Wednesday, December 16, 2009

മ്യൂണിക് ബ്ലോഗ് സംഗമം

 

വെറുതെയിരിക്കുന്ന നായർക്കൊരു വിളി തോന്നി എന്നു പറയില്ലേ? അങ്ങനെയാണു.. വെറുതേയിരുന്ന എനിക്കൊരു പാക്കറ്റ് സ്വിസ്സ് ചോക്കലേറ്റ് കിട്ടിയതു്.

chocolates deepu 2009-12-06 003

ഗൾഫ് മലയാളി ബ്ലോഗ്ഗർമാർക്കും, കേരളത്തിലെ ബ്ലോഗ്ഗർമാർക്കും… എന്തിനു അമേരിക്കയിലെ മലയാളി ബ്ലോഗ്ഗർമാർക്കും വരെ മീറ്റും മീറ്റിങ്ങും ഉണ്ട്. ഞങ്ങൾ പാവങ്ങൾ യൂറോപ്യൻ മലയാളികൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയുക പോലുമില്ല.

അങ്ങനെയിരിക്കുന്ന കാലഘട്ടത്തിലാണു്, സ്വിറ്റ്സർലാൻഡിലുള്ള ഒരു സഹബ്ലോഗ്ഗർ എന്നെ കോണ്ടാക്റ്റിയതു്. കുറേ കാലം ഞങ്ങൾ വല്ലപ്പോഴുമൊക്കെ “സിഗററ്റുണ്ടോ സഖാവേ ഒരു ലൈറ്റർ എടുക്കാൻ?” എന്നു ഓൺലൈനിൽ/ജി-ടോക്കിൽ ചോദിച്ചു ചോദിച്ചു ഞങ്ങൾക്കു് തന്നെ മടുത്തു.

ഒരിക്കൽ കുഞ്ഞൻസ് പറഞ്ഞു - മ്യൂണിക് വരെ ഒന്നു വരാനാലോചിക്കുന്നു എന്നു. അതു കേട്ട പാതി കേൾക്കാത്ത പാതി, ഞാൻ കുറ്റിയും പറിച്ച് നാട്ടിലേക്കു പറന്നു.. ഓൺലൈനിൽ ഉപദ്രവിച്ചതു പോരേ സഹോദരാ എന്നു ചോദിക്കുന്നതിലും നല്ലതാണല്ലോ.. നാടേ വിട്ടു ഓടിപ്പോയി സൂചന കൊടുക്കുന്നതു്.

എന്താ കാര്യം? കുമാരേട്ടൻ പറയുന്ന പോലെ ഉറക്കഗുളിക കഴിച്ചെന്നഭിനയിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ. എന്റെ സൂചനയൊന്നും മനസ്സിലാവാത്ത പോലെ, പുള്ളി മ്യൂണിക്കിലോട്ടു പോന്നു.

പരദൂഷണം പറയാണെന്നു വിചാരിക്കരുതു്… നല്ലൊരു മനുഷ്യൻ – തങ്കമാന മനിതൻ.. മലയാളിയാണെന്നു മുഖത്തെഴുതിയൊട്ടിച്ചാൽ പോലും കിട്ടാത്തത്ര നല്ല മലയാളി ലുക്ക്. :)

ഒരു ശനിയാഴ്ച വന്നു, ഞായറാഴ്ച പോയി… ഇത്തിരി നേരമേ ഒരുമിച്ചുണ്ടായുള്ളൂ എങ്കിലും നല്ല അടിപൊളി സമയം ആയിരുന്നു.

chocolates deepu 2009-12-06 002

പോകുന്നതിനു മുമ്പ് എനിക്കു് ചോക്കലേറ്റും, ഒരു പുസ്തകവും തന്നു – വി എം ദേവദാസിന്റെ ഡിൽഡോ. അതിനെക്കുറിച്ചുള്ള കുറിപ്പുകൾ ബൂലോകമാകെ ചിതറിക്കിടക്കുകയല്ലേ.. അതുകൊണ്ടിനി ഞാനായി അധികം എഴുതുന്നില്ല.. വളരെ നല്ലൊരാഖ്യാനശൈലി എന്നെനിക്കു തോന്നി. “ടു ദ പോയിന്റ്” തരത്തിലുള്ള എഴുത്ത്.

കഴിയുമെങ്കിൽ ഒന്നു വാങ്ങി വായിച്ചുനോക്കൂ…

അതേയ്, ഇത്തിരി തിരക്കിലാട്ടോ… അല്ലെങ്കിൽ കുറേക്കൂടി വധിക്കാമായിരുന്നു നിങ്ങളെയൊക്കെ…

എല്ലാരും ക്രിസ്തുമസ്സൊക്കെ നന്നായി ആഘോഷിക്കൂ.. താഴത്തെ പായ്ക്കറ്റിൽ നിന്നു ഓരോ ചോക്ക്ലേറ്റും എടുത്തോളൂ… :)

chocolates deepu 2009-12-06 004

സ്നേഹാദരങ്ങളോടെ,
ഞാൻ.

Wednesday, November 25, 2009

ഇരുപത്തേഴിന്റെ കുഴപ്പം….

 
നിനച്ചിരിക്കാതെ കഴിഞ്ഞ ബുധനാഴ്ച എനിക്കു തോന്നി… നാട്ടിലേക്കൊന്നു വന്നാലോ എന്നു… കാര്യങ്ങളൊക്കെ ഒന്നൊതുക്കി, ഒരു ടിക്കറ്റുമെടുത്തു, പറന്നു – നാട്ടിലേക്കു്. :)

വെള്ളിയാഴ്ച രാവിലെയാണു പുറപ്പെട്ടതു്… അവിടെ ആകെ അമ്മുഓപ്പോളെയും കുഞ്ഞഞ്ചേട്ടനെയും മാത്രമേ അറിയിച്ചുള്ളൂ… രണ്ടുപേരും ചോദിച്ചു… “സന്ദീപേ.. കല്യാണമോ, പെണ്ണുകാണലോ മറ്റോ ആണോ” എന്നു് … അല്ലെന്നു ഞാനും പറഞ്ഞു..

സുഹൃത്തുക്കളേ… ഒരു വാതിലുണ്ട് നമ്മുടെ മുമ്പിൽ…. അങ്ങോട്ടു കടക്കാൻ മാത്രമേ സാധിക്കൂ… കടന്നാൽ പിന്നെ ഒരു 40 കൊല്ലം അവിടെയാണു് … തിരിച്ചു വരവില്ല…

ഇപ്പോൾ നിൽക്കുന്നിടത്തോ.. പരമസുഖം… അപ്പൊ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്നായൊന്നു ആലോചിക്കണ്ടേ ആ വാതിൽ തുറന്നു കടക്കാൻ?

അതാണു് കല്യാണത്തിന്റെ കുഴപ്പം… ബാച്ചിലർക്കു അങ്ങോട്ടു കടക്കാൻ വളരെയെളുപ്പം… പക്ഷേ, പിന്നെയൊരിക്കലും ബാച്ചിലറാവാൻ പറ്റില്ലല്ലോ…

അങ്ങനെ നോക്കുമ്പോൾ ഒരിത്തിരി കഴിഞ്ഞിട്ടു പോരേ അതൊക്കെ? എനിക്കും, തുല്യദുഃഖിതരായ ചില സുഹൃത്തുക്കൾക്കും ഈ കാര്യം മനസ്സിലാവുന്നതല്ലാതെ അമ്മമാർക്കൊന്നും മനസ്സിലാവുന്നില്ല. :(

അമ്മ വളരെ tempting ആയ ഒരു ഓഫർ ഒക്കെ തന്നു…. എന്നാലും ഇതു വരെ ഞാൻ വഴങ്ങിയിട്ടില്ല…

ഉള്ളതു പറയണമല്ലോ, നാട്ടിലെ സുന്ദരിക്കുട്ടികളെ കാണുമ്പോൾ ഒന്നല്ല ഒരു ഒമ്പതു കല്യാണം കഴിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. :)

എന്നാലും - “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം” കേൾക്കുന്ന സമയം വരട്ടെ. അല്ലേ? അതു വരെ ചെറിയ പഞ്ചാരയും ചുറ്റിക്കളികളും ഒക്കെ ആയി നടക്കാം…. :)24112009034

(ബ്ലോഗ് വായിക്കുന്ന നാടുകളിൽ നിന്നെനിക്കൊരു ആലോചന വരുമെന്നിനി പ്രതിക്ഷയില്ല… അപ്പൊ ഇനി എന്തും എഴുതാല്ലോ അല്ലേ?)

സ്നേഹാദരങ്ങളോടെ,
ഞാൻ, കരിങ്കല്ല്.

വാൽ: അതിനിടയിൽ, ഇന്നലെ ഇരിങ്ങാലക്കുടയിൽ പോയപ്പോൾ കണ്ടതാണീ പരസ്യം…. ഒരു മാര്യേജ് ബ്യൂറോക്കിതിലും നല്ലൊരു പേരിനി കിട്ടാനുണ്ടോ?

Thursday, November 19, 2009

മരുന്നിനൊരു പെണ്‍കൊടി


റോസിന്റെ പുതിയ പോസ്റ്റ് കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാ…

ഞാന്‍ പി.എച്.ഡി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ടെന്നു പറയുന്നതു്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപാര്‍ട്ട്മെന്റിലെ തന്നെ, എഫിഷ്യന്റ് അല്‍ഗൊരിതംസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടാണു്.

പ്രൊഫസറും സബ്-പ്രൊഫസറും എല്ലാം അടക്കം ഞങ്ങള്‍ 12-13 പേരുണ്ട്…

എന്നാല്‍ രസം കേള്‍ക്കണോ? എല്ലാം പുരുഷകേസരികള്‍ (കേസരി എന്നൊക്കെ ചുമ്മാ പറഞ്ഞതാ)

ഒന്നു പഞ്ചാരയടിക്കാന്‍ മരുന്നിനൊരു പെണ്‍കുട്ടി പോലുമില്ല.. ആകെയുള്ള സ്ത്രീശക്തി നമ്മുടെ പ്രൊഫസറുടെ സെക്രട്ടറി മാത്രം – നല്ല ഒരു സ്ത്രീ… – പുള്ളിക്കാരിയാണെങ്കില്‍ പഞ്ചാരയടിക്കുന്ന പ്രായമല്ല. (40+).. :(

ഇതെന്താ പെണ്‍കുട്ടികളാരും തന്നെ തിയററ്റിക്കല്‍ സംഭവങ്ങള്‍ പഠിക്കാന്‍ വരാത്തതു്? ഒരിത്തിരി ആള്‍ജിബ്രയും കണക്കും തിയറങ്ങളും ഉണ്ടെന്നതൊഴിച്ചാല്‍ എല്ലാം ഡീസന്റായിട്ടുള്ള ഐറ്റംസ് തന്നെയാണു് ഞങ്ങളും പഠിക്കുന്നതു്.

എന്തിനധികം പറയുന്നു, ജീവനില്‍ കൊതിയുള്ള ആരും തന്നെ വരാന്‍ ആഗ്രഹിക്കാത്ത ഒരു ഗ്രൂപ്പാണു് ഞങ്ങളുടേതു്. എന്താണെന്നു വെച്ചാല്‍, വളരെ കുപ്രസിദ്ധനാണ് എന്റെ പ്രൊഫസര്‍. അദ്ദേഹം എടുക്കുന്ന കോഴ്സുകളില്‍ ജയിച്ചു പോകണമെങ്കില്‍ നല്ല പോലെ ബുദ്ധിമുട്ടണം..

ഇദ്ദേഹത്തിന്റെ കീഴിലാണു റിസര്‍ച്ചെന്നു പറയുമ്പോള്‍ താഴെ പറയുന്ന പ്രതികരണങ്ങളിലൊന്നാണെപ്പോഴും കിട്ടുക.

  • - കടിച്ചു കീറും നിന്നെ ഞാന്‍ എന്നൊരു നോട്ടം (ഞങ്ങളുടെ ഗ്രൂപ്പ് ഓഫര്‍ ചെയ്ത ഏതെങ്കിലും കോഴ്സില്‍ തോറ്റ കക്ഷികളുടെ പ്രതികരണം)
  • - പാവം, വേറെ മനുഷ്യപറ്റുള്ള പ്രൊഫസര്‍മാരെയൊന്നും കിട്ടിയില്ലേ എന്നു സിമ്പതിയോടെ ഒരു നോട്ടം (നമ്മുടെ ഗുരുവിനെക്കുറിച്ചു കേട്ടറിഞ്ഞ ആളായിരിക്കും)

ഗുരു ആളൊരു പുലി പുലി പുപ്പുലിയാണുട്ടോ… അമേരിക്കയില്‍ എം.ഐ.ടി-യില്‍ പി.എച്.ഡി തീസിസ് ചെയ്തു, സ്റ്റാന്‍ഫോര്‍ഡില്‍ ഒരു 10 കൊല്ലം പഠിപ്പിച്ച, ഒരു വരയന്‍ പുള്ളിപ്പുലി.

പുറം ലോകത്തേക്കു കര്‍ക്കശക്കാരന്‍ എന്ന പേരാണെങ്കിലും സ്വന്തം ശിഷ്യഗണത്തിനോട് നല്ല സൌഹൃദം പുലര്‍ത്തുന്ന സ്വഭാവക്കാരന്‍.

ഒരിക്കല്‍ ഞാനെഴുതാം ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി സെറ്റപ്പുകളെക്കുറിച്ചു്. അന്നാവാം കൂടുതല്‍ വാര്‍ത്തകള്‍.

ഈ സെമെസ്റ്ററില്‍ ഞാന്‍ ഒരിത്തിരി ജാവ പഠിപ്പിക്കുന്നുണ്ട്… ബാച്ചിലര്‍ വിദ്യാര്‍ത്ഥികളെ.. അവിടെ സംഭവം രസാട്ടോ… പത്തോളം പെണ്‍കുട്ടികളും 2-3 ആണ്‍കുട്ടികളും. പുതിയൊരു 15 അംഗ സംഘം കൂടി എന്റെ ക്ലാസ്സില്‍ വരാന്‍ പോകുന്നു - ഡിസംബര്‍ മുതല്‍. പഠിപ്പിക്കാന്‍ എനിക്കിഷ്ടാട്ടോ… അതൊരു രസം തന്നെയാണേ…

സ്വന്തം ഗ്രൂപ്പിലില്ലെങ്കിലും അവിടെയുണ്ടല്ലോ ആവശ്യത്തിലധികം പെണ്‍കൊടികള്‍ ;) അങ്ങനെ ആശ്വസിക്കാം അല്ലേ?

എന്നു്, കരിങ്കല്ല്.

വാല്‍: എന്റെ ഗ്രൂപ്പിലെ ആകെയുള്ള നോണ്‍-ജര്‍മ്മന്‍ ഞാനാണു്… ഇവിടെ എഴുതിയതൊന്നും അവരാരും ഒരിക്കലും അറിയില്ല എന്ന വിശ്വാസത്തോടെ…

Wednesday, October 21, 2009

സമയമെത്രയായി…? കൊല്ലാൻ സമയമായി..


ഇന്നലെ രാത്രി നടന്ന സംഭവം ആണു്. നല്ല തലവേദനയുണ്ടായിരുന്നു ഉറങ്ങാൻ കിടന്നപ്പോൾ… എന്റെ ജർമ്മൻ ഭാഷയെ നന്നാക്കുന്നതിന്റെ ഭാഗമായി ഞാൻ ഈയടുത്തായി ഉറങ്ങാൻ പോകുമ്പോൾ ഹാരിപ്പോട്ടർ ഓഡിയോ ബുക്ക് കേട്ടാണുറങ്ങുന്നതു്.

കാര്യത്തിലേക്കു കടക്കും മുമ്പ് ഒരു കണക്കവതരണം ആ‍വാം… ആകെ 12 ചതുരശ്ര മീറ്റർ വലിപ്പമുള്ള എന്റെ മുറിയിൽ സമയം അറിയാൻ എത്ര ഉപകരണങ്ങൾ ഉണ്ടെന്നറിയോ?

ഒരു ക്ലോക്ക്, ഒരു റേഡിയോ ക്ലോക്ക്, എന്റെ വാച്ചു്, മൊബൈൽ ഫോൺ, ഒരു ലാപ്‌ടോപ്, ഒരു ഡെസ്ക്ടോപ് – ഇത്രയും പോരേ?

രണ്ടു ദിവസം മുമ്പ് ബാറ്ററി തീർന്നു ക്ലോക്ക് മരിച്ചു. ഫ്യൂസടിച്ചു പോയ നിമിഷത്തിൽ റേഡിയോ ക്ലോക്ക് റീസെറ്റാ‍യി. വാച്ചും ഫോണും മേശപ്പുറത്ത്, ലാപ്‌ടോപ്പുറങ്ങുന്നു. ഡെസ്ക്ടോപ്പും ദൂരെ…

ഉറക്കത്തിൽ നിന്നുണർന്നാൽ സമയമറിയൽ കഷ്ടം …. എന്നാൽ ഉറങ്ങുന്നതിലും മുമ്പ് ഈ ഫോണോ വാച്ചോ അടുത്തെടുത്തു വെച്ചൂടേ എന്നു ചോദിച്ചാൽ.. ക്ലോക്കു് കേടുവന്നതിപ്പോഴല്ലേ?

ഇന്നലെ ഉറക്കത്തിൽ എന്തോ ഒരു ബീപ്പ് ബീപ്പ് ശബ്ദം കേട്ടു ഞാനുണർന്നു. ഉണർന്നു കഴിഞ്ഞപ്പോൾ ഇതെവിടെ നിന്നു വരുന്നു എന്നു മാത്രം അറിയാൻ സാധിക്കുന്നില്ല. കുറച്ചു നേരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതു വരുന്നതു അലമാരിയിൽ നിന്നാണു് എന്നു്.

അലമാര തുറന്നപ്പോഴോ? അതിലെവിടെനിന്നു വരുന്നു ഈ ശബ്ദം എന്നു യാതോരു പിടിയും കിട്ടുന്നില്ല.

ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴോ… അതിനുള്ളിലെ സ്യൂട്ട്കേസിൽ നിന്നാണു ഈ ബീപ്പ് വരുന്നതു്. അതു തുറന്നു നോക്കിയപ്പൊഴല്ലേ അതിനുള്ളിലിരിക്കുന്നു ഒരു സുന്ദരൻ ടൈം പീസ്. അതിനിപ്പൊ ഈ അസമയത്തു അടിക്കാൻ തോന്നാനെന്തു കാരണം? ആർക്കറിയാം…

അതിനെക്കുറിച്ചു മറന്നിരിക്ക്യായിരുന്നു ഞാൻ. ഇനിയിപ്പൊ സമയം നോക്കാൻ ഒരു സാധനമായല്ലോ. :)

ഇതു പോലെ രണ്ടു ദിവസം മുമ്പൊരു രാത്രി എന്തോ കേട്ടു ഞാനെഴുന്നേറ്റപ്പോൾ … അതാ കേൾക്കുന്നു – “എനിക്കു കൊല്ലണം, നശിപ്പിക്കണം, തകർക്കണം, കൊല്ലണം……

… ഹാരിപ്പോട്ടർ നിർത്താൻ മറന്നു ഉറങ്ങുന്നതിനു മുമ്പ്.. ഹാരിപ്പോട്ടറിലെ ബസിലിസ്ക് എന്നൊരു കഥാപാത്രം (ഒരു പാമ്പാണു് ട്ടോ) പറയുന്ന ഡയലോഗാണിതു്.

സ്ഥലകാലബോധം വരുന്ന വരെ ഒന്നമ്പരന്നു ആരാണിപ്പൊ കൊല്ലാൻ നോക്കി നടക്കുന്നതു് എന്നു്. ഉറക്കം വരുന്നൂ കൂട്ടുകാരേ… ഒരു ഗ്ലാസ് പാലെടുത്ത് കുടിച്ചു്, ഹാരിപ്പോട്ടറും കേട്ടുറങ്ങാൻ നോക്കട്ടെ ഞാൻ.

നിങ്ങളുടെ സ്വന്തം കരിങ്കല്ല്.

Wednesday, October 14, 2009

അവളെന്നെ ഗർഭിണിയാക്കി..


മഞ്ഞു കാലമല്ലേ വരുന്നതു് … ഒരുങ്ങിയിരിക്കണ്ടേ? മാത്രവുമല്ല കുറേ കാലമായി ഞാൻ ഒരു കൈത്തൊഴിൽ പഠിക്കണം എന്നും കരുതുന്നു.

yarn, knitting, needle, knit 006അങ്ങനെയാണു് ഞാൻ ക്നിറ്റിങ്ങിലേക്കു് തിരിഞ്ഞതു്.

അമ്മുഓപ്പോളോടും, പിയയോടും, ലുഡ്മിലയോടും അങ്ങനെയങ്ങനെ എനിക്കറിയാവുന്ന, ക്നിറ്റിങ്ങ് അറിയുന്ന സകലരോടും എനിക്കു് പഠിപ്പിച്ചുതരണം എന്നു പറഞ്ഞു.

എന്നാൽ നിങ്ങൾക്കറിഞ്ഞൂടേ ഈ സമയത്തിന്റെ കാര്യം… ഓടിയങ്ങു പോകും..

അങ്ങനെയിരിക്കുമ്പോഴാണു് ദാനിയേല ഒരു ദിവസം എന്നെ ഡിന്നറിനു ക്ഷണിച്ചതു്. പുള്ളിക്കാരിക്കാണെങ്കിലോ ക്നിറ്റിങ്ങ് നന്നായിട്ടറിയേം ചെയ്യും… തൊഴിലാണെങ്കിലോ അദ്ധ്യാപനവും..

അപ്പോ ഞങ്ങൾ പോയി കമ്പിളിനൂലുണ്ടകളും, സൂചികളും ഒക്കെ വാങ്ങി, വീട്ടിൽ പോയി ക്നിറ്റിങ്ങ് പഠിക്കാൻ തുടങ്ങി.

ആദ്യം ഒരിത്തിരി പഠിപ്പിച്ചു തന്നു, അതു പ്രകാരം ഞാൻ നെയ്യാനും തുടങ്ങി. എന്നും രാത്രി ഒരിത്തിരി നെയ്യും, പിന്നെ കിടന്നുറങ്ങും. 2-3 ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്കിതിന്റെ ഗുട്ടൻസ് പിടി കിട്ടാൻ തുടങ്ങി.. yarn, knitting, needle, knit 005

അപ്പൊ പിന്നെ ഞാൻ എല്ലാം മൊത്തത്തിൽ അഴിച്ച്, ആദ്യേം പൂത്യേം തുടങ്ങി. ഇന്നു കുറച്ചു നേരം മുമ്പാണു്… ഇപ്പൊ ദാ താഴെക്കാണുന്നതാണവസ്ഥ. ഇനിയും കുറെ ഉണ്ടകൾ ഇരിപ്പുണ്ട്.

ഒരു ഷാൾ പണിയാൻ തന്നെ മാസങ്ങൾ എടുക്കും എന്നൊരു തോന്നൽ. :(

എന്തൊക്കെയായാലും ഒരു കൈത്തൊഴിലല്ലേ അറിഞ്ഞിരിക്കാമല്ലോ, അല്ലേ?

ഞാൻ ഒരു ദിവസം അഖിലയോടു പറഞ്ഞു : ഞാനിങ്ങനെ ക്നിറ്റിങ്ങ് പഠിക്കുന്ന കഥ. ഞാൻ പറഞ്ഞു, ഒരു ഓഡിയോ ബുക്കും കേട്ടു, രാത്രി ഒരിത്തിരി നേരം ക്നിറ്റും എന്നു്.

എടുത്ത വഴിക്കു് എന്റെ മുഖത്തുനോക്കി കശ്മല ചോദിക്ക്യാണു് – “സന്ദീപെന്താ പ്രെഗ്നന്റാണോ”, എന്നു്.

അല്ല സാധാരണ ഗർഭിണികളാണല്ലോ, സോക്സും, കുട്ടിബനിയനും ഒക്കെ ഉണ്ടാക്കുന്നതു്. എന്നാലും എന്നോടതു ചോദിക്കനമായിരുന്നോ?

സ്ത്രീമേധാവിത്വം ഉള്ള മേഖലകളിലൊന്നും ഞങ്ങൾ പുരുഷന്മാർ കടന്നു വരാൻ പാടില്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: അങ്ങനെ കണ്ടമാനം സമയം ഉണ്ടായിട്ടൊന്നും അല്ല. എന്നാലും പഠിക്കണം എന്നൊരു തോന്നൽ… രാത്രി ഇതൊക്കെ കഴിഞ്ഞു ഉറങ്ങുമ്പോൾ 2 മണിയാവും. രാവിലെ കണ്ണു് എരിയും - ഉറക്കം മതിയാവാതെ…. എന്നാലും ഒരു ദിവസം “ഞാൻ ഉണ്ടാക്കിയ ഷാൾ” എന്നൊരു സംഭവം ഉണ്ടാവുമല്ലോ! ഇല്ലേ?

Wednesday, September 16, 2009

മുടിയനായ പുത്രൻ…

സാധാരണ മലയാളം മിനിക്കഥകളിലോ ഒക്കെ കാണുന്ന ഒരു പ്രയോഗമാണു് : “അയാൾക്കു് സ്വന്തമായുണ്ടായിരുന്നതു് ആകാശത്തിന്റെ ഒരു ചതുരമാണു്” … നഗരത്തിൽ, ഫ്ലാറ്റുകളിൽ ജീവിക്കുന്നതിന്റെ ഡിങ്കോൾഫികളെ എപ്പോഴും ഇങ്ങനെ വല്ലതും പറഞ്ഞാണു് വിശേഷിപ്പിക്കുക.

ഞാൻ താമസിക്കുന്നതു് പാടവും പുഴയും കുളവും പൂക്കളും മരങ്ങളും സഹൃദയരായ മനുഷ്യരും ഒക്കെ ഉള്ള ഒരു ഗ്രാമത്തിലാണു്. ആകാശം മുഴുവൻ എന്റേതു തന്നെയാണു് … ആ പഴയ പാട്ടു പോലെ : നീലക്കുട നിവർത്തീ വാനം എനിക്കു വേണ്ടി…

എന്നാലും എന്റെ കട്ടിലിന്റെ പുതിയ അറേയ്ഞ്ച്മെന്റ് പ്രകാരം എനിക്കൊരു ചതുരക്കട്ട ആകാശം പോലുമില്ല. ആകെയുള്ളതൊരു ത്രികോണാകാശം.  കെട്ടിടത്തിന്റെയും എന്റെ മുറിയുടെയും ഇരിപ്പുവശം അങ്ങനെയാണു്. അപ്പുറത്തെ വശത്തു തലവെച്ചൂടേ എന്നു ചോദിച്ചാൽ … വെക്കാം … അപ്പൊ പിന്നെ രാത്രി ഉറക്കത്തിനു മുമ്പുള്ള വാ‍യനക്കു് ചുമരിൽ  ചാരിയിരിക്കാനാവില്ലല്ലോ.

രാവിലെ കണ്ണു തുറക്കുമ്പോൾ ആ ത്രികോണാകൃതിയിലുള്ള ആകാശവും, എതിരേയുള്ള ചാര നിറത്തിലുള്ള കെട്ടിടവും ആണു് കാണുക. നല്ല നീല നിറത്തിലുള്ള ഒരു ആകാശക്കഷണം. ഒരു കുഞ്ഞു കഷണമാണെങ്കിലും അതിലൂടെ പക്ഷികൾ പറക്കുന്നുണ്ടാവും…. ചിലപ്പോൾ മുകളിൽ ഒന്നോ രണ്ടോ വെള്ളിമേഘങ്ങളും..

വല്ലപ്പോഴും അതിനും മുകളിൽ പറക്കുന്ന മനുഷ്യനിർമ്മിത പറവകളേയും കാണാറുണ്ട്…

ഞാൻ കാടുകയറുന്നോ? ഇല്ലല്ലോ?

ഇപ്പോൾ വേനൽക്കാലം മാറിത്തുടങ്ങി… രണ്ടു ദിവസമായി ആ‍കാശം ചാരനിറമാണു്… ഇന്നാണെങ്കിലോ ചെറിയ മൂടൽമഞ്ഞും…. കട്ടിൽ തിരിച്ചിടാൻ സമയമായി… അപ്പോൾ ഞാൻ രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ മരങ്ങളും, കുട്ടികളുടെ കളിസ്ഥലവും കാണാം.

… … … … … … … … … … … … … …

ഇക്കൊല്ലത്തെ ഓണാഘോഷങ്ങളൊക്കെ കഴിഞ്ഞു… കേരള സമാജം ഇപ്രാവശ്യം പ്രത്യേക അതിഥികളെയൊക്കെ ക്ഷണിച്ചിരുന്നു… എന്റെ രണ്ടുമൂന്നു സുഹൃത്തുക്കളെ ഞാനും ക്ഷണിച്ചിരുന്നു. ഞാൻ അധികനേരവും സ്റ്റേജിലായതിനാൽ അവരെ ശ്രദ്ധിക്കാൻ എനിക്ക്‌ സാധിച്ചില്ല… എന്നാലും അവർക്ക് ബോറടിച്ചില്ല എന്നു പറഞ്ഞു… മലയാളം അറിഞ്ഞാൽ പോലും പലപരിപാടികളും നല്ല ബോറാണു്… ഭാഷ അറിയാതെ ബോറടിച്ചില്ല എന്നു ചുമ്മാ നല്ല വാക്കു പറഞ്ഞതാവുമോ?

അല്ല അതു കാരണമായിരിക്കും നിലവാരം മനസ്സിലാവാഞ്ഞതു് ;)

ഞങ്ങളുടെ സ്ഥിരം നടത്തിപ്പുകാരുടെ അഭാവം നന്നായി അറിയാമായിരുന്നു. അതേക്കുറിച്ചു പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല.

അപ്പൊ ഇന്നത്തെ ന്യൂസ് അപ്ഡേറ്റിൽ ഇത്രക്കൊക്കെയേ ഉള്ളൂ. അപ്പൊ ആ മുടിയനായ പുത്രന്റെ കഥ പറഞ്ഞില്ലല്ലോ അല്ലേ.

അത് ഞാൻ തന്നെ. മുടിപ്പിക്കുന്ന പുത്രൻ എന്ന രീതിയിലല്ല. നല്ല പോലെ മുടിയുള്ള പുത്രൻ എന്ന രീതിയിൽ. എന്തോ ഒരു വട്ടിനു ഞാൻ എന്റെ മുടി നീട്ടി വളർത്താൻ തീരുമാനിച്ചു. ജസ്റ്റ് ഫോർ എ ഹൊറർ എന്നൊക്കെ പറയാം.

ആരൊക്കെയോ മൂക്കത്തു കൈ വെച്ചു കാണും. സാരല്ല്യ… വയസ്സാൻ കാലത്തെങ്ങാൻ മുടിവളർത്തിയില്ലല്ലോ എന്നു കുറ്റബോധം തോന്നണ്ടല്ലോ… അതിനാ ഇപ്പൊ ഇതു ചെയ്യുന്നതു്. :) എന്തൊരു ദീർഘദർശിത്വം.

പിന്നെ, എനിക്കു ഡ്രൈവിങ്ങ് ലൈസെൻസ് കിട്ടിട്ടോ. റോസിന്റെ പോലെ നന്നായി എഴുതാനുള്ള കഴിവൊന്നും എനിക്കില്ല… അതാ ആ തമാശകളൊന്നും എഴുതാത്തതു്.

ഇനി പിന്നെക്കാണാം.
സ്നേഹാദരങ്ങളോടെ, ഞാൻ.

~

Saturday, August 29, 2009

ലുഡ്മില എന്നവൾ


ഞാൻ ഭൂഗർഭറെയിൽ‌വേ സ്റ്റേഷനിൽ നിന്നു പുറത്തേക്കു വരുമ്പോൾ പുസ്തകക്കടയുടെ മുമ്പിൽ ഇരുട്ടത്തു നിൽക്കുകയായിരുന്നു അവൾ. നല്ല ഉയരത്തിൽ സുന്ദരിയായൊരു പെൺകുട്ടി. ഞാൻ വളരെ അടുത്തെത്തിക്കഴിഞ്ഞിട്ടേ അവൾ എന്നെക്കണ്ടുള്ളൂ. ഉടനെത്തന്നെ ഞങ്ങൾ കെട്ടിപ്പിടിച്ചു, യൂറോപ്യൻ രീതിയിൽ കവിളുകൾ മുട്ടിച്ചു.

അവളുടെ പേരു ലുഡ്മില. നമുക്കൊരു രണ്ടു വർഷം പുറകോട്ടു പോകാം – 2007 മാർച്ച് മാസം. ഞാൻ താമസം മാറി പുതിയ സ്ഥലത്തെത്തിയ സമയം. എന്റെ മുറിയുടെ ഒരു വശത്തു് ലുഡ്മിലയും മറുവശത്തു ഓസ്മാനും താമസം.

ഞാൻ പൊതുവേ ആളുകളെ കണ്ടാൽ വളരെ പെട്ടെന്നു തന്നെ അടുക്കുന്ന സ്വഭാവക്കാരനാണു്. പെൺകുട്ടികളാണെങ്കിൽ പ്രത്യേകിച്ചും. ;)

ഈ കുട്ടിയാണെങ്കിൽ പഠിക്കുന്നതു് “നരവംശശാസ്ത്രം” – എന്നിൽ കൌതുകമുണർത്തിയ ഒരു സംഭവം. പകുതി സ്ലൊവാക്യൻ, പകുതി ജർമ്മൻ. അച്ഛനമ്മമാർ പിരിഞ്ഞു.

ഞങ്ങൾ ഒരുപാടു സംസാരിക്കാൻ തുടങ്ങി. പക്ഷേ തുടക്കത്തിലേ എനിക്കു മനസ്സിലായിരുന്നു – ആ കുട്ടി സ്വവർഗ്ഗരതിക്കാരിയാണെന്നു്. എങ്ങനെയെന്നു ചോദിക്കരുതു് – ചില ആൾക്കാരെ കണ്ടാൽ അവരുടെ തൊഴിൽ/ഡീറ്റെയിത്സ് ഒക്കെ എനിക്കു് മനസ്സിലാവും. (ആരും എഴുതാപ്പുറം വായിച്ചു ബുദ്ധിമുട്ടണ്ട. അങ്ങനെ ഒരു കഴിവു നിലവിലുണ്ട്, ആ കഴിവുള്ള ഒന്നോ രണ്ടോ പേരെ എനിക്കറിയേം ചെയ്യാം)

എന്റെ ഒരു സുഹൃത്തിനോടു ഞാൻ പറയുകയും, വേണ്ടാതീനം പറയരുതെന്നു തെറി കേൾക്കുകയും ചെയ്തു. ആ സുഹൃത്ത് പിന്നീടൊരിക്കൽ എന്നോടു സമ്മതിക്കുകയും ചെയ്തു – എനിക്കു ആൾക്കാരെ ഇത്തിരി കണ്ട്, ഒത്തിരി മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നു്.

2-3 മാസം കഴിഞ്ഞു ഒരു ദിവസം ഞാൻ ഉച്ചക്കു വീട്ടിൽ വന്ന്, അടുക്കളയിലേക്കു പോയപ്പോൾ അവിടെ ദാ നിൽക്കുന്നു ഈ കുട്ടി. ഓറഞ്ചു് നിറത്തിലുള്ള ബിക്കിനിയും അണിഞ്ഞു്. എന്നിട്ടെന്നോടൊരു ചോദ്യം – “ദാ ഇന്നു വാങ്ങിയതാ, എങ്ങനെയുണ്ട് സന്ദീപേ” എന്നു്?

എവിടെപ്പോയി ഒളിക്കണമെന്നറിയില്ലായിരുന്നു എനിക്കു്. ;) ബിക്കിനിയിട്ട ഒരു സുന്ദരി “കാണാൻ കൊള്ളാമോ” എന്നു ചോദിക്കുമ്പോൾ ചമ്മാതിരിക്കാൻ പഠിച്ചിരുന്നില്ല അന്നു ഞാൻ. ഇന്നാണെങ്കിൽ, സാമാന്യം കോമാളിത്തരം പറയാനുള്ള പഠിപ്പായി! ;)

എന്തൊക്കെപ്പറഞ്ഞാലും ഞങ്ങൾ ഒരുപാടു സംസാരിച്ചിരിക്കുമായിരുന്നു. ഒരുപാടൊരുപാടു്.

പിന്നീടാക്കുട്ടിക്കൊരു ഗേൾഫ്രണ്ടിനെക്കിട്ടി… അപ്പോഴേക്കും എന്റെ മറ്റേ സുഹൃത്തിനു ഞാൻ പറഞ്ഞതു ശരിയാണു് എന്നു് മനസ്സിലായിരുന്നു.

ഗേൾഫ്രണ്ടുകൾ ഒരുമിച്ചു വീടെടുത്തു മാറി, പിന്നീടൊരു ന്യൂസും ഇല്ല.

മഹാഭാരതത്തിൽ പറയുന്ന പോലെ, കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു 4 ആഴ്ച മുമ്പ് എനിക്കൊരു ഈമെയിൽ കിട്ടി. അന്നു അവൾ വീടു മാറി പോയതിനു ശേഷമുള്ള എല്ലാ വിശേഷങ്ങളും വിശദീകരിച്ചൊരു ഈമെയിൽ. ഒന്നു മീറ്റിയാലോ എന്നു ഞാനും ചോദിച്ചു. അങ്ങനെ അവളുടെയും എന്റെയും തിരക്കുകളൊക്കെ കഴിഞ്ഞപ്പോൾ മിനിഞാന്നായി.

കണ്ടുമുട്ടിയതിനു ശേഷം വിശേഷങ്ങളുടെ തീരാപ്രവാഹമായിരുന്നു. കഴിഞ്ഞ 2 വർഷത്തെ വിശേഷങ്ങൾ പങ്കുവെക്കൽ 3-4 മണിക്കൂർ തീ‍രാതെയുള്ള സംസാരമായി, ഒരുമിച്ചു പോയി ഭക്ഷണം കഴിക്കലായി.

എന്തിനധികം പറയാൻ … 3-4 മണിക്കൂറുകൾ കൊണ്ടു പണ്ടത്തേതിനേക്കാൾ നല്ല സൌഹൃദമായി. ഒരു വളരെ നല്ല മനസ്സിനുടമ. ഇനിയൊരിക്കലും ആ സൌഹൃദം മായുകയില്ല എന്നു തോന്നുന്നെനിക്കു്.

അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. ഈ സ്വവർഗ്ഗപ്രേമം കാരണം ആ കുട്ടി കുറച്ചൊക്കെ സഹിച്ചിട്ടുണ്ട്. ആൾക്കാരുടെ മനസ്സിലൊക്കെ ഇപ്പോഴും ഇരുട്ടാണല്ലോ എന്നോർത്തെനിക്കു വിഷമം തോന്നുന്നു.

എനിക്കിവിടെ വേറൊരു സുഹൃത്തുണ്ട്… പുള്ളിക്കാരി വീട്ടു പണികളിൽ സഹായിക്കുന്ന ജോലിയായി നടന്നിരുന്നു കുറച്ചു കാലം. എന്നിട്ടൊരിക്കൽ എന്നോടു കരഞ്ഞു പറഞ്ഞതോർമ്മയുണ്ടെനിക്കു് – സന്ദിപേ, എന്റെ ജോലി നോക്കി എന്നെ ഒഴിവാക്കി നിർത്താത്ത ഒരേയൊരുത്തൻ നീയാണെന്നു്. ഇപ്പൊ ആ കുട്ടി നല്ല നിലയിൽ എത്തി, വിവാഹവും കഴിഞ്ഞു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളും ആണ്.

അപ്പൊ കൂട്ടുകാരേ… ആൾക്കാരെ വിലയിരുത്തണമെന്നു നിർബന്ധമാണെങ്കിൽ അവരുടെ മനസ്സിന്റെ വലിപ്പം നോക്കി വിലയിരുത്തൂ… അല്ലാതെ ജോലിയോ ലൈംഗികതയോ നോക്കിയല്ല.

ഉറക്കം വരുന്നു. ഇനി ഞാനുറങ്ങട്ടെ.

സസ്നേഹം, കരിങ്കല്ലു്.

Saturday, August 08, 2009

വഷളായ കുട്ടികള്‍


വേറൊരു വിഷയം ബ്ലോഗ്ഗണം എന്നു കരുതിയിരുന്നതാണു്… എന്നാലും ഇതു പറയാതെ വയ്യ…

ദാ ഞാനിപ്പൊത്തന്നെ സിറ്റിയിലൊന്നു പോയി വന്നേയുള്ളൂ… ഒന്നു രണ്ടു കുഞ്ഞു സാധനങ്ങളോക്കെ വാങ്ങാനുണ്ടായിരുന്നു.

28126275_921592e37b_bതീവണ്ടിയിറങ്ങി ഒരു 5-8 മിനുട്ട് നടക്കണം എന്റെ വീട്ടിലേക്കു്. നടന്നങ്ങനെ വരുമ്പോള്‍, എന്റെ മുമ്പില്‍ രണ്ടു ടീനേജേഴ്സ്.. അവരെന്തൊക്കെയോ പറയുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും.

പെട്ടെന്നതാ അതിലൊരുത്തന്‍ മറ്റവനെ എന്തോ ഒരു കുഞ്ഞു സാധനം കൊണ്ടെറിയുന്നു. വല്ല പുളിങ്കുരുവിന്റെ വലിപ്പമേയുള്ളൂ…  

നോക്കിയപ്പോഴെന്താ? നാണയത്തുട്ടു കൊണ്ടാണെറിയുന്നതു്! ഒന്നല്ല രണ്ടല്ല മൂന്നോ നാലോ പ്രാവശ്യം പല പല നാണയത്തുട്ടുകളെടുത്തു സുഹൃത്തിന്റെ ist2_3820618-glittering-euro-cent-coinsനേരെ എറിഞ്ഞു പഹയന്‍. താഴെ വീണ നാണയത്തുട്ടുകള്‍ എടുക്കുന്നൊന്നുമില്ല… എറിഞ്ഞതും വീണതും അവനു വേണ്ട.

മക്കളേ.. അച്ഛനും അമ്മയും കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശല്ലേ എന്നു ചോദിക്കാന്‍ തോന്നി. പിന്നെ ഓര്‍ത്തപ്പോള്‍ എന്തിനാ?

എനിക്കെന്തോ ഒരു സുഖം തോന്നിയില്ല അതു കണ്ടപ്പോള്‍. പൊതുമുതല്‍ നശിപ്പിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്.. എന്നാലും പണം ഇങ്ങനെ എറിഞ്ഞ് കളിക്കുമ്പോള്‍….!!

ഒരുപാടൊരുപാടു നല്ല കുട്ടികള്‍ ഉണ്ട്… എന്നാലും ഇങ്ങനത്തെ കുട്ടികള്‍! …
നഞ്ഞെന്തിനു നാനാഴി. അല്ലേ?

എന്നാല്‍ ഇനി പിന്നെയാവാം കഥ പറച്ചില്‍…

സ്വന്തം,
കരിങ്കല്ല്.

Thursday, July 23, 2009

തെലുങ്കത്തികളും സ്വര്‍ണ്ണത്തമ്പോലയും

 

എന്റെ സിക്സ്പായ്ക്ക് കഥ നടന്നതു ഞാന്‍ ഐ ഐ ടിയില്‍ പഠിക്കുന്ന കാലഘട്ടത്തിലാണു്.

ആ കാല‍ഘട്ടത്തില്‍ നടന്ന മറ്റൊരു സംഭവം ഈയടുത്തായി ഓര്‍ത്തു പോയി. നമ്മുടെ ഒരു സഹബ്ലോഗ്ഗര്‍ ഈയടുത്തായി തെലുങ്കു പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ ഒരു വിധം എല്ലാ യൂണിവേഴ്സിറ്റികളിലും ഒരു തരം തെലുങ്കാധിപത്യം ഉണ്ട്. ഇതു ബിരുദാനന്തരബിരുദത്തിന്റെ കാര്യത്തിലേ ഉള്ളൂട്ടോ.

നമ്മള്‍ മലയാളികള്‍ അങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ചെന്നു പെട്ടുകഴിയുമ്പോള്‍ ഒരു തെലുങ്ക് പ്രേമം മനസ്സില്‍ പൊട്ടി മുളക്കും. ശരിയായ പ്രേമം തഴച്ചു വളരാനുള്ള ഒരു മുന്നൊരുക്കം മാത്രമാണിതു്. ഭാഷയില്ലാതെ എങ്ങനെയാണു് തെലുങ്കത്തിക്കുട്ടികളെ വളച്ചെടുക്കുന്നതു് അല്ലേ? :)

അപ്പൊ എന്റെ കഥ കേള്‍ക്കാന്‍ തയ്യാറായോ?

വായ്നോട്ടവും പഞ്ചാരയും പണ്ടുമുതലേ എന്റെ വീക്ക്നെസ്സ് ആണു്. തൃശ്ശൂര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുമ്പോഴേ ഉള്ളതാണെങ്കിലും മദ്രാസിലെത്തി കുറച്ചു പുതിയ കുട്ടികളെ കണ്ടപ്പോള്‍ ആ അസുഖം അങ്ങനെ അങ്ങു കൂടി.

എന്നും വൈകി ലാബിലിരിക്കുക, വൈകി ഇരിക്കുന്ന കുട്ടികളെ ഹോസ്റ്റല്‍ വരെ കൊണ്ടാക്കുക. (ലോകത്തിലെ ഏറ്റവും സേഫ് ആയ സ്ഥലങ്ങളില്‍ ഒന്നാണു ആ ക്യാമ്പസ്. ഏതു രാത്രിയും ആര്‍ക്കും സമാധാനമായി പോകാം) എന്നാലും നമ്മള്‍ കൊണ്ടു വിട്ടില്ലെങ്കില്‍ അതു മോശമല്ലേ? യേതു്?

അവര്‍ക്കും കുഴപ്പമില്ലായിരുന്നെന്നു തോന്നുന്നു.

അങ്ങനെ ആണു ഞാന്‍ സ്വര്‍ണ്ണയെ പരിചയപ്പെടുന്നതു്. എന്റെ ക്ലാസ്സിലെ തന്നെ ഒരു തെലുങ്കത്തിക്കുട്ടി.

പിന്നീടു് ഞങ്ങള്‍ ലാബില്‍ വൈകി ഇരിക്കുന്ന പരിപാടി ഒക്കെ നിര്‍ത്തി. വൈകീട്ടു നേരത്തെ തന്നെ ഊണൊക്കെ കഴിച്ചു നടക്കാന്‍ പോകുന്നതു് പതിവാ‍ക്കി. ക്യാമ്പസില്‍, കൂടെ നടക്കാന്‍ പോവാന്‍ കൂട്ടുണ്ടെങ്കില്‍ പിന്നെ എന്തിനു ലാബില്‍ അവരുടെ പ്രോഗ്രാമിങ്ങ് കഴിയാന്‍ കാത്തിരിക്കുന്നു.

നമ്മള്‍ മലയാളികളുടെ ഇടയില്‍ ഈ കാര്യങ്ങളൊക്കെ പരസ്യമാവാന്‍ അധികം സമയമൊന്നും വേണ്ടല്ലോ അല്ലേ?

നമ്മുടെ നജീബ് മാഷുടെ ആഭിമുഖ്യത്തിലാ‍യിരിക്കണം എനിക്കെതിരേയുള്ള കുപ്രചരണം ആരംഭിച്ചതു്.

എന്നും എന്നെ കണ്ടാല്‍ ഒരു വിധം എല്ലാ മലയാളി സഖാക്കളും ചോദിക്കാന്‍ തുടങ്ങി.

സന്ദീപേ, സ്വര്‍ണ്ണത്തമ്പോല എത്രത്തോളമായീ? വല്ലതും തടയാറായോ എന്നൊക്കെ!

എന്റെ കൂടെ നടക്കുന്ന പെണ്‍കുട്ടിയല്ലേ, അതിനും കുറച്ചൊക്കെ ബുദ്ധിവെച്ചുകാണില്ലേ എന്റെ കൂടെ നടന്നു നടന്നു്? ഈ കളിയാക്കലും സംഭവവും ഒക്കെ കഴിഞ്ഞപ്പൊ നമ്മുടെ കുട്ടി കുട്ടിയുടെ പാട്ടിനു പോയി.

സ്വര്‍ണ്ണം പോയാലെന്താ... പിന്നെയും ഇല്ലേ കുട്ടികള്‍? നല്ല തങ്കം തങ്കം പോലുള്ള കുട്ടികള്‍?

അങ്ങനെയാണു സീത നമ്മുടെ ഫ്രെയിമില്‍ വരുന്നതു്. ഉള്ളതു പറയണമല്ലോ.. എന്റെ കയ്യിലൊന്നും ഒതുങ്ങില്ല എന്നു നല്ല ഉറപ്പുണ്ടായിരുന്നു അന്നേ തന്നെ. അതിസുന്ദരിയായ അവള്‍ക്കൊക്കെ നല്ല മിടുക്കന്‍ പയ്യന്മാരെ കിട്ടില്ലേ?

എന്നാലും സായന്തനങ്ങളില്‍ ഞാന്‍ ലാബില്‍ ഇങ്ങനെ വലയുമായി ഇരുന്നു. അത്യാവശ്യം നര്‍മ്മ സല്ലാപങ്ങളും ഒക്കെയായി കഴിഞ്ഞു.

അതിനിടയില്‍ ഒരു ദിവസം നമ്മുടെ സീതക്കെന്നോടു് നല്ല അടുപ്പം! എന്തായിതു്? ലോകം കീഴ്മേല്‍ മറഞ്ഞോ എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങി ഞാനും.

എന്തായാലും, സീത എന്നോടു സംസാരിച്ചിരിക്കുന്നതില്‍ എനിക്ക് യാതൊരു വിഷമവും ഉണ്ടായില്ല. ഒരു 30 മിനുട്ട് കഴിഞ്ഞപ്പോള്‍ കാര്യം പിടികിട്ടി.

സന്ദീപേ ... നിന്റെ പ്രോഗ്രാം ഞാനൊന്നു കോപ്പി ചെയ്തോട്ടേ എന്നു്‌!

അപ്പൊ സ്നേഹമല്ല പ്രോഗ്രാമ്മിങ്ങാണഖില സാരമൂഴിയില്‍ എന്നു ആശാനോടു (കുമാരനാശാന്‍)പറയാന്‍ തോന്നി എനിക്കു്.

എന്തൊക്കെ പറഞ്ഞാലും ചോര നീരാക്കി എഴുതിയുണ്ടാക്കിയ പ്രോഗ്രാം മാത്രം വിട്ടു കൊടുക്കാന്‍ വയ്യ. അതു പറ്റില്ല എന്നു പറഞ്ഞതോടെ, എന്റെ വലയും ഹൃദയവും ഒക്കെ ഒരുമിച്ചു തകര്‍ത്തെറിഞ്ഞു പോയി താടക.. അല്ല മൈഥിലി. ഐ മീന്‍ സീത.

സ്വര്‍ണ്ണയും സീതയും തെലുങ്കുദേശമായിരുന്നെങ്കില്‍.. അടുത്തതായി ഹൃദയവല്ലരി പൂവിട്ടതു് നല്ലൊരു മലയാളി (തൃശ്ശൂര്‍ക്കാരി) കുട്ടിക്കായിട്ടായിരുന്നു.  (പേരു പറയില്ല)

നല്ല സുന്ദരിക്കുട്ടിയായിരുന്നു. ഒരു ദിവസം വഴിയോരത്തു ഈ സുന്ദരിക്കുട്ടിയുമായി സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു തമിഴന്‍ സുഹൃത്ത് സൈക്കിളില്‍ അതിലേ പോയി. പിന്നീട് കണ്ടപ്പോഴവന്‍ ചോദിച്ചു - ആരെടാ ആ സുന്ദരിക്കുട്ടി?

അവളുടെ മുഖം തനി തിങ്കള്‍ തന്നെ എന്നായിരുന്നു അവന്റെ അഭിപ്രായം.

ആ കഥ ഒരു കദനകഥയായിപ്പോയി. ഞങ്ങള്‍ ഒന്നു നന്നായി പരിചയപ്പെടുന്നതിനു മുമ്പ്, ക്രൂരനായ വിധി എനിക്കു് ജര്‍മ്മനിയിലേക്കു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തന്നു.

കുറച്ചു മാസങ്ങള്‍ മാറി നില്‍ക്കാന്‍ പോകുന്ന എന്നെ അവള്‍ മറക്കാതിരിക്കാന്‍ ഒരു കൊച്ചു സമ്മാനം കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നും എന്നെന്നും കാണുന്ന, ഒരു സമ്മാനം.

എന്തായിരിക്കും നല്ലതെന്നു കൂലങ്കഷമായി ചിന്തിച്ചു ചിന്തിച്ചു വശക്കേടായ എന്നെ കളിയാക്കി തമിഴന്‍ സുഹൃത്തു് പറഞ്ഞു - "എടാ.. റ്റൂത്തു ബ്രഷ് രണ്ടെണ്ണം വാങ്ങിക്കൊടുക്കു് - എന്നും ഉപയോഗിക്കും" എന്നു്.

പിന്നെ ഞാനൊന്നും തന്നെ ചിന്തിച്ചില്ല. നേരെ പോയി ഒരു "സ്ഫടികഗോളത്തിനകത്തെ പെണ്‍കുട്ടിയും ഡോള്‍ഫിനും" (ഈശ്വരന്മാരേ ... എന്റെ 150 രൂപ!!) വാങ്ങി, വളരേ റൊമാന്റിക്കായ ഒരു അറ്റ്മോസ്ഫിയറൊക്കെ ഉണ്ടാക്കി അവള്‍ക്കു കൊടുത്തു. (അവളുടെ പ്രതികരണം അറിയാന്‍ ചാരന്മാരെ ഏര്‍പ്പാടാക്കിയ കഥയും, പ്രതികരണമറിഞ്ഞു പുളകമണിഞ്ഞ കഥയും ഒരു 2 പോസ്റ്റിലേക്കുള്ളതുണ്ടു്)

ഒരിക്കല്‍ ആലപ്പി-എക്സ്പ്രസ്സില്‍ ഒരുമിച്ചു യാത്ര ചെയ്ത, മണിക്കൂറുകളോളം സംസാരിച്ചിരുന്ന ഓര്‍മ്മകളുമായി ഞാന്‍ ജര്‍മ്മനിയിലേക്കു യാത്ര തിരിച്ചു.

തിരിച്ചു നാട്ടിലെത്തും മുമ്പേ ആ അണിഞ്ഞ പുളകമൊക്കെ അവള്‍ക്കൊരു കാമുകനുണ്ടെന്നുള്ള വാര്‍ത്തയും വഹിച്ചു വന്ന ഒരു എസ്.എം.എസില്‍ ഒലിച്ചു പോയി.

അപ്പൊ പറഞ്ഞു വന്നതു് .... പ്രേമിക്കാനായി ഭാഷ പഠിക്കുന്നവരേ... അറിയുന്ന ഭാഷ വെച്ചിട്ടു പറ്റുന്നില്ല.. പിന്നെയാണോ അറിയാത്ത ഭാഷ വെച്ചിട്ടു്.

അറിയുന്ന ഭാഷയില്‍ പ്രേമിച്ചാല്‍ തന്നെ പെണ്‍കുട്ടികള്‍ പറയുന്നതു മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധി വേണം.

ഉവ്വു എന്നാല്‍ ഇല്ല എന്നര്‍ത്ഥം (എല്ലായ്പോഴുമല്ല .... വല്ലപ്പോഴും)
ഇല്ലെന്നു പറഞ്ഞാലോ ... വേണം എന്നര്‍ത്ഥം (ഇതിനും അങ്ങനെ വ്യവസ്ഥ ഒന്നുമില്ല)
വേണ്ട എന്നു പറഞ്ഞാല്‍ ... നിര്‍ബന്ധിക്കണം എന്നര്‍ത്ഥം
ഇനി നിര്‍ബന്ധിച്ചാലോ? പറഞ്ഞാല്‍ മനസ്സിലാവില്ലേ എന്നൊരു “നോട്ടം” (അതു പറയില്ല.. നോട്ടത്തില്‍ നിന്നു മനസ്സിലാക്കണം)

എന്നാലും ഇതൊക്കെ തന്നെയാണൊരു രസം. ഇതൊന്നും ഇല്ലാ‍തെ ആണുങ്ങളുടെ പോലെ നേരേവാ നേരേപോ നയം ആ‍യാല്‍ അതൊരു സുഖമല്ലല്ലോ അല്ലേ?

അപ്പൊ ഇനി ഞാനുറങ്ങട്ടെ. കുറേ മധുരസ്വപ്നങ്ങളേകും ജയലക്ഷ്മി കാണട്ടെ.

സ്നേഹാദരങ്ങളോടെ,
ഞാന്‍. ഞാന്‍ തന്നെ!

Thursday, July 09, 2009

കഫ്റ്റീരിയയിലെ കടവും വഴിവക്കത്തെ കുശലവും


രണ്ടു ദിവസം മുമ്പ്, ഞാന്‍ ഉച്ചക്കു മാമുണ്ണാന്‍ വേണ്ടി, ഡിപ്പാര്‍ട്ട്മെന്റിലെ കഫ്റ്റീരിയയില്‍ പോയി. അവിടെ ചെന്നു ഭക്ഷണമൊക്കെ എടുത്ത് കൌണ്ടറില്‍ ചെന്നപോള്‍, കയ്യില്‍ കാശില്ല. ഇല്ലെന്നു പറഞ്ഞാല്‍ ഒട്ടുമില്ല.

കടം പറയലൊന്നും ഇവിടുത്തെ രീതികളല്ല. എന്തു ചെയ്യും?

കാശു പിന്നെ തരാം എന്നു ഞാനും, പിന്നീടെപ്പോഴെങ്കിലും കാശു കൊണ്ടു തന്നാല്‍ മതിയെന്നു ആ ചേച്ചിയും പറഞ്ഞത് ഒരുമിച്ചായിരുന്നു.

പണം സംഘടിപ്പിച്ചു കൊടുക്കാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലായിരുന്നു. എന്നാലും പരിചയം വെച്ചു കടം തന്നപ്പോള്‍ എനിക്കെന്തോ ഒരു സന്തോഷം തോന്നി.

എന്നെ ഒരു insider ആയി കണക്കാക്കിയ പോലെ. (അടുത്തെ ദിവസം രാവിലെ ഞാന്‍ കണക്കു തീര്‍ത്തു കൊടുക്കുകയും ചെയ്തു)

അതു പോലെത്തന്നെ, ഒരാഴച മുമ്പാണു്. ഒരു വൈകുന്നേരം 10 മണിക്കു (10 മണിയൊക്കെ ആവുമ്പോഴേ ഇരുട്ടൂ) ഞാന്‍ നടക്കാന്‍ പോയി.

എന്റെ കയ്യിലാണെങ്കില്‍ അന്നയും ഉണ്ട്… – അന്ന കരെനീന.. – നമ്മുടെ ലിയോ ടോള്‍സ്റ്റൊയി മാമന്റെ റഷ്യന്‍ അന്ന. ഞാനതും വായിച്ചിങ്ങനെ നടക്കാണു്. അത്യാവശ്യം ഇരുട്ടി തുടങ്ങിയിട്ടുണ്ട്.

എന്റെ മുന്നില്‍ ഒരു ഭാര്യേം ഭര്‍ത്താവും നടക്കുന്നു. പുസ്തകത്തില്‍ മാത്രം നോക്കിയുള്ള എന്റെ നടത്തം കണ്ടിട്ടാവും നമ്മുടെ ആ അങ്കിള്‍ ഭാര്യയെ ഒരിത്തിരി പിടിച്ചുമാറ്റി. ഞാന്‍ ചെന്നിടിച്ചാലോ.. അല്ലേ?

“ഈ ഇരുട്ടത്തും വായിക്കാന്‍ സാധിക്കുന്നോ” – എന്നു ചോദിച്ചു നമ്മുടെ ആന്റി.

“പിന്നെന്താ… ചെറിയ ബുദ്ധിമുട്ടുണ്ട് എന്നാലും ഒപ്പിക്കാം” എന്നു ഞാനും പറഞ്ഞു.

“നടക്കേം വായിക്കേം അതിനെക്കുറിച്ചു ആലോചിക്കേം ഒക്കെ കൂടി ബുദ്ധിമുട്ടല്ലേ” എന്നു ചോദിച്ചു അങ്കിള്‍.

“ഇതു വെറും അന്ന കരിനീനയാണ്, അത്രക്കധികമൊന്നും ചിന്തിക്കാനില്ല” എന്നും പറഞ്ഞു ഞാന്‍.

പിന്നെ ഞങ്ങള്‍ ഓരോ വഴിക്കു പിരിഞ്ഞു പോയി.

പിറ്റേന്നു, ഉച്ചക്കു ശേഷം, ഞാന്‍ കോളേജില്‍ നിന്നു വരുമ്പോള്‍ എന്റെ കയ്യില്‍ അന്നയുണ്ട്. എന്നാല്‍ വായിക്കുന്നുണ്ടായിരുന്നില്ല ഞാന്‍.

അങ്ങനെ പാട്ടും പാടി നടന്നു വരുമ്പോള്‍ ഒരു സൈക്കിള്‍ എന്നെ വെട്ടിച്ചു കടന്നു പോയി. സൈക്കിളുകാരി തിരിഞ്ഞു നോക്കി എന്നോടു ചോദിച്ചു - “എന്താ ഇരുട്ടത്തു മാത്രേ വായിക്കൂ എന്നുണ്ടോ? ഇപ്പൊ നല്ല വെയിലും വെളിച്ചവും അല്ലേ? ഇപ്പൊ എന്താ വായിക്കുന്നില്ലേ” - എന്നു.

അതു നമ്മുടെ ഇന്നലത്തെ ആന്റിയായിരുന്നെന്നു പറയേണ്ടല്ലോ അല്ലേ! :)

എന്നെയും അവരുടെ ഗ്രൂപ്പില്‍ പെടുത്തിയ പോലെ.! :)

ഒരു ഗ്രാമത്തില്‍ ജീവിക്കുന്നതിന്റെ, ഭാഷ പഠിച്ചതിന്റെ ഗുണങ്ങള്‍ അനുഭവിക്കുമ്പോള്‍ ഒരു സുഖമൊക്കെ ഉണ്ട്ട്ടോ! :)

സസ്നേഹം,
കരിങ്കല്ല്.

ഡയലോഗൊക്കെ ജര്‍മ്മനായിരുന്നു.. മൊഴിമാറ്റം എന്റെ ഇഷ്ടത്തിന്നു. :)

Sunday, June 21, 2009

അടി തെറ്റിയാല്‍…

 

കഴിഞ്ഞ പോസ്റ്റിട്ടിട്ടു് രണ്ടു ദിവസങ്ങളേ ആയുള്ളൂ.. എന്നാലും നമ്മള്‍ മലയാളികള്‍ മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒന്നു് കണ്ടപ്പോള്‍ പോസ്റ്റാതിരിക്കാന്‍ വയ്യ.

ദാ വീഡിയോ നോക്കൂ… (മുഴുവന്‍ ലോഡ് ചെയ്തിട്ടു ഓടിച്ചാല്‍ മതി. അല്ലെങ്കില്‍ ഒരു ഗുമ്മുണ്ടാവില്ല. ജസ്റ്റ് തേര്‍ട്ടീന്‍ സെകന്‍ഡ്സ് ഒണ്‍ലി)

അടി തെറ്റിയാല്‍ ആനയും വീഴും എന്നു കേട്ടിട്ടല്ലേ ഉള്ളൂ. കണ്ടിട്ടില്ലല്ലോ? കെനിയയിലെ സംബോരു നാഷണല്‍ റിസര്‍വ്വില്‍ നിന്നൊരു ദൃശ്യം.

അവന്‍ വീണതിനു ശേഷം ഓടിയൊളിക്കുന്നതു കണ്ടില്ലേ. കൊച്ചു (വല്യ) കള്ളന്‍! :)

ശബ്ദത്തിനുള്ള സെറ്റപ്പുണ്ടായിരുന്നില്ലാട്ടോ..  ക്ഷമിക്കൂ.

ഒറിജിനല്‍ കിട്ടിയതു ദാ ഇവിടുന്നു (ദ സീക്രട്ട് ലൈഫ് ഓഫ് എലഫന്റ്സ് - 2). നല്ല കിടിലന്‍ ഡോക്യുമെന്ററിയാ! :)

നൌ, ആള്‍ ഓഫ് യൂ ഗോ ടു യുവര്‍ ക്ലാസ്സസ്. (കമന്റിയിട്ടു, സാവകാശം പോയാലും മതി) ;)

സ്നേഹാദരങ്ങളോടെ, ഞാന്‍,
കല്ല്, കരിങ്കല്ല്.

വാല്‍ക്കഷണം : ഞാന്‍ ഇംഗ്ലീഷില്‍ എഴുതി മലയാളത്തെ മര്‍ഡര്‍ ചെയ്തുവോ? – just for a horror! ;)

Thursday, June 18, 2009

സൌന്ദര്യം … മനം മയക്കുന്ന സൌന്ദര്യം

 

(സ്ത്രീ സൌന്ദര്യം ആണോ ഈ പറയുന്നതെന്നു കരുതി വന്നവര്‍ക്കു് തിരിച്ചുപോവാം)

താമസം മാറി എന്നു പറഞ്ഞപ്പോള്‍ നമ്മുടെ ശ്രീ ചോദിച്ചിരുന്നു – കാണാന്‍ ഭംഗിയുള്ള സ്ഥലത്താണോ വീടെന്നു?

പണ്ടു ഞാന്‍ താമസിച്ചിരുന്ന പാടത്തിന്നരികിലുള്ള വീടിന്റെ അത്ര നല്ല സ്ഥലത്തല്ല, എന്നാലും ഒരു സുന്ദരമായ ഗ്രാമം തന്നെ. എന്നാല്‍ പിന്നെ ചിത്രങ്ങളെടുത്തു ബ്ലോഗ്ഗിലിട്ടു ആള്‍ക്കാരെ കൊതിപ്പിക്കാം എന്നു കരുതി.

അപകടത്തിന്നു ശേഷം ഞാന്‍ ഇപ്പൊ നടന്നാണു കോളേജിലേക്ക് പോകുന്നതു്. അതു കൊണ്ട് തന്നെ സൌകര്യമായി നിന്നു പടം പിടിച്ചിട്ടു പോവാം. പക്ഷെ, കോളേജില്‍ പോകുന്ന വഴിക്കായതു കൊണ്ടു് ക്യാമറ ഒന്നും ഇല്ല. മൊബൈല്‍ ചിത്രങ്ങളേ ഉള്ളൂ…

1506200960515062009607

ചുമ്മാ വഴിയോരത്തെ പൂക്കള്‍ – മോണിങ്ങ് ഗ്ലോറി അല്ലേ ആദ്യത്തേതിന്റെ പേരു്?

1506200960815062009609

നമുക്കു പാര്‍ക്കാന്‍ ആപ്പിള്‍ തോട്ടങ്ങള്‍

1506200961015062009611

വഴിയോരത്തെ പനിനീര്‍പ്പൂവും മുള്ളന്‍പൂവും :)

1506200961315062009614

കണ്ട കാടും പടലിന്റെയും ഒക്കെ പടം എടുത്തിട്ടോളും!

1506200961515062009616

ഡെയ്സിയും കാട്ടുപൂവും.15062009617

--->  കോളേജിനടുത്തെ ഉണക്കമരം! :)

ഇനി താഴെ കാണുന്നതെന്താണെന്നറിയോ? മള്‍ബറിപ്പഴം! :) പോണവഴിക്കൊരു തരക്കേടില്ലാത്ത മരമുണ്ട് – രാവിലെയും വൈകീട്ടും ഇത്രക്കു കിട്ടും.  നല്ല സ്വാദാ! :) :) ഇവിടുത്തുകാര്‍ക്കറിയില്ലാന്നു തോന്നുന്നു ഇതിനെക്കുറിച്ച്.15062009619

ഇനി ഇതാ രണ്ടു ചിത്രങ്ങള്‍  - പണ്ടു ക്യാമറയില്‍ എടുത്തതു്‌.

Garching Centre 2009-05-20 001 Garching Centre 2009-05-20 002

ഇതിലേ എന്നും പോവാന്‍ … ഈ സൌന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന ഞാന്‍ ഒരു കുഞ്ഞു ഭാഗ്യവാനല്ലേ?

ഈ നിത്യഹരിതയാം ഭൂമിയലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സ്വപ്നങ്ങളുണ്ടോ … .. .. … . ഗന്ധര്‍വ്വഗീതമുണ്ടോ….
…. കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ… ?

എന്നു ദാസേട്ടനൊക്കെ പാടിയതു വെറുതെ ആണോ?

എന്നാപ്പിന്നെ പറഞ്ഞ പോലെ,
സ്വന്തം, കല്ല്, കരിങ്കല്ല്.

Thursday, June 04, 2009

ഞാനും പൈത്തണും തൊണ്ടവേദനയും


കണ്ടമാനം പുലികള്‍ വിഹരിക്കുന്ന ഒരു കാടാണല്ലോ ഈ ബൂലോകം. കുറേ കാടന്മാരും ഉള്ളതിനാലാണു കാടെന്നു പറഞ്ഞതു്.

ഈ പുലികള്‍ വിഹരിക്കുന്നിടത്തു് വിവരക്കേടു് പറഞ്ഞാല്‍ നല്ല പ്രഹരം കിട്ടും. എന്നാലും എന്നാലാവുന്ന ഒരിത്തിരി പറയാമല്ലേ! :)

രണ്ടു ഭാഷയെങ്കിലും അറിയാത്ത ആരും തന്നെ ബൂലോകത്തില്ല എന്നാണെന്റെ ഒരു കണക്കുകൂട്ടല്‍. എല്ലാരും അധികം സംസാരിക്കുന്നതോ കമ്പ്യൂട്ടറുകളോടും – അല്ലേ?

എന്നാല്‍ നമ്മളില്‍ എത്ര പേര്‍ക്കു കമ്പ്യൂട്ടറിനറിയാവുന്ന ഭാഷയറിയാം? (കുറേപേരൊക്കെ സോഫ്റ്റ്‌വെയര്‍ ഇഞ്ചിനീരന്മാരും ഒക്കെ ആണെങ്കിലും അവരുടെ നിലവാരം ഊഹിക്കാവുന്നതാണു്)

ഞാന്‍ കുറേകാലമായി ഈ കൊട്ടു തുടങ്ങിയിട്ടു് – കഷ്ടി 7-8 ഭാഷകളോളം (കമ്പ്യൂട്ടറുകളുടെ) എന്റെ കൈക്കരുത്തറിഞ്ഞു. ഇപ്പൊ പലതും മറന്നു പോയിത്തുടങ്ങി. നന്നായി അറിയാവുന്നവ രണ്ടെണ്ണം മാത്രം.

അതിലൊരെണ്ണം ഞാനിവിടെ കുട്ട്യോളെ (ബാച്ചികളെയും, മാസ്റ്റേഴ്സിനെയും) പഠിപ്പിക്കുന്നു. ആ ഭാഷയുടേ പേരാണു പൈത്തണ്‍ (പൈത്തഗോറസിന്റെ ബന്ധുവാണോ ഈ പൈത്തണ്‍ എന്നായിരുന്നു അച്ഛന്റെ ചോദ്യം – അല്ലാ, അമ്പതുകളുടെ പാതിയില്‍ ജനിച്ചു, അമ്പതുകളുടെ മധ്യത്തിലെത്തി നില്‍ക്കുന്ന അച്ഛന്‍ അതു ചോദിക്കണമെങ്കില്‍ ഒരു പുലി തന്നെ ആയിരിക്കണ്ടേ?)

എന്തായാലും പൈത്തഗോറസിന്റെ ആരുമല്ല.

ഇതു വരെ പഠിച്ച ഭാഷകളില്‍ ഏറ്റവും നല്ലതിതു തന്നെ. പഠിക്കാനെളുപ്പം, ഉപയോഗിക്കാന്‍ ശക്തം, അതി സുന്ദരം! കമ്പ്യൂട്ടര്‍ സംബന്ധമായ എന്തെങ്കിലും പഠിക്കുന്നവര്‍ ഇതു പഠിക്കുന്നതു് നല്ലതായിരിക്കും. (ചിത്രത്തില്‍ കാണുന്നതു് ഇതിന്റെ ലോഗോ)

സത്യം പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ പഠനം നടത്താത്തവര്‍ ആണു തലകുത്തി മറഞ്ഞു കമ്പ്യൂട്ടര്‍ സമ്പ്രദായങ്ങള്‍ പഠിക്കേണ്ടതു്.

ഉദാഹരണത്തിനു: എന്റെ ഒരു സുഹൃത്തു്, ആസ്ട്രോണോമിയില്‍ ഗവേഷക, കമ്പ്യൂട്ടറുകളുമായില്‍ മല്പിടുത്തം നടത്തുന്നതു കാണുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോകാറുണ്ട് - ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ ഭാഷ പഠിക്കാന്‍ - എന്നാലല്ലേ ഈ കുന്ത്രാണ്ടത്തിനോട് വൃത്തിയായി സംസാരിക്കാന്‍ പറ്റൂ.

ഞാനൊക്കെ പറഞ്ഞാലെന്തു വില? ആരു പഠിക്കാന്‍? ബുദ്ധിമുട്ടട്ടെ. ആര്‍ക്കു ചേതം? :)

ഈ കമ്പ്യൂട്ടറുകളുടെ സ്വഭാവം നമ്മുടെ എന്‍. എഫ്. വര്‍ഗ്ഗീസിന്റെ ഒക്കെ പോലെയാ. മക്കളേ, നല്ലവനുക്കു ഞാന്‍ നല്ലവന്‍. കെട്ടവനുക്കു ഞാന്‍ മഹാകെട്ടവന്‍.

ഈ പറഞ്ഞ ഉപദേശം കമ്പ്യൂട്ടറുകളെ തെറിവിളിക്കുന്ന എല്ലാര്‍ക്കും ബാധകമാ. ബുദ്ധിയില്ലാത്ത പാവം ജീവികളല്ലേ കമ്പ്യൂട്ടറുകള്‍, നന്നായി പറഞ്ഞു കൊടുത്താല്‍, എല്ലാം നന്നായി നടക്കും.

അപ്പൊ, പറഞ്ഞു വന്നതു്, ഞാന്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നെനിക്കു തോന്നുന്നു.

ചെറിയ ജലദോഷം ഉണ്ടായിരുന്ന എനിക്കു ഇന്നത്തെ ഒന്നര മണിക്കൂറ് ക്ലാസ്സെടുത്തു വന്നപ്പോള്‍, ചെറിയ ഒരു തൊണ്ടവേദന.

അതു (തൊണ്ടവേദനക്കഥ) എല്ലാരോടും പറയാന്‍ വന്നതാ. അപ്പൊ ബാക്കി കഥകൂടി പറഞ്ഞെന്നു മാത്രം. :)

എന്നു, സ്വന്തം കല്ല്.

വാല്‍ക്കഷണം: ഞാനിവിടെ കുട്ടികളെക്കൊണ്ട്, നമ്മുടെ ഉമേഷേട്ടന്റെ കമ്പനി പൂട്ടിക്കാനായി ഒരു സോഫ്റ്റ്വെയറ് ഉണ്ടാക്കിക്കാന്‍ പോവാണു. ഒരു സെര്‍ച്ച് എഞ്ചിന്‍ :) ഞങ്ങളു കൂട്ട്യാ‍ല്‍ക്കൂട്വോ എന്നൊന്നു നോക്കട്ടെ.

Tuesday, May 19, 2009

ശങ്കരാടിയും ഞാനും പിന്നെ അടൂരും

ഇമ്മിണി നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. ടൈം ഇത്തിരി കമ്മിയായിരുന്നു. അതു മാത്രമല്ലാട്ടോ… ആശയ ദാരിദ്ര്യത്തിന്റെ വിപരീതവും ഉണ്ടായിരുന്നു. എന്തെല്ലാം എഴുതും എന്നൊരു ശങ്ക.

എന്നാല്‍ ആശയങ്ങളില്‍ അധികവും സെന്‍സര്‍ ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവുണ്ടായിരുന്നതിനാല്‍ ഒന്നും എഴുതിയില്ല.

അതിനിടയില്‍ ഒരു വീടുമാറ്റവും നടന്നിരുന്നു.. ഇന്നു അതാണു് വിഷയം.

കഴിഞ്ഞ മാസം ഏതാണ്ടിതേ സമയത്ത് എനിക്കൊന്നു വീടുമാറാന്‍ തോന്നി. മ്യൂണിക്കില്‍ പുതിയ വീടു് കണ്ടെത്തല്‍ എളുപ്പമല്ല എന്നൊരു കിംവദന്തി/കേട്ടുകേള്‍വി ഉണ്ടെങ്കിലും എനിക്കു അന്വേഷണം തുടങ്ങി 2 ദിവസത്തിന്നുള്ളില്‍ പുതിയ സ്ഥലം കിട്ടി.

ഭാര്യ ഉപേക്ഷിച്ചിട്ടു പോയ, 64 വയസ്സുകാരനായ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്‍ – അയാളാണെന്റെ ലാന്‍ഡ്‌ലോര്‍ഡ്. ഞാനും അദ്ദേഹവും ഒരു ഇറാനിപ്പയനും ഒരു കൂരയ്ക്കു് കീഴില്‍.  ഒരോരുത്തര്‍ക്കും സ്വന്തമായി ഓരോ മുറി; പിന്നെ അടുക്കള, കുളിമുറി എന്നിവ പങ്കുകച്ചവടം.

ഇറാനിപ്പയന്‍ പയ്യന്‍ ഒന്നുമല്ലാട്ടോ – 38 വയസ്സായി… ഇപ്പൊ ചെയ്യുന്നത് 3-ആമത്തെ മാസ്റ്റേഴ്സ്. ഒരേ ഒരു കുഴപ്പം മാത്രമുള്ളതെന്തെന്നാല്‍, ഇപ്പോഴും വീട്ടീല്‍ നിന്നാ സാമ്പത്തിക സപ്പോര്‍ട്ട്. പിതാശ്രീക്കവിടെ വല്ല ഏണ്ണക്കിണറിന്റെ ബിസിനസ്സായിരിക്കും. :)

ഒരു “സല്‍ഗുണം” ഉള്ളതെന്താന്നു വെച്ചാല്‍ – എല്ലാ നാലു വാക്കുകളില്‍ ഒരെണ്ണം ഷിറ്റ്, അല്ലെങ്കില്‍ f*ck ഇതായിരിക്കും. എനിക്കാണെങ്കില്‍ അസഭ്യം പറച്ചില്‍ തീരെ ഇഷ്ടമല്ല. ആളൊരു പാവമൊക്കെയാണെങ്കിലും ഇതെനിക്കു് ഇഷ്ടമല്ല. അതു കാരണം ഞാന്‍ അധികം മിണ്ടാന്‍ പോവാറില്ല.

പിന്നെ ഉള്ള ഒരു കുഴപ്പം ഒരു സ്വീഡന്‍ പ്രേമമാണു്. കുറച്ചു കാലം സ്വീഡനില്‍ ഉണ്ടായിരുന്നതുകൊണ്ട്, സ്വീഡന്‍-സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തതൊക്കെ മുകളില്‍ പറഞ്ഞ രണ്ടു വാക്കുകള്‍ കൊണ്ടു വിശേഷിപ്പിക്കുന്ന ഒരു ചെറിയ പ്രശ്നം. ഉള്ളതു കൊണ്ട് സന്തോഷമായി ജീവിച്ചൂടേ?

ഇനി നമ്മുടെ പോലീസങ്കിള്‍ ആവട്ടെ, ഒരു രസികനാണു്. ഇവിടെ ആണു് ശങ്കരാടി കടന്നു വരുന്നതു്. അനിയത്തിപ്രാവിലെ മിലിട്ടറി അങ്കിള്‍ തന്നെ. ഞാന്‍ അദ്ദേഹത്തോടു് ജര്‍മ്മനില്‍ സംസാരിക്കുന്നതിനാലാവാം എന്നോടു അത്യാ‍വശ്യം ഫ്രണ്ട്‌ലിയാണു്.

(സത്യം പറഞ്ഞാല്‍ പുട്ടിനു നാളികേരം ചേര്‍ക്കുന്ന പോലെ അതെ/ശരിയാണു്/ഉവ്വോ?/ശരിക്കും?/അതിമനോഹരം/തീര്‍ച്ചയായും എന്നൊക്കെ ഇടക്ക് പറയണം എന്നേ ഉള്ളൂ. ബാക്കിയൊക്കെ ആളു തന്നെ പറഞ്ഞോളും. അതും “അന്നു സെവെന്റി ത്രീയില്‍ ഞാന്‍ ബെര്‍ലിനില്‍ ആയിരുന്നപ്പോള്‍..” – ഇതാണു് റേയ്ഞ്ചു് )

ഒരു ദിവസം രാവിലെ പുള്ളി നമ്മുടെ ഇറാനിയെ എഴുന്നേല്‍പ്പിച്ചു പറഞ്ഞു – “ഇപ്പൊ ഇറങ്ങണം ഇവിടുന്നു്. നീ വാടക തന്നിട്ടില്ല.. ഇതു സത്രമല്ല എന്നൊക്കെ”. പാവം ഇറാനി – അവന്‍ താമസിക്കാന്‍ വരുന്നതിനു മുമ്പ് വാടക കൊടുത്തപ്പോള്‍ അങ്കിള്‍ പറഞ്ഞതാണു് സാവകാശം മതി, ആദ്യം കയറിത്താമസിക്കാന്‍. :)

എന്തായാലും ഇറാനി പേടിച്ചു – അവന്‍ പറയുന്നത് ഇതാണു് – “ഷി**! ഞാന്‍ എല്ലാം പായ്ക്കു ചെയ്തു വെക്കാം.. എന്നാ, എപ്പോഴാ ഇറങ്ങാന്‍ പറയാ എന്നറിയില്ലല്ലോ”, എന്നു.

എനിക്കെന്തായാലും പേടിയൊന്നും ഇല്ല. എന്നാലും ഒരിത്തിരി സോപ്പിടുന്നതില്‍ വിരോധം ഇല്ലല്ലോ. അയാളു ചുമ്മാ ഒരു കിറുക്കിനു പറയുന്നതാണു്. ആളു ശുദ്ധപാവമാ.

ഉദാഹരണത്തിന്നു്: ഇന്ന് എന്റെ ഒരു സുഹൃത്ത് വരുന്നുണ്ട് എന്നെക്കാണാന്‍. ഒരിടത്തു പോകുന്ന വഴിക്കു് ഇന്നു രാത്രി എന്റെ കൂടെ തങ്ങുന്നു. അപ്പൊ, ഞാന്‍ ഇന്നലെ നമ്മുടെ അങ്കിളിന്റെ അടുത്തു പറഞ്ഞു … ഇങ്ങനെ ഒരു സുഹൃത്തു് വരുന്നുണ്ട്. (സീനുണ്ടാക്കരുതല്ലോ ഒരാള്‍ക്കേ വാടകക്ക് തന്നിട്ടുള്ളൂ എന്നൊക്കെ) …

പോലീസങ്കിള്‍ പറഞ്ഞു – “സുഹൃത്തുക്കളാവുമ്പോ ഇന്നു വന്നു നാളെ പോയാലെങ്ങനെയാ? ഒരു 3-4 ദിവസം ഒക്കെ നിക്കണ്ടേ… ഒരു 3-4 ദിവസം കൂടെ നിര്‍ത്തിയിട്ടു വിട്ടാല്‍ മതി” എന്നു്. ഇതാ‍ണു പുള്ളീക്കാരന്‍. (ഇനി ഇന്നറിയാം ബാക്കി :) )

ഇനി അടൂര്‍.

ഇവിടെ മ്യൂണിക്കില്‍ അടൂര്‍ ചലച്ചിത്ര മേള. രണ്ടു സിനിമകള്‍ കണ്ടു, ഇന്നു എലിപ്പത്തായം – ഈ സുഹൃത്തു വരുന്നതിനാല്‍ അതു കാണാന് പോവാനാവില്ല. എന്നാലും ബാക്കിയുള്ളവ കാണണം – മതിലുകള്‍, നിഴല്‍ക്കുത്ത് … മുതലായവ.

അപ്പൊ, തിരക്കില്‍ എഴുതിയ കാരണം പോളിഷിങ്ങൊന്നും ഇല്ല. കിട്ടിയ പോല വായിക്കൂ… പരാതി പറയാതെ, തോന്നിയ പോലെ കമന്റൂ.

(താഴെ ഉള്ളതു് 2-3 സംശയാലുക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണു്)

PS. ചോദിച്ചു ബുദ്ധിമുട്ടണ്ട; അതെ സുഹൃത്ത് പെണ്‍കുട്ടിയാണു്. ‍

Sunday, April 19, 2009

പിങ്ക് നിറത്തിലുള്ള .. … .. (അയ്യേ നാണമാകുന്നു)


മജീഷ്യന്‍ പല ട്രിക്കുകളും കാണുച്ചു. തൂവാലയെ മന്ത്രവടിയാക്കി മാറ്റി... കെട്ടിട്ടുവെച്ച ഉറുമാലുകളെ മാ‍ന്ത്രികവിദ്യയാല്‍ സ്വതന്ത്രരാക്കി... അങ്ങനെ പലതും...

പിന്നെ മിഠായിത്തൊലിയെ മിഠായി ആക്കി മാറ്റി..

എന്നിട്ടു ഒരു ട്രിക്കിനു അദ്ദേഹം വിളിച്ചു പറഞ്ഞു... എനിക്കൊരു സഹായിയെ വേണം... സന്ദീപിനു വിരോധമില്ലെങ്കില്‍ സ്റ്റേജിലേക്കു വരൂ എന്നു്...

ഞാന്‍ കയറിച്ചെന്നു... ഒരു മാന്ത്രിക കൊട്ട പോലൊരു സംഭവം എടുത്തിട്ടു് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു... ശൂന്യമായ ഒരു കൊട്ട... എനിക്കും കാണിച്ചു തന്നു... തീര്‍ത്തും ശൂന്യം.

അതിന്റെ വശത്തു കൈ വെച്ചു് എന്തെങ്കിലും ആഗ്രഹിക്കാന്‍ പറഞ്ഞു എന്നോടു്.

ഞാന്‍ കണ്ണടച്ചു... സത്യം പറഞ്ഞാല്‍ ഞാനൊന്നും തന്നെ ആഗ്രഹിച്ചില്ല...

ഒരു നിമിഷം കഴിഞ്ഞു കണ്ണുതുറന്ന എന്നോടു് കൊട്ടക്കുള്ളില്‍ കൈയ്യിട്ടു് ആഗ്രഹിച്ച സാധനം എടുത്തോളാന്‍ പറഞ്ഞു...

ഞാന്‍ കയ്യിട്ടപ്പോഴോ!! ഒരു പിങ്ക് ബ്രേസിയര്‍ :(

ആകെക്കൂടെ ഇത്തിരി മാനമേ ബാക്കിയുണ്ടായിരുന്നുള്ളൂ... ഞാനൊരു പഞ്ചാരയാണെന്നും വായ്‌നോക്കി ആണെന്നും പരക്കെ ഒരു തെറ്റിദ്ധാരണയുണ്ട്.. ഇതിപ്പൊ ഞാന്‍ ഒന്നും ആഗ്രഹിച്ചില്ല എന്നു പറഞ്ഞാല്‍ പോലും അരും വിശ്വസിക്കില്ല...

ഇനി ഒരു രഹസ്യം ... പരിപാടിക്കൊരു 10-15 മിനിട്ടു് മുമ്പ് മജീഷ്യന്‍ എന്നോടു പറഞ്ഞിരുന്നു... ഇതാണു് സംഭവം എന്നു്. കാണികളില്‍ പുള്ളിക്കു് പിടിച്ചതു് എന്നെയായിരിക്കണം ... അത്യാവശ്യം നല്ല തൊലിക്കട്ടി ഉള്ള ആളെയല്ലേ കളിയാക്കാന്‍ പറ്റുള്ളൂ.. അതാണു് സംഭവം.. എന്തായാലും കലക്കി.

ജര്‍മ്മനില്‍ ഒരു പഴമൊഴി ഉണ്ട്... "Was sich neckt, das liebt sich" - എന്നു്.. അര്‍ത്ഥം എന്തെന്നാല്‍.. നിങ്ങള്‍ എന്തിനെയെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍... അതിനെ ഇഷ്ടമുള്ളതു കൊണ്ടാണു് കളിയാക്കുന്നതു് എന്നു്… അതു കൊണ്ടുതന്നെ ചെറിയ കളിയാക്കലുകളെ ഒക്കെ ഞാന്‍ നല്ല തമാശ ആയിട്ടേ എടുക്കാറുള്ളൂ.

ഇന്നെന്റെ ദിവസമായിരുന്നു - മ്യൂണിക് കേരളസമാജം വക വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ദിവസമായിരുന്നു ഇന്നു്.

എന്തൊക്കെ പറയണം എന്നറിയില്ല...  എന്നാലും ഒരു രണ്ടു വാക്കു പറയാതെ പോകാന്‍ വയ്യ. എന്റെ വായനക്കാരില്‍ അധികവും പ്രവാസികള്‍ ആണെങ്കിലും ഇത്രയും നല്ലൊരു ആഘോഷം നിങ്ങള്‍ക്കുണ്ടായിക്കാണില്ല.. ഇനി പ്രവാസികളല്ലാത്തവര്‍ക്കും അറിയണ്ടേ എന്താണു് നടക്കുന്നതു് എന്നു്.

ഞങ്ങള്‍ എല്ലാരും രാവിലെ ഒരു പതിനൊന്നു പന്ത്രണ്ടോടെ ഒത്തുചേര്‍ന്നു. ആദ്യം ഭക്ഷണം തന്നെ  ആയിരുന്നു പരിപാടി.

എന്നും അതിന്റെ ചുമതല ജോണിച്ചേട്ടനും ബേബിച്ചേച്ചിക്കും തന്നെ... ഇങ്ങനെയുള്ള പരിപാടികള്‍ക്കു ഭക്ഷണം ശരിപ്പെടുത്തുന്നവരെ സമ്മതിക്കുക തന്നെ വേണം .... ഡസന്‍ കണക്കിനു ആള്‍ക്കാര്‍ വരും ഭക്ഷണം കഴിക്കാനും വെറുതെ ഇരുന്നു കുറ്റം പറയാനും... ഇതൊക്കെ ഒരുക്കുന്നവര്‍ക്കോ ഒരു പ്രശസ്തിയും ഇല്ല... ആരും തന്നെ അവരെ അറിയുന്നും ഇല്ല. നല്ല സന്മനസ്സും ക്ഷമയും ഉള്ളവര്‍ക്കേ ഇതൊക്കെ പറഞ്ഞിട്ടുള്ളൂ...

പിന്നെ ഒരു കുറുബാന... (പള്ളിയിലല്ലേ പരിപാടി) :)

പിന്നെയാണു് കലാപരിപാടികള്‍... ഇന്നത്തെ ഒരു അവതാരകന്‍ ഞാനായിരുന്നു. വലിയ തരക്കേടില്ലാതെ ചെയ്തെന്നു തോന്നുന്നു. കൂട്ടത്തില്‍ ഞാനൊന്നു രണ്ടു പാട്ടും പാടി... ഒരു പാട്ടിനു ചുവടും വെച്ചു.... (ചുവടൊന്നും അല്ല.. മോഹന്‍ലാലായി അഭിനയിക്കല്‍ ആയിരുന്നു എന്റെ ചുമതല..) നന്നായിരുന്നു എന്നാണു് തോന്നുന്നതു്. എന്തായാലും പാട്ടിനു ചുവടു വെച്ച എന്റെ സുഹൃത്തു് 'മണി' കലകലക്കി. :) )

ഓമലാളെക്കണ്ടു എന്ന പാട്ടും, ഇന്ദുലേഖ കണ്‍‌തുറന്നു എന്ന പാട്ടും ആണു് ഞാന്‍ പാടിയതു്.. കരോക്കെ ഒക്കെ വെച്ചായിരുന്നു. അത്ര നന്നായി എന്ന അഭിപ്രായം എനിക്കില്ല.. തരക്കേടില്ലായിരുന്നു എന്നു് തോന്നുന്നു.. എന്നാലും സഭാകമ്പം, നാണം എന്നീ സല്‍ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്കൊരു പ്രശ്നവും ഇല്ല...

എന്തിനധികം പറയാന്‍ ഈ രണ്ടു പാട്ടും പാടിയതിന്റെ പേരില്‍ അമ്മുഓപ്പോളുടെ കളിയാക്കലിനും ഇരയായി ഞാന്‍. പിന്നെ മുകളില്‍ പറഞ്ഞ പോലെ... എന്നെ ഇഷ്ടമുള്ളതു കൊണ്ടല്ലേ കളിയാക്കുന്നതു്... അതു തന്നെ ഒരു സന്തോഷമല്ലേ?

ഇവിടെ മ്യൂണിക്കില്‍ വന്നു പരിചയപ്പെട്ട ആളുകളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നവരാണ്‍  അമ്മുച്ചേച്ചിയും കുഞ്ഞന്‍‌ചേട്ടനും..  എന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ചക്കര മനുഷ്യര്‍ (അവര്‍ക്കു ആകെ ഒരു കുറവുള്ളതു് ഈ ബ്ലോഗ്ഗ് വായിക്കുന്നു എന്നതാണു്.)

ആള്‍ക്കാ‍രെക്കൊണ്ടു് കലാപരിപാടികള്‍ ചെയ്യിപ്പിക്കുക എന്നതു് എളുപ്പമുള്ള പണിയല്ല. അതാണീ അമ്മു കുഞ്ഞന്‍ ദമ്പതികളുടെ പണി :) ആള്‍ക്കാരുടെ പിന്നാലെ നടക്കണം.. നല്ല എനര്‍ജിയും എന്തൂസിയാസവും വേണം. 

സ്റ്റേജില്‍ കയറി, കാണികളെ ഉപദ്രവിക്കുക എന്നതു് എനിക്കാണെങ്കില്‍ ഇഷ്ടമുള്ള പണിയും... :) അങ്ങനെയാണു് ഞാനിവരുടെ കയ്യില്‍ പെട്ടതു്.  :)

അതു പറഞ്ഞപ്പോഴല്ലേ ഓര്‍ത്തതു്.. ഇന്നൊരു നല്ല സുന്ദരിക്കുട്ടിയെ കണ്ടു. ഒരു നല്ല തിരുവനന്തപുരം മലയാളിപ്പെണ്‍കുട്ടി... സുന്ദരി, നല്ല വായനാശീലം, നല്ലകുട്ടി. നന്നായി പാടുകയും ചെയ്യും. (ആള്‍ക്കാരെ സ്റ്റേജില്‍ കയറ്റുന്ന കഴിവെനിക്കും ഉണ്ടെന്നാണു തോന്നുന്നതു് – ഞാനല്ലേ പറഞ്ഞു പാടിച്ചതു്)

ഇനിയല്ലേ സന്തോഷമുള്ള കാ‍ര്യം വരുന്നതു്. ഞങ്ങളുടെ കൂട്ടത്തിലെ സുന്ദരനെയും  സുന്ദരിയെയും കണ്ടുപിടിക്കാനുള്ള മത്സരം ഉണ്ടായിരുന്നു. അതില്‍ നമ്മുടെ ഈ സുന്ദരിക്കുട്ടി വോട്ടു് ചെയ്തതു് എനിക്കായിരുന്നു. (ഞാനും മറ്റൊരു 'സുന്ദരനും' ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു!... ഞാനാണു് സുന്ദരനെങ്കില്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കണ്ടല്ലോ അല്ലേ!?) ;)

അപ്പൊ എല്ലാം കൊണ്ടും ഒരു നല്ല ദിവസം.. ഈ ദിവസത്തിന്,  ഞാന്‍ മുകളില്‍ പറഞ്ഞ ആള്‍ക്കാര്‍ക്കു നന്ദി പറഞ്ഞേ തീരൂ. ഈ ലോകത്തില്‍ അധികവും നല്ല ആള്‍ക്കാരാണു്.. എന്നാല്‍ വളരെ വളരെ വളരെ നല്ല ആള്‍ക്കാര്‍ കുറച്ചേ ഉള്ളൂ... അങ്ങനെയുള്ള കുറച്ചു സുഹൃത്തുക്കളെ കിട്ടാന്‍ ഭാഗ്യം തന്നെ ചെയ്യണം ... ഞാന്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു! :)

(ബോറടിച്ചോ? സാരല്ല്യ... ഇടക്കൊക്കെ രസിപ്പിച്ചിട്ടുള്ളതല്ലേ.. വല്ലപ്പോഴും ബോറടിപ്പിക്കേം ചെയ്യണ്ടേ?)

സ്നേഹാദരങ്ങളോടെ, ഞാന്‍, കരിങ്കല്ല്.

Saturday, April 11, 2009

സ്പ്രിങ്ങ് റോള്‍ ദുനിയ


വിയറ്റ്നാമില്‍ നിന്നുള്ള ഒരു പയ്യനാണ് തൊട്ടപ്പുറത്തെ മുറിയില്‍ താ‍മസിക്കുന്നത് … ഇടക്കൊക്കെ അവന്റെ ‘കൂട്ടുകാരിയും’ കൂടെ വന്നു താമസിക്കാറുണ്ട്.

രണ്ടു പേരും വളരെ നല്ലവര്‍. ചിലപ്പോഴൊക്കെ ഭയങ്കര പാചകപരിപാടികള്‍ ഉണ്ടാവാറുണ്ട്. ചില ദിവസങ്ങളില്‍ ധാരാളം വെളുത്തുള്ളി ഒക്കെ ചേര്‍ത്തുള്ള പരിപാടികള്‍ ആയിരിക്കും. അന്നു മാത്രം ഞാന്‍ ഒന്നും അവരുടെ കയ്യില്‍ നിന്നു കഴിക്കില്ല. (എനിക്കു വെളുത്തുള്ളി ഇഷ്ടമല്ല)

ഇന്നലെ രാവിലെ ഞാന്‍ അടുക്കളയില്‍ ഇരുന്നു എന്തോ വായിക്കുമ്പോള്‍ കഥാനായിക ഉറക്കചടവോടെ വന്നു. വന്നയുടനെ എന്തൊക്കെയോ പച്ചക്കറികള്‍ എടുത്തു നുറുക്കാനും മുറിക്കാനും അരിയാനും ഒക്കെ തുടങ്ങി. ആദ്യം ഞാ‍ന്‍ അത്ര ശ്രദ്ധിച്ചില്ല. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോഴാണു് ഞാന്‍ ശ്രദ്ധിച്ചതു്.

(ബൈ ദ വേ.. ഞാന്‍ ഇപ്പൊഴും അടുക്കളയിലെ കൌച്ചിലിരുന്നു, ലാപ്പ്ടോപ്പ് മടിയില്‍ വെച്ചു, ചായയും കുടിച്ചു്, റിഷാ‍ര്‍ട്ട് ബേക്കറിയിലെ കേയ്ക്കും കഴിച്ചു... ജൂലൈ മലര്‍കളേ എന്ന പാട്ടും കേട്ടാണു് ബ്ലോഗ്ഗുന്നതു്... ഇവിടെ രാവിലത്തെ ഇളം വെയിലിലിരുന്നു, മുമ്പിലെ നഴ്സറിയിലെ കൊച്ചു കുട്ടികളുടെ കളിയും കണ്ടിരിക്കുന്നതു് ... അതൊരു സുഖം തന്നെയാണേ. :) )

അപ്പൊ പറഞ്ഞു വന്നതു് … ഒരു മല പോലെ കൂട്ടിയിട്ടിരിക്കുന്നു അരിഞ്ഞ പച്ചക്കറികള്‍.

ചോദിച്ചപ്പോഴല്ലേ പിടികിട്ടിയതു്. അവരൊരു പാര്‍ട്ടിക്കു് പോകുന്നു. അവിടേക്കുള്ള സ്പ്രിങ്ങ് റോളുകളുടെ മൊത്തക്കച്ചവടം ഇവര്‍ക്കാണത്രേ.

ഞാന്‍ പിന്നെ എന്റെ മുറിയിലേക്കു് പോയി.

കുറച്ചു് കഴിഞ്ഞു വന്നപ്പോള്‍ അടുക്കള ഒരു വിസ്മയലോകമായി മാറിയിരുന്നു. അവനും അവളും ഒരുമിച്ചു ജോലിയെടുക്കുന്നു.

അവള്‍ റോളുകള്‍ ഉണ്ടാക്കുന്നു.

P1000714

അവന്‍ വറുത്തെടുക്കുന്നു.

P1000716
ഞാന്‍ ഇടക്കൊക്കെ ഓരോന്നെടുത്തു തിന്നുന്നു ;)  (അതിന്റെ ഫോട്ടോ ഇല്ല ;) )

അപ്പോഴല്ലേ എനിക്കു തോന്നിയതു്. നിങ്ങളെയൊക്കെ ഒന്നു ചെറുതായി കൊതിപ്പിക്കാം എന്നു. :)

ഇതാ മറ്റൊരു ഫോട്ടോ കൂടി.

P1000712

ആ കുക്കറില്‍ എനിക്കുള്ള ബിരിയാണി .. ഇന്നലെ ബിരിയാണിയായിരുന്നു! :)

ഇനി എല്ലാര്‍ക്കും നല്ലൊരു വിഷു ആശംസിച്ചിട്ടു് ഞാന്‍ എന്റെ തിരക്കേറിയ ദിവസത്തിലേക്കു് കടക്കട്ടെ..

സസ്നേഹം, ഞാന്‍.

Saturday, March 21, 2009

പേരറിയാത്തൊരു നൊമ്പരം… അതേ അതു തന്നെ! ;)


വസന്തം വരവായീവസന്തകാലം വന്നു കഴിഞ്ഞു… മനസ്സില്‍ പ്രണയം പൂക്കുന്ന കാലം …

പ്രണയത്തിനു് പൂക്കാന്‍ അങ്ങനെ പ്രത്യേകസമയം ഒന്നും വേണ്ട… എന്നാലും ഈ സമയത്തു് ഏതു കരിങ്കല്ലിനും ഹൃദയത്തില്‍ കുറച്ചൊക്കെ മൃദുലവികാരങ്ങള്‍ തളിര്‍ക്കും, മൊട്ടിടും. :)  

കഴിഞ്ഞ കൊല്ലവും ഇതേ സമയത്താണു പ്രണയം മൊട്ടിട്ടതും പിന്നെ ഏപ്രിലില്‍ കരിഞ്ഞുപോയതും ;)

 

വസന്തം വരവായീഇതാ വീണ്ടും എനിക്കു പ്രണയിക്കാന്‍ തോന്നുന്നു (മുട്ടുന്നു ;) ). ഇന്നു രാവിലെ അമ്മയോടു സൂചിപ്പിച്ചു എന്റെ തീവ്രാഭിലാഷം … ഭയങ്കര സീരിയസ് ആവാന്‍ ഉദ്ദേശ്യം ഇല്ലെങ്കില്‍ ഒരു ജര്‍മ്മന്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടോളൂ എന്നാണു അമ്മ പറഞ്ഞതു്.

അതെങ്ങനെ സാധിക്കും എന്നു മാത്രം എനിക്കറിയില്ല. പ്രേമിക്കാന്‍ തുടങ്ങുമ്പോള്‍ സീരിയസു് ആവരുതെന്നൊക്കെ വിചാരിച്ചു പ്രേമിക്കാന്‍ പറ്റുമോ? ഒന്നുകില്‍ പ്രേമിക്കാതെ കരക്കു് നില്‍ക്കണം അല്ലെങ്കില്‍ ശരിക്കും മുങ്ങാം കുഴിയിടണം … അല്ലാതെ എന്തു പ്രേമം? അല്ലേ?

നേരു പറഞ്ഞാല്‍ ഒരു കുട്ടിയെ എനിക്കിഷ്ടമാണു്…  ആ കുട്ടിക്കെന്നെയും.. ഞാനിങ്ങനെ കരക്കു് നില്‍ക്കുന്നു… എടുത്തുചാടണോ എന്നും ആലോചിച്ചു്. ചാടിയാല്‍ നല്ല പോലെ വെള്ളം കുടിക്കും.. അതുറപ്പാ…

വസന്തം വരവായീഒന്നങ്ങു ചാടി, ഇത്തിരി വെള്ളം കുടിച്ചാലോ? after all, പ്രേമിക്കാതെ ജീവിതത്തില്‍ എന്തു സുഖം അല്ലേ?

കാളിന്ദിച്ചേച്ചി പറയുന്നതും അതു തന്നെ.

ഒരു തമാശയറിയോ? എനിക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ല. ആരെങ്കിലും പറയുന്നതു് പറഞ്ഞു പാട്ടാക്കും എന്നല്ല പറഞ്ഞതു്, എന്റെ മനസ്സിലെ കാര്യങ്ങളൊന്നും തന്നെ ഒളിപ്പിച്ചു വെക്കാന്‍ എനിക്കൊരിക്കലും തോന്നാറില്ല. ആരെങ്കിലും എന്തെങ്കിലും ഒക്കെ ചിന്തിക്കുമോ എന്നുള്ള ഭയം ഇല്ലാത്തതായിരിക്കാം.

ഇതിപ്പൊ ഈയടുത്തു കല്യാണം കഴിഞ്ഞ ഒരു സുഹൃത്തു് പറഞ്ഞ പോലെയാവും. പുള്ളിക്കാരനു ആലോചന വരുന്നതു് മുഴുവന്‍ “കയ്യിലിരിപ്പിന്റെ” ഗുണം നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയുന്ന കാരണം മുടങ്ങിപ്പോയി. കുറച്ചു ബുദ്ധിമുട്ടി .. ഒരു കല്യാണം നടന്നു കിട്ടാന്‍.

ഇതൊക്കെ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടു് ഞാന്‍ ഒരു എടുക്കാച്ചരക്കായിപ്പോവുമോ എന്നൊരു ശങ്ക! :(

അതിനിടയില്‍ അനിയത്തിയുടെ ഉപദേശം ഉണ്ടായിരുന്നു. സഹബ്ലോഗ്ഗേഴ്സിനെ ആരെയെങ്കിലും വളച്ചെടുത്തോളൂ… എന്നു് – ചില ആളുകളെയും പറഞ്ഞു തന്നു. മലയാളി ആയിരിക്കും എന്നൊരു ഗുണവും ഉണ്ടല്ലോ അല്ലേ? :) {നാട്ടിലേക്കു് ടിക്കറ്റെടുത്ത് കളയാന്‍ കാശില്ല, ഇപ്പൊ പണിത്തിരക്കും ഉണ്ട് – സമയവും ഇല്ല}

നല്ല അമ്മയും അനിയത്തിയും അല്ലേ.. കിടിലന്‍ സപ്പോര്‍ട്ടല്ലേ! :)

അപ്പൊ അങ്ങനെ ആടിയാടി നില്‍ക്കുന്നു എന്റെ മനസ്സ്.  പാവം ഞാന്‍! ആറ്റിലേക്കച്യുതാ ചാടല്ലേ… എന്നും ചാടാതെ വയ്യ എന്നും. :)

അതൊക്കെ എന്തെങ്കിലും ആവട്ടെ… ഇടക്കുള്ള വട്ടാണതു്, മൈന്‍ഡ് ചെയ്യണ്ട.

* * * * *

എന്നും രാവിലെ ഞാന്‍ എഴുന്നേറ്റു് ചായ ഉണ്ടാക്കി എന്റെ ജനലോരത്തു് നിന്നു സൂര്യോദയം കാണും. അപൂര്‍വ്വം ചില ദിവസങ്ങളില്‍ ഒരു സഹബ്ലോഗ്ഗറുമായി ചാറ്റും… ദുബായില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗര്‍. അങ്ങനെ ഒരു ദിവസം രാവിലെ എടുത്ത ഫോട്ടോ ആണിതു്… സൂര്യോദയം എന്തു ഭംഗി അല്ലേ!സൂര്യോദയം

(രാവിലെ നേരത്തെ എഴുന്നേറ്റു, ചായ ഒക്കെ ഉണ്ടാക്കുന്ന ഒരു നല്ല പയ്യനാണെന്നു മനസ്സിലായല്ലോ അല്ലേ.. നോട്ട് ചെയ്തോളൂ)

അപ്പൊ ഇനി ഇന്നു ഞാന്‍ എഴുത്തുചുരുക്കുന്നു. വിശേഷങ്ങള്‍ ഒക്കെ ഞാന്‍ വിശദമായി ഒരിക്കല്‍ പറയാം! ;)

സ്നേഹാദരങ്ങളോടെ, ഞാന്‍.

PS: The pictures are all mine (copy right). Nobody may use them for any monetary benefit. (They are from 2008 spring).

Monday, March 16, 2009

വാടകക്കൊലയാളിയാണു് ഞാന്‍ ചക്കരേ


ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഞാന്‍ ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു നഗരത്തില്‍ പോയിരുന്നു. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍.Mord_ist_mein_Geschft_Liebling_Poster_01

അവിടെ വെച്ചു് ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയി – ഒരു ജര്‍മ്മന്‍ സിനിമ. അതിന്റെ പേരാണു് പോസ്റ്റിന്റെ ടൈറ്റില്‍. വലിയ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു തമാശ സിനിമ. 

തമാശ മനസ്സിലാക്കാനാണു് ഭാഷാപാടവം ഏറ്റവും വേണ്ടതു് എന്നു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്റെ ഭാഷ നന്നായിരിക്കുന്നു. (അതോ ഇനി എനിക്കു് തമാശകള്‍ തെറ്റി മനസ്സിലായതോ!)

ഒരു പ്രശസ്തനായ എഴുത്തുകാരന്‍ – പുസ്തകങ്ങള്‍ക്കേ പ്രശസ്തിയുള്ളൂ.. എഴുത്തുകാരന്‍ ഒളിവിലാണ്. (കാരണം, അയാള്‍ എഴുതുന്നതൊക്കെ അധോലോകക്കഥകളാണു്.. അയാളെ കൊല്ലാന്‍ നടക്കുകയാണു് അധോലോകക്കാര്‍)

എഴുത്തുകാരനെ കൊല്ലാനായി പോകുന്ന വാടകക്കൊലയാളിയും, എഴുത്തുകാരനെ പുറം ലോകത്തിനു പരിചയപ്പെടുത്താനായി പ്രയത്നിക്കുന്ന സ്ത്രീയും ഏതാണ്ടൊരേ സമയത്ത് അയാളുടെ ഹോട്ടലില്‍ എത്തുന്നു. എഴുത്തുകാരനെ കൊന്നു പുറത്തേക്കെറിഞ്ഞുകൊണ്ടിരിക്കുന്ന കൊലയാളി വാതിലില്‍ അരോ മുട്ടുന്നതു് കേള്‍ക്കുന്നു.

കടന്നു വരുന്നതു് നായിക… കൊലയാളിയാണെന്നു പറഞ്ഞിട്ടും നായികക്കു് വിശ്വാസമാവുന്നില്ല. എഴുത്തുകാരന്റെ നുണയാണതെന്നു വിശ്വസിക്കുന്നു അവള്‍… 

എഴുത്തുകാരന്‍ മരിച്ചിട്ടില്ല എന്നു വിചാരിച്ചു്, കൊലയാളിയെ എഴുത്തുകാരനെന്നു വിശ്വസിച്ചു് വേട്ടയാടുന്ന അധോലോകം…

ഇതൊക്കെ നല്ല നര്‍മ്മം ചേര്‍ത്തവതരിപ്പിച്ചിരിക്കുന്നു സിനിമയില്‍. മലയാളത്തിലേക്കൊക്കെ മൊഴിമാറ്റം നടത്താവുന്ന സിനിമയാണു്.

ഞാന്‍ 2-3 ജര്‍മ്മന്‍ സിനിമകള്‍ മുമ്പും കണ്ടിട്ടുണ്ട്.. ഇതു വരെ കണ്ട ജര്‍മ്മന്‍ സിനിമകള്‍ ഒക്കെ നല്ലതായിരുന്നു. ചിലതിന്റെ ഒന്നും പേരുകള്‍ പോലും എനിക്കു തര്‍ജ്ജമ ചെയ്യാന്‍ wfsilt സാധിക്കുന്നില്ല. “ആദ്യം മരിക്കുന്ന ആള്‍ ദീര്‍ഘകാലം മരിച്ചിരിക്കും” – ഇതായിരുന്നു അതിലെ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ..

പ്രസവത്തോടെ അമ്മ മരിച്ചു പോയ ഒരു കുട്ടിയുടെ കഥ. അമ്മയെ കൊന്നതു് താനാണു് എന്നൊരു തോന്നല്‍ അവനില്‍ മുളക്കുന്നു.. അവന്റെ ചുറ്റും നടക്കുന്ന കുഞ്ഞു കാര്യങ്ങളും, അവന്റെ പേടിയും ഒക്കെത്തന്നെ ഇതിവൃത്തം.

ഇനി മുതല്‍ വലപ്പോഴും ഒക്കെ ജര്‍മ്മന്‍ സിനിമകള്‍ക്കും പോകണം. നല്ല നല്ല സിനിമകള്‍ ഉണ്ട്. ആര്‍ട്ടും അല്ല കൊമേര്‍ഷ്യലും അല്ല എന്ന തരത്തിലുള്ള ഡീസന്റ് സിനിമകള്‍.

കൂടെ പോകാന്‍ മാത്രം അരും ഇല്ല. :( ;)

എന്നാലിനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു. രാത്രി യാത്രയില്ല.

സ്നേഹാദരങ്ങളോടെ, ഞാന്‍.

Wednesday, February 25, 2009

പുസ്തകപരിചയം.. പിന്നെ വേറെ ചിലരും

ഞാന്‍ ദേ ഇപ്പൊ തന്നെ ട്രെയിന്‍ മിസ്സ് ചെയ്തു… ഇനി 15 മിനിട്ട് കഴിഞ്ഞേ വണ്ടിയുള്ളൂ.. ആ നേരം എന്തെങ്കിലും എഴുതാം എന്നു വിചാരിച്ചു.

ചെറിയതോതില്‍ വായനാശീലം ഉള്ള ആളാണു് ഞാന്‍. മുമ്പൊക്കെ ഒരു സമയത്ത് ഒരു പുസ്തകമേ വായിക്കാറുള്ളൂ.. ഇപ്പൊ 2-3 പുസ്തകങ്ങള്‍ ഉണ്ട് ഒരേ നേരം വായനാലിസ്റ്റില്‍.

rrഈയടുത്ത് ഞാനും Rare-റോസും തമ്മില്‍ ചെറിയൊരു ചര്‍ച്ച ഉണ്ടായി … അടുത്ത ജന്മത്തില്‍ ആരാവണം എന്നതിനെക്കുറിച്ചു്. ഹാരിപ്പോട്ടറായിരുന്നു ഞങ്ങളുടെ വിഷയം – അന്നാണു് ഞാന്‍ ആലോചിച്ചതു് – ബൂലോകരുടെ വായനാശീലത്തെയും താത്പര്യങ്ങളേയും പറ്റി.  [ലിങ്ക്ഇത്തിരി പഞ്ചാര ഉണ്ട്]

വായിക്കുന്ന സ്വഭാവം ഉള്ളവരെ വായനാശീലം ഉണ്ടു് എന്ന ഒരേ ഒരു കാരണം കൊണ്ടു് തന്നെ ഇഷ്ടപ്പെടുന്ന ആളാണു് ഞാന്‍. എന്റെ ഒരുവിധം സുഹൃത്തുക്കള്‍ക്കും ഈ അസുഖം ഉണ്ടു്.

കഴിഞ്ഞ ഒരു 3-4 കൊല്ലങ്ങളായി ആംഗലേയപുസ്തകങ്ങള്‍ ആണു് അധികം. ആദ്യം കുറേ കാലം വെറും നോവലുകള്‍, കഥകള്‍ ഒക്കെ ആയിരുന്നു.. ഇടക്കെപ്പോഴോ സീരിയസ് സംഭവങ്ങളും വായിക്കാന്‍ തുടങ്ങി.

ഇക്കൊല്ലം തുടക്കം ഇത്തിരി പിഴച്ചെങ്കിലും പിന്നീടെ ഞാന്‍ ‘ക്യാച്ച് അപ്പു്’ ചെയ്യാന്‍ തുടങ്ങി. freakonomics

കഷ്ടി 10 ദിവസം മുമ്പാണു്…. – ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന പോലെ – സാമ്പത്തിക ശാസ്ത്രം പഠിക്കണം എന്നൊരു മോഹം. അത്ര ഡീറ്റെയില്‍ഡ് ആയിട്ടൊന്നും വേണ്ടാ.. സാമ്പത്തിക പ്രതിസന്ധിയുടെ കാലമല്ലേ ഇത്തിരി വായിച്ചു് പഠിക്കാന്‍ ഒരാഗ്രഹം.

ഉടനേ സംഘടിപ്പിച്ചു ഫ്രീക്കണോമിക്സ് – സാധാരണക്കാരനുള്ള സാമ്പത്തികശാസ്ത്രം. ഞാന്‍ വിചാരിച്ച പോലുള്ള ഒരു പുസ്തകം അല്ല. എന്നാലും നല്ലൊരു ബുക്കു്. ഞാന്‍ ആഗ്രഹിച്ച സംഭവങ്ങള്‍ പഠിക്കണെങ്കില്‍ ബുക്കു് വേറെ വാങ്ങണം.1568811411.01.LZZZZZZZ

അതിനിടെ ഒരു ദിവസം ഞാന്‍ വെറുതേയിരിക്കുമ്പോള്‍ പ്രൊഫസറുടെ മുറിയില്‍ കയറി ഒന്നു പരതി. അവിടെയുണ്ടൊരു കുഞ്ഞു ലൈബ്രറി.. അവിടുന്നു കിട്ടി ഒരു ബുക്ക് – ഓണര്‍ ക്ലാസ്സ് – ഗണിതശാസ്ത്രത്തിലെ കുറച്ച് പ്രശ്നങ്ങളും അവയുടെ ചരിത്രവും ഒക്കെ – ഗണിതത്തേക്കാള്‍ കഥയാണു് അധികം. ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങി – നല്ല രസംണ്ടു്.

ഞാനും ഒരിത്തിരി ഒക്കെ അഹങ്കരിക്കട്ടേന്നേയ് .... ബൂലോകത്ത് കഥ/കവിത/നല്ല-സാഹിത്യം/യാത്രാക്കുറിപ്പുകള്‍ ഒക്കെ എഴുതി കൈയ്യടി വാങ്ങുന്നവരാ എല്ലാരും.. എനിക്കീപ്പറഞ്ഞ സംഭവങ്ങള്‍ ഒന്നും പിടിയില്ല..

അപ്പൊ ഞാന്‍ “പ്രമാണങ്ങളെല്ലാം/അധാരങ്ങളെല്ലാം വാല്യക്കാരനേക്കൊണ്ട് ചുമപ്പിച്ച് ഉത്സവത്തിന്നു് പോയ നമ്പൂരിയേപ്പോലെ*, വായിക്കുന്ന കടിച്ചാപ്പൊട്ടാത്ത സംഭവങ്ങളെക്കുറിച്ചു പറഞ്ഞ് കൈയ്യടിവാങ്ങാം .. യേതു്? ;) [കഥ താഴെ]

309അന്നു തന്നെ ഞാന്‍ വേറൊരു പുസ്തകവും കൂടി സംഘടിപ്പിച്ചു - ചക്രവര്‍ത്തിയുടെ പുതിയ മനസ്സ് - (Emperor’s New Mind)  - പണ്ടൊരിക്കല്‍, എന്റെ ഒരു മാഷെനിക്കു തന്നതാ ഈ പുസ്തകം -- ഭയങ്കര കട്ടി (ക്വാണ്ടം ഫിസിക്സൊക്കെ) അതു കൊണ്ട്, അന്നു 100-150 പേജില്‍ നിര്‍ത്തി.. ഇപ്പൊ വീണ്ടും സംഘടിപ്പിച്ചു വായിക്കുന്നു .... ഗണിതവും, ഊര്‍ജ്ജതന്ത്രവും, ബയോളജിയും ഒക്കെ കൂട്ടിക്കുഴച്ച ഒരു സംഗതി – ഒരു വ്യത്യാസം മാത്രം : ഇപ്പൊ ഒരുവിധം ഒക്കെ മനസ്സിലാവുന്നുണ്ട്. :)

അപ്പൊ ചുരുക്കിപ്പറഞ്ഞാ‍ല്‍ ... എന്റെ വായനാമരം ഇപ്പൊ പൂത്തുലഞ്ഞു് നില്‍ക്കാണു്. മഞ്ഞുകാലമല്ലേ.. പുറത്തൊന്നും പോകാത്തതിനാല്‍ സമയവും ഉണ്ട്..  ഒരേ സമയം മൂന്നു പുസ്തകങ്ങള്‍! എന്തൊരു സന്തോഷാ‍ണെന്നറിയോ?

മലയാളത്തിനെ ഞാന്‍ മറന്നിട്ടില്ലാട്ടോ... ഏറ്റവും അവസാനം വായിച്ച (വായിക്കാന്‍ ശ്രമിച്ച്, പാതി വായിച്ചു വെച്ചു) മലയാളം പുസ്തകം - “ബ്രിഗേഡിയര്‍ കഥകള്‍“ - എനിക്കിഷ്ടായില്ല. :( ഒരു സുഖല്ല്യ. എന്നാല്‍ മലയാറ്റൂരിന്റെ വേറെ രണ്ടു പുസ്തകങ്ങള്‍ എനിക്കിഷ്ടമായിട്ടുണ്ട്.

അതിനു മുമ്പ് വായിച്ചതു് - “ഞാന്‍ ലൈംഗികത്തൊഴിലാളി” - by നളിനി നെറ്റൊ ... സോറി.. നളിനി ജമീല. ;) 

ഞാന്‍ മുമ്പ് പറഞ്ഞില്ലേ ... എന്റെ സുഹൃത്തുക്കളും കുറച്ചൊക്കെ വായനക്കാരാണെന്നു്? അധികവും ഇംഗ്ലീഷാട്ടോ...! :(

എന്നാലും മലയാളം വായിക്കുന്ന രണ്ടുപേരുണ്ടിവിടെ മ്യൂണിക്കില്‍ - അമ്മുഓപ്പോളും, കുഞ്ഞന്‍ ചേട്ടനും.
എന്റെ കണക്കു കൂട്ടലില്‍ ഇവിടെ ഉള്ള മലയാളികളില്‍ ‘മലയാളിത്തം’ ശരിക്കും ഉള്ള ദമ്പതികളാണീപ്പറഞ്ഞ ഓപ്പോളും ചേട്ടനും.. (എന്റെ ബ്ലോഗ് വായിക്കുന്ന ആളുകളായതു് കൊണ്ടു് പൊക്കിപ്പറഞ്ഞതല്ലാട്ടോ) .. :)

 

ഞങ്ങടെ കേരളസമാജത്തിലെ നെടും തൂണുകളും ആണിവര്‍ - (വേറെ ഒന്നു രണ്ട് നല്ല തൂണുകളും ഉണ്ട്ട്ടോ... പിന്നെ ഒരു കാലൊടിഞ്ഞ ഞാനും ഒരു നെടും തൂണു് തന്നെ ;) ... അഹങ്കാരം തീരെ ഇല്ലാ അല്ലേ?)

അവരെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ... എന്റെ കുഞ്ഞു അറിവു വെച്ചു, വളരേ നല്ല ചേട്ടനും ചേച്ചിയും ആണുട്ടോ. ഓപ്പോള്‍ടെ കുക്കിങ്ങ് ആണെങ്കില്‍ വിശേഷം... ഞാന്‍ വീടു മാറുമ്പോള്‍ അവരുടെ വീടിനടുത്തേക്കു മാറിയാലോ എന്നാണാലോചന. അങ്കോം കാണാം താളീം ഒടിക്കാം എന്നു പറഞ്ഞ പോലെ നല്ല ഭക്ഷണവും കിട്ടും, കഥ പറയാന്‍ ഇഷ്ടമുള്ള എനിക്കു്, ഒരു കേള്‍വിക്കാരിയേയും കിട്ടും (കഥ കേള്‍ക്കാന്‍ നല്ല ഇഷ്ടമുള്ള ഒരു മോളൂട്ടിയുണ്ടവര്‍ക്കു്)

അവര്‍ എന്റെ വായനക്കാരയതുകൊണ്ട് കൂടുതല്‍ ഞാന്‍ എഴുതുന്നില്ല... ആള്‍ക്കാരെ അധികം പൊക്കിപ്പറയാന്‍ പാടില്ല.

അപ്പൊ... വായനയെക്കുറിച്ചല്ലേ പറഞ്ഞതു് - കഴിഞ്ഞ പ്രാവശ്യം ഞാന്‍ അവരുടെ വീട്ടില്‍ പോയി വരാന്‍ നേരത്ത്... ഓപ്പോള്‍ എന്നെ വിളിച്ചു ഒരു പുസ്തകം എടുത്തു തന്നു - എന്താണെന്നറിയില്ല... എനിക്കു ഭയങ്കര സന്തോഷം തോന്നി. അധികം ആരും എനിക്കു പുസ്തകങ്ങള്‍ തരാറില്ല... പൊതുവേ ഞാന്‍ പുസ്തകങ്ങള്‍ അങ്ങോട്ടു കൊടുക്കുന്ന ആളാണു്... ഇങ്ങോട്ടു തന്നപ്പോള്‍ ... ഒരു സുഖം... :)

എന്റെ ലിസ്റ്റില്‍ ഒരുപാടു പുസ്തകങ്ങള്‍ ഇങ്ങനെ കിടക്കുന്നു. ഒരു വിധം എല്ലാ മാസവും ഞാന്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പുതിയതു് സംഘടിപ്പിക്കുന്നു. ഈയടുത്തായി എല്ലാം നോണ്‍-ഫിക്ഷന്‍ ആയതിനാല്‍ പല‍തും വായിക്കാന്‍ ഒരുപാടു സമയം എടുക്കുന്നു… വായിക്കാത്ത പുസ്തകങ്ങള്‍ കുറേ എന്റെ ശേഖരത്തില്‍ ഇരിക്കുന്നു. അമര്‍ത്യ സെന്നിന്റെ Argumentative Indian-ഉം, പിന്നെ ക്യാപ്റ്റന്‍ കോറേല്ലിയുടെ മാന്‍ഡൊലിനും ഒക്കെ എന്നെ കാത്തിരിക്കുന്നു….

ഇനി.. എന്റെ എല്ലാ വായനക്കാരും അവരവരുടെ വായനാശീലത്തെക്കുറിച്ച് മൂന്നു പേജില്‍ കവിയാതെ ഉപന്യസിക്കൂ… കാണട്ടെ!

സ്നേഹാദരങ്ങളോടെ, ഞാന്‍.

* … ഒരിക്കല്‍ നമ്മുടെ നമ്പൂരി ഉത്സവത്തിനു പോയപ്പോള്‍ ഒരു പെട്ടിയില്‍ എല്ലാ സ്ഥാവരജംഗമ വസ്തുക്കളുടെയും പ്രമാണങ്ങള്‍ എടുത്തു വെച്ച് കുഞ്ഞുരാമനെക്കൊണ്ടു് ചുമപ്പിച്ചു അമ്പലപ്പറമ്പില്‍ പോയിരുന്നു... അവിടെ എല്ലാം എടുത്തു നിരത്തി/പരത്തി വെച്ചു... “എന്താ നമ്പൂര്യേ ചെയ്യണേ“ എന്നു ചോദിച്ചവരോടു് പറഞ്ഞു - “എല്ലാരും അവരുടെ പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും ഒക്കെ അണിഞ്ഞു വരുന്നു..  മറ്റുള്ളോരെ കാണിക്കാന്‍... നമ്മുടെ കയ്യില്‍ ആകെയുള്ളതു് ഈ സ്ഥലവകകളൊക്കെ തന്നെ.. എന്നാപ്പിന്നെ നോം അതിന്റെയൊക്കെ പ്രമാണം അങ്ങ്ട് കൊണ്ടുവന്നു.. എല്ലാരും കാണട്ടെ” -- എന്നു്.

Tuesday, February 17, 2009

ചതിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി


എന്നോടെന്തിനൊളിക്കുന്നു നീ സഖീ… എല്ലാം നമുക്കൊരു പോലെയല്ലേ?” .. ദാ ഈ പാട്ട് പിന്നണിയില്‍ പാടുന്നു… ഞാന്‍ ബ്ലോഗ്ഗാനും ഇരിക്കുന്നു.

കഴിഞ്ഞ രണ്ടു പ്രാവശ്യമായി ഞാന്‍ പഴങ്കഥയല്ലേ പറയുന്നതു്? ഇന്നു നല്ല ചൂടുള്ള പുത്തന്‍ കഥ തന്നെ പറയാം.. :)

ഇന്നു ഞാന്‍ ഒരു പരീക്ഷാ നടത്തിപ്പിനു പോയിരുന്നു. എന്റെ പ്രൊഫസര്‍ എടുക്കുന്ന കോഴ്സിന്റെ പരീക്ഷ – അത്രേള്ളൂ. എത്ര കുട്ടികളാന്നറിയോ? 700 പേരു്. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ സയന്‍സ് – ഇതാണു് സംഭവം. (എന്റെ പ്രൊഫസര്‍ ഗണിതശാസ്ത്രത്തില് ആശാനാ – അതിന്റെ കുഴപ്പം ഉണ്ട് – ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിനാ ചോംസ്കി ഹൈറാര്‍ക്കി?)

അപ്പൊ പരീക്ഷയെപ്പറ്റി: 8-10 ഹാളുകളിലായായിരുന്നു പരീക്ഷ. അതിലെ ഏറ്റവും വലിയ ഹാളിലെ പ്രധാന പരിശോധകന്‍ ആരായിരുന്നു? ;)  ഞാന്‍ തന്നെ! :) (അഹങ്കാരം തീരെയില്ല അല്ലേ?)

ദാ താഴെ കാണുന്ന ഹാള്‍ ആയിരുന്നു എന്റേതു് (പഴയ ഏതോ ഫോട്ടോ ആണുട്ടോ… ഇന്നു കഷ്ടി 100 കുട്ടികളേ ഉണ്ടായുള്ളൂ – പരീക്ഷയല്ലേ തിരക്ക് പാടില്ലല്ലോ)

ഔഡിമാക്സ്...

എന്റെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നു – ഞങ്ങള്‍ കുട്ടികള്‍ക്കു പേപ്പറൊക്കെ കൊടുത്തു്, തെക്കുവടക്കു് നടക്കാന്‍ തുടങ്ങി.. കോപ്പിയടിക്കാരെ പിടിക്കാന്‍!

പൊതുവെ സമാധാനപരമായ അന്തരീക്ഷം.

ഇത്തിരി ബുദ്ധിമുട്ടു കൂടിയ പരീക്ഷയാണു്. എന്നെക്കൊണ്ടാവുന്ന പാര ഞാന്‍ കുട്ടികള്‍ക്കു ആദ്യമേ വെച്ചിരുന്നു – ചോദ്യപേപ്പര്‍ തയ്യാറാക്കി കഴിഞ്ഞു് അതു നല്ല പേപ്പറാണ് എന്നു ഉറപ്പ് വരുത്തിയതു ഞാനും ചേര്‍ന്നാണു്.

രണ്ടു മണിക്കൂര്‍ പരീക്ഷ എന്നു സെറ്റ് ചെയ്യാന്‍ കാരണം ഞാനാണു്. അതിലും കൂടുതല്‍ സമയം വേണ്ടിവരും അധികം പേര്‍ക്കും. (ഇതിന്റെ പേരില്‍ എന്തൊക്കെ ശാപം എനിക്കു കിട്ടുമോ എന്തോ?) :(

ചില സമയത്തെനിക്കു തോന്നിയിട്ടുണ്ട് – മറ്റു പലരേയും അപേക്ഷിച്ച് എന്റെ തലക്കു പുറകിലെ കണ്ണു് നല്ല സ്ട്രോങ്ങാണെന്നു്. സാധാരണ, അമ്മമ്മാര്‍ക്കൊക്കെ പുറകില്‍ കണ്ണുണ്ടെന്നു തോന്നിയിട്ടില്ലേ? ആ കണ്ണാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. ഒരു പക്ഷേ വെറും തൊന്നലായിരിക്കാം… :)

ക്ലാസ്സിലെ ഒരു മൂലക്കു്, ഒരു പെണ്‍കുട്ടി, പിന്നെ ഒരു പയ്യന്‍, പിന്നെ വേറൊരു പയ്യന്‍ അവരിങ്ങനെ ഒരോരോ സീറ്റ് ഗ്യാപ്പിട്ട് ഇരിക്കുന്നുണ്ട്. ഇടക്കെനിക്കു തോന്നി അവരുടെ പെരുമാറ്റം അത്ര പന്തിയല്ലെന്നു്… അപ്പൊത്തൊട്ടു ഞാനവരെ ഇത്തിരി കാര്യമായി ഗൌനിക്കാന്‍ തുടങ്ങി…

പിന്നെ എനിക്കുറപ്പായി അവര്‍ നല്ല കോപ്പിയടി ആണെന്നു് … ഞാന്‍ ചെന്നു നടുവിലിരുന്ന പയ്യനെ മാറ്റിയിരുത്തി. അവന്‍ അതു തീരെ പിടിച്ചില്ല.. ആ പെണ്‍കുട്ടിക്കും പിടിച്ചില്ല.

പക്ഷേ എന്തായാലും അതോടെ എന്റെ ഫീലിങ്ങ് ആകെ മാറി.. ആ പെണ്‍കുട്ടിയെ എനിക്കങ്ങട് ക്ഷ പിടിച്ചു. അല്ലെങ്കിലും അത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റ്വോ? ;)

മുമ്പൊരിക്കലും ഇതു തന്നെ സംഭവിച്ചിട്ടുണ്ട് – കഴിഞ്ഞ കൊല്ലം ഇതുപോലെ തന്നെ … കോപ്പിയടിച്ചു കൊണ്ടിരിക്കേ ഒരു പെണ്‍കുട്ടിയെ ഞാന്‍ പിടികൂടി. ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ആ കുട്ടിയെ എനിക്കിഷ്ടായിരുന്നു – കോപ്പിയടിച്ചതോടെ ഭയങ്കര ഇഷ്ടം! ;) പിന്നെ ട്രെയിനില്‍ വെച്ചു കണ്ടാലൊക്കെ നല്ല പഞ്ചാര അടിക്കുമായിരുന്നു.

എന്നാലും പഠിപ്പിക്കുന്ന കുട്ടിയെ ഒക്കെ ഇഷ്ടപ്പെടുക എന്നതു മോശമല്ലേ? അതോണ്ട് നിര്‍ത്തി! ;)

എന്തായാലും ഇന്നത്തെ കുട്ടികളുടെ മേല്‍ ഞാന്‍ പിന്നെ ഒരു എക്സ്ട്രാ കണ്ണ് വെച്ചു! ;)

(മുകളില്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അര്‍ത്ഥം ഇപ്പൊ പിടികിട്ടിയോ? എന്നോടെന്തിനൊളിക്കുന്നു നീ സഖീ :) )

ഇനി.. പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളെ മാത്രം നോക്കിയതു കൊണ്ടാണ് അവരെ മാത്രം കണ്ടതെന്നു പറയണ്ട.. കൂട്ടുപ്രതികള്‍ ആണ്‍കുട്ട്യോള്‍ തന്നെ. മാത്രല്ല കോപ്പിയടിക്കുന്ന ആണ്‍കുട്ട്യോളും കുറവല്ല. എന്നാലും പുറത്തേക്കു പറയുമ്പോ പെണ്‍കുട്ടികള്‍ ചതിക്കുന്നു എന്നൊക്കെ പറഞ്ഞാലല്ലേ വായനക്കാരു വരൂ… :) [ടൈറ്റില്‍ ട്രിക്സ് ;) ]

പിന്നെ ദാ ഇന്നു വൈകീട്ടു എന്റെ രണ്ടു സുഹൃത്തുക്കളുമായി കുറേ നേരം സംസാരിച്ചു – ഒരുത്തന്‍ മിഠായി വില്‍പ്പനക്കാരന്‍ (ഒറീസയില്‍ ക്യാഡ്‌ബറീസിന്റെ മൊത്തവില്പന – ഭയങ്കര മാനേജര്‍).. പിന്നെ ഒരു പോളിഷ് സുഹൃത്ത്. കുറേ കാലമായി ഇവരോട് സംസാരിച്ചിട്ടു്  - ഭയങ്കര സന്തോഷം! :)

ഞാന്‍ പോയി ദോശയും രസവും ഉണ്ടാക്കട്ടെ.

ബൈ ദ വേ, ലോകത്തിലെ ഏറ്റവും നല്ല രസം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയോ? ദാ താഴെ നോക്കൂ… പണ്ടൊരിക്കല്‍ അമ്മ എഴുതിതന്നതാ.. ഞാന്‍ സ്കാന്‍ ചെയ്തു സെറ്റപ്പാക്കി… എന്റെ വെബ്ബില്‍ ഇട്ടു – എപ്പൊ വേണെങ്കിലും ഒന്നു നോക്കാന്‍ ;) [രസം ഡോട്ട് പി ഡി എഫ്]

 rasam

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

~

Monday, February 09, 2009

ഞാനും എന്റെ സിക്സ് പാക്കും

 

sixpackഈയടുത്തായി സിക്സ് പാക്കിനെക്കുറിച്ചാണത്രേ കുട്ടികള്‍ ക്യാം‌പസുകളില്‍ ചര്‍ച്ച ചെയ്യുന്നതു്.   ഇവന്മാരൊക്കെ സിക്സ്പാക്ക് പോയിട്ടു ജിം എന്നു തന്നെ കേള്‍ക്കുന്നതിന്നു മുമ്പ് തന്നെ ജിമ്മിലൊക്കെ പോയിട്ടുള്ളവനാ ഈ സന്ദീപ്. അതും നിസ്സാര ജിമ്മല്ല – ഐ ഐ ടി യിലെ അത്യന്താധുനിക ജിം.

കൊടകരപുരാണത്തില്‍ വി.എം പറയുന്ന പോലെ, കട്ട-ജിമ്മന്മാര്‍ വിഹരിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു നെല്ലായിയില്‍. അന്നു ഞാന്‍ വെറും കുഞ്ഞായിരുന്നതിനാല്‍ ആ വേണ്ടാത്ത പണിക്കൊന്നും ഞാന്‍ പോയില്ല.

വളര്‍ന്നു വലുതായി ഐഐടി-ലെത്തി. സഹമുറിയന്‍ സിദ്ദേഷ് – ഒരു മറാഠി – കട്ട എന്നൊന്നും പറഞ്ഞാല്‍ പോരാ.. ഒരു 100 കിലോ തൂക്കം വരുന്ന ഒരു അതിശക്തന്‍ ... എന്നും ജിമ്മിലൊക്കെ പോകുന്ന ഗഡി.

എന്റെ മനസ്സിലും ജിം സ്വപ്നങ്ങള്‍ നാമ്പെടുക്കാന്‍ തുടങ്ങി.. എന്നാലും എന്നെപ്പോലൊരു കുഴിമടിയനു ഇത്തരം സ്വപ്നങ്ങളൊക്കെ കരിയിച്ചു കളയലായിരുന്നു ഹോബി. അതിനിടയില്‍ സഹമുറിയനു വേറെ മുറി കിട്ടി മാറിപ്പോയി... അപ്പൊ എന്റെ സ്വപ്നങ്ങള്‍ക്കു ദിവസം വെള്ളം ഒഴിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായി! :(

അങ്ങനെയിരിക്കുമ്പോഴാണു എന്റെ വേറൊരു സുഹൃത്ത് (തൃശ്ശൂര്‍ക്കാരന്‍ തന്നെ) 2004 ജനുവരി മുതല്‍ ജിമ്മില്‍ പോകുന്നു എന്നു പറഞ്ഞതു്. പാവം അതിനൊരു കൂട്ടായിക്കോട്ടെ എന്നു കരുതി, ഞാനും പറഞ്ഞു.. “നമുക്കൊരുമിച്ചു പോകാം” എന്നു.

2004 ജനുവരി 1, സമയം രാവിലെ 6 മണി - നര്‍മ്മദ ഹോസ്റ്റലിലെ 367-ആം നമ്പര്‍ മുറിയില്‍ മാത്രം ആളനക്കം (അതെന്റെ മുറിയായിരുന്നു). എഴുന്നേറ്റ്, പെട്ടെന്നു റെഡിയായി, സുഹൃത്തിനെയും കൂട്ടി ജിമ്മിലെത്തി.

ആദ്യമായാണു് ഞാന്‍ ആ ജിം കാണുന്നതു്. പല പെണ്‍കുട്ടികളുടെയും കൂടെ അതിലേ നടക്കാന്‍ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ആ ഭാഗത്തേക്കു ശ്രദ്ധിച്ചിട്ടിലായിരുന്നു. ബ്രെയിന്‍ മസിലുകളെ ശക്തമാക്കിയാല്‍ മതി എന്നതായിരുന്നു നമ്മുടെ ഒരു ലൈന്‍ - അന്നു വരെ.

ഒരു ഭീകരന്‍ ജിം - ലോകത്തിലെ എല്ലാ സംഭവങ്ങളും ഉണ്ട്.   trgym

എന്നാലും “പയ്യെത്തിന്നാല്‍ പനയും തിന്നാം” എന്നതായിരുന്നു എന്റെ നിലപാടു്. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം ചെയ്യാന്‍ നോക്കിയാല്‍ കിടപ്പിലാവും എന്നൊക്കെ എനിക്കറിയാം. (ഞാന്‍ എല്ലാം വിക്കിപ്പീഡിയയില്‍ വായിച്ചു വെച്ചിരുന്നു - ഞാനാരാ മോന്‍? )

കടന്നു ചെന്നു.. വാതില്ക്കല്‍ തന്നെ ഇരിക്കുന്നു ജിം-മാസ്റ്റര്‍.

വളരേ ഭവ്യതയോടെ ഞാന്‍ പറഞ്ഞു -- “എനിക്കൊരിത്തിരി ജിമ്മണം

പുള്ളി ആദ്യം തന്നെ എന്റെ തോളെല്ലില്‍ ഒന്നു പിടിച്ചു നോക്കി. എന്നിട്ടു ചോദിച്ചു - “ഉയരം എത്ര?

176 സെ. മീ എന്നു ഞാനും പറഞ്ഞു.

ഒരിക്കല്‍ കൂടി തോളത്തു പിടിച്ചിട്ടു് പുള്ളി പറഞ്ഞു - “തൂക്കം പോരാ, ഒരു 10-12 കിലോ അണ്ടര്‍ വെയിറ്റാ.. 65 കിലോ വരെ ആവാവുന്നതാണു

എന്റെ ഭാവമാറ്റം കാണാ‍നായിരിക്കും പുള്ളി ഒന്നു നിര്‍ത്തി. എന്നാല്‍ ഞാന്‍ ഞെട്ടല്‍ കാണിക്കാത്തതിനാലായിരിക്കണം - “എന്നാല്‍ ഒന്നു വെയിറ്റ് നോക്കൂ“ എന്നു നിര്‍ദ്ദേശിച്ചു ജിം-മാസ്റ്റര്‍.

അരികില്‍ കിടന്നിരുന്ന വെയിങ്ങ് മെഷീനില്‍ ഞാന്‍ കയറി നിന്നപ്പോള്‍ 54 കിലോ!!
ഇപ്പൊ ഞാനൊന്നു ഞെട്ടി - കൃത്യം 10-12 കിലോ എന്നു പുള്ളിക്കു മനസ്സിലായതെങ്ങനെ!!

അദ്ദേഹം തുടര്‍ന്നു - “സാരല്ല്യ, നമുക്കു എല്ലാം ശരിയാക്കാം. എന്നും രാവിലെ ഇവിടെ വന്നാല്‍ മതി. കുറച്ചു ജിമ്മും, കുറച്ചു ഭക്ഷണക്രമീകരണങ്ങളും - നിന്നെ ഞാന്‍ ശരിയാക്കിത്തരാം” എന്നു്.

നല്ല പോലെ മുട്ട, പാല്‍, ഐസ്ക്രീം, കേയ്ക്ക് മുതലായവ കഴിക്കാനും പുള്ളി പറഞ്ഞു.

എന്നിലെ ആവേശം വേണ്ടത്ര പോര എന്നു തോന്നിയിട്ടാകാം .. ഒരു കാര്യം കൂടി പറഞ്ഞു. ഇതുപോലെ മെലിഞ്ഞു അണ്ടര്‍വെയിറ്റാണെങ്കില്‍ അവളെ തൃപ്തിപ്പെടുത്താനൊന്നും പറ്റില്ല.

“അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
“തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
പറ്റില്ല”

എന്റെ ചെവിയില്‍ ഇതു മുഴങ്ങിക്കേട്ടു... പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. ആവേശ്വം കത്തിജ്ജ്വലിച്ചു...

ഞാന്‍ ചെന്നു ഓരോന്നോരോന്നായി അഭ്യസിക്കാന്‍ തുടങ്ങി..

മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല

എല്ലാ അഭ്യാസങ്ങളും കഴിഞ്ഞു്, വൈകിയെങ്കിലും ഇവിടെ ഇപ്പോഴെങ്കിലും വന്നല്ലോ എന്ന് കരുതി, മന്ദഹസിച്ച് ഞാന്‍ തിരിച്ചു് ഹോസ്റ്റലിലേക്കു പോയി.

പിന്നെ എനിക്കുള്ള ശരിയായ ഓര്‍മ്മ - ഒരാഴ്ചത്തെ പനി ആയിരുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും മത്സരിച്ചു മത്സരിച്ച് വേദനിക്കുന്നുണ്ടായിരുന്നു.

മനസ്സിന്റെ വേദനയോ അതിലും ഭയങ്കരം - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”!!!

ശരീരവേദന കുറയുന്നതോടെ മനസ്സിലും ചെറിയ മാറ്റം വന്നു - “ജീവനോടെ ഉണ്ടായിട്ടു വേണ്ടേ, തൃപ്തിപ്പെടുത്താന്‍” ...

പനി മാറിയപ്പോഴേക്കും ജിം എന്ന സ്വപ്നത്തെ ഞാന്‍ വേരോടെ പിഴുതെറിഞ്ഞിരുന്നു! :(

അതാണു് എന്റെ സിക്സ്പാക്കിന്റെ കഥ.

അതിനു ശേഷം ആരെങ്കിലും ജിം എന്നു പറഞ്ഞാല്‍ - “വട്ടുണ്ടോ, തനിക്കു്? എന്നേപ്പോലുള്ള ഒരു പെര്‍ഫക്റ്റ് ആരോഗ്യവാനു ജിമ്മിന്റെ ആവശ്യമില്ല”, “ബ്രെയിന്‍ മസിലുകള്‍ -  അതാണു് പ്രധാനം” എന്നൊക്കെ പറഞ്ഞു ഞാന്‍ ഘോരഘോരം വാദിക്കും!

കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു...

ജിമ്മിന്റെ നഷ്ടം നികത്താന്‍ ഞാന്‍ ഭയങ്കരമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം തന്നെ ഞാന്‍ ആണെന്നൊക്കെ അസൂയാലുക്കള്‍ പറയുന്ന രീതിയില്‍ ഉള്ള ഭക്ഷണം കഴിക്കല്‍ (ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചു 3 മാസം കൊണ്ട് 5 കിലോ കൂടി എനിക്കു്) .. ഒരാള്‍ കഴിക്കുന്ന ചോറിനേക്കാള്‍ കൂടുതല്‍ കാണും ഞാന്‍ ചവച്ചുപേക്ഷിച്ചിട്ട മുരിങ്ങാക്കോലുകള്‍ (അവളുടെ തൃപ്തിയും മുരിങ്ങയും തമ്മിലുള്ള ബന്ധം അറിയാല്ലോ അല്ലേ) ;)

അങ്ങനെ 2004 ഏപ്രില്‍ വന്നെത്തി... ഹോസ്റ്റല്‍ ഡേ സെലിബ്രേഷന്‍സ് ആവാറായി..

നര്‍മ്മദയിലെ ആഘോഷങ്ങള്‍ക്കു കാവേരിയിലെ സുഹൃത്തുക്കളെ ക്ഷണിക്കാ‍നായി ഞാനും പ്രിയങ്കറും കാവേരിയിലെത്തി.. എല്ല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട് ഞങ്ങളുടെ ഗാങ്ങില്‍ : ഗുരു - തമിഴന്‍, സഞ്ജയ് - കന്നഡിഗ, മനീഷ് - യു. പി, സന്ദീപ് - ബീഹാറി, പ്രിയങ്കര്‍ – ബം‌ഗാളി, സിദ്ദേഷ് - മറാഠി.. അങ്ങനെയങ്ങനെ…

dumbbellഎല്ലാരും സന്ദീപിന്റെ റൂമില്‍ കൂടിയിരുന്നു വര്‍ത്തമാനം പറയുമ്പോള്‍ - അതാ അവിടെ കിടക്കുന്നു.  ഒരു ഡം-ബെല്‍! സിദ്ദേഷ്-കട്ട ഉടനെത്തന്നെ അതെടുത്തു കളിക്കാന്‍ തുടങ്ങി. എല്ലാരുടെയും മസില്‍ സ്വപ്നങ്ങള്‍ വീണ്ടും കത്തിജ്ജ്വലിക്കാന്‍ തുടങ്ങി. 

നമ്മുടെ കട്ടസുഹൃത്ത്, ഉടനെ തന്നെ അതെടുത്തു ഒരു 100 എണ്ണം അടിച്ചു. എന്നിട്ടു ഞങ്ങളെ വെല്ലുവിളിച്ചു. ഗുരുവുണ്ടോ വിടുന്നു - അവന്‍ ബെറ്റു വെച്ചടിച്ചു 70 എണ്ണം. എന്നാപ്പിന്നെ ഞാനായിട്ടു് ചെയ്യാതിരുന്നാല്‍ മോശമല്ലേ... ഞാനും കാച്ചി ഒരു 50 എണ്ണം - വലതു കയ്യുകൊണ്ട്!

അടുത്ത ഒരാഴ്ച വലതു കയ്യനക്കാന്‍ വയ്യാതെ ഞാനും ഗുരുവും പരസ്പരം ദയനീയമായി നോക്കി നടന്നു. മറ്റുള്ളവരാകട്ടെ അവസരം ശരിക്കു മുതലാക്കുകയും ചെയ്തു! ഞങ്ങളെ കുടുക്കിയ സിദ്ദേഷാകട്ടെ - “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഃ” എന്നൊരു ലൈന്‍! :(

ആന അപ്പിയിടുന്നതു കണ്ടിട്ടു ആടു മുക്കരുതു് എന്ന പഴമൊഴി അന്നു എനിക്കു വളരെ നന്നായി മനസ്സിലായി! :(

എന്റെ ബോഡി ബില്‍ഡിം‌ഗ് സ്വപ്നങ്ങളുടെ പൂര്‍ണ്ണവിരാമം അങ്ങനെ ആയിരുന്നു.

സ്നേഹാദരങ്ങളോടെ കരിങ്കല്ല്.

Wednesday, February 04, 2009

പെണ്‍കുട്ടിയുടെ പ്രേതം

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണു് ഈ സംഭവം നടന്നത്.

ഒരു ദിവസം, വീട്ടില്‍ ഞങ്ങള്‍ 4 പേരും കൂടി ചിത്രഗീതം കണ്ടിരിക്കുന്ന സമയത്താണു്. പരസ്യത്തിന്റെ സമയത്ത് പുറത്തേക്കു നോക്കിയപ്പോള്‍ അതാ അവിടെ പോലീസ് ജീപ്പും ഫയര്‍ ഫോഴ്സും ഒക്കെ…

സംഭവം അന്വേഷിച്ചു പിടിച്ചപ്പോഴല്ലേ മനസ്സിലായതു് – പന്ത്ലലൂരുള്ളൊരു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്രേ. കുട്ടിയെ അമ്പലത്തില്‍ കണ്ടവരുണ്ട് – വൈകീട്ട്. കുട്ടിയെ കാണാതായതിനു ശേഷം ആ കുട്ടിയുടെ പുസ്തകങ്ങള്‍ അമ്പലക്കടവില്‍ നിന്നു കിട്ടിയത്രേ – അതാണു് പോലീസും ഫയര്‍ ഫോഴ്സുമെല്ലാം …

മുങ്ങല്‍ വിദഗ്ദര്‍ക്കു മൃതദേഹം കിട്ടുകയും ചെയ്തു.

അടുത്ത ദിവസം, ഞാന്‍ പന്തലൂരു പോയി അതു കാണുകയും ചെയ്തു. (അല്ല, സംഭവം, വെള്ളം കുടിച്ചുമരിച്ചാല്‍ ശരീരം എങ്ങനെ അണെന്നറിയണല്ലോ! – അപകടങ്ങള്‍ ഒക്കെ കാണിച്ചുതരാന്‍ കൊണ്ടുപോവുന്ന സ്വഭാവം അച്ഛനുണ്ടായിരുന്നു. അതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ടായിരിക്കണം ഞാന്‍ പോയതു്)

അപ്പൊ ഇതിവിടെ ഒരു ഇന്‌ട്രോഡക്ഷന്‍ ആയി നിക്കട്ടെ. ദാ, കുറുമാലിപ്പുഴയുടെ താഴെ ചിത്രത്തില്‍ കാണുന്ന ഭാഗത്താണു് സംഭവം നടന്നതു്.

കുറുമാലിപ്പുഴ

ഇനി നമുക്കു മറ്റൊരു ഭാഗത്തേക്കു നോക്കാം … ഇതേ സ്ഥലത്തു നിന്നും പുറകുവശത്തേക്കു – ആ ഭാഗത്താണു് ഞങ്ങളുടെ തറവാടു്. പുഴയോരത്തൊരു സുന്ദരന് വീടു്. [സ്വപ്നം – ആ വീടിനെ കുറിച്ചൊരു ഇംഗ്ലീഷ് പോസ്റ്റ്]

അവിടെ പുഴയ്ക്കു് ആഴവും ഇത്തിരി കുറവാണു് – ദാ ചിത്രം താഴെ..

IMG_3069

അങ്ങനെ ഒരു മധ്യവേനലവധിക്കു് എന്റെ കസിനും, ചെറിയച്ചനും പിന്നെ ഞാനും ചേര്‍ന്നു കക്ക വാരാന്‍ പോയി.

നല്ല ചെളിയുള്ള സ്ഥലത്തു് തപ്പിയാല്‍ ഇഷ്ടം പോലെ കിട്ടും. കക്കയിറച്ചിക്കാണെങ്കില്‍ നല്ല സ്വാദും. നല്ല എരിവുള്ള, നാളികേരക്കൊത്തിട്ട, കക്കയിറച്ചി കഴിച്ച കാലം മറന്നു. സ്വാദാണെങ്കില്‍ നാവിന്‍ തുമ്പത്തും.. :(

അപ്പൊ പറഞ്ഞു വന്നതു് – ഞങ്ങള്‍ കക്ക വാരാന്‍ പോയി. ലോനപ്പേട്ടന്റെ പറമ്പില്‍ നിന്ന് അക്കാലത്തൊരു തെങ്ങ് പുഴയിലേക്കു വീണിരുന്നു.. അവിടെ ഒക്കെ നല്ല ചളിപിളി ആയി കിടക്കുന്ന കാരണം നല്ല കളക്ഷനും ആയിരുന്നു.

ഞങ്ങള്‍ മൂന്നു പേരും മുങ്ങും, കക്ക വാരും, മുകളില്‍ വന്നു (പൊന്തിക്കിടക്കുന്ന) വലിയ അലുമിനിയം വട്ടകയില്‍ ഇടും, വീണ്ടും മുങ്ങും. ഇഷ്ടം പോലെ കിട്ടുന്ന കാരണം നല്ല ആവേശത്തില്‍ പണി നടക്കുന്നു.

ഒരു പ്രാവശ്യം ഞാന്‍ മുങ്ങി ചെരിഞ്ഞു കിടക്കുന്ന തെങ്ങിന്റെ താഴെ പരതുമ്പോള്‍ എനിക്കു തോന്നി ഞാന്‍ ഒരു ശരീരത്തില്‍ തൊട്ടുവെന്നു്. മറിഞ്ഞു വീണു കിടക്കുന്ന തെങ്ങിന്റെ അടിയില്‍ എന്തു ശരീരം?

ഒന്നു കൂടി തൊട്ടു നോക്കി – ഉറപ്പായി, അതൊരു ശരീരം തന്നെ. എന്തു ജീവിയാണെന്നൊന്നും അറിയില്ല. എനിക്കു പെട്ടെന്നു മുകളില്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മ വന്നു. ഒറ്റക്കുതിക്കലിനു ഞാന്‍ മുകളില്‍ എത്തി. ഉള്ളില്‍ ഒരു ഭയം – എന്താണെന്നറിയില്ല.

ചെറിയച്ചനും കസിനും ഉണ്ട് മുകളില്‍ – പേടിച്ചാലും ആരും അറിയരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ മുഖം തിരിച്ചു. ഹൃദയം പടപടാന്നു് അടിക്കുന്നുണ്ട്… ഇവരോട് പറയാതെ പറ്റില്ല – താഴെ എന്താണെന്നു്.

പെട്ടെന്നു ചെറിയച്ഛന്‍ ചോദിച്ചു - “എന്താടാ സന്ദീപേ, നീ വെള്ളത്തിന്റെ അടിയില്‍ വെച്ച് ഇക്കിളിയാക്കുന്നോ?” …. എന്നു്.

ഹൊ! എന്റെ ശ്വാസം വീണ്ടും നേരേവീണു! എന്തൊരാശ്വാസം!

എന്നേക്കാള്‍ മുമ്പ് എങ്ങനെ ചെറിയച്ഛന്‍ മുകളിലെത്തി എന്നൊന്നും എനിക്കറിയില്ല. ആലോചിച്ചുമില്ല. എന്തായാലും പേടി പോയി. :) ദാ.. ഇന്നു, ഇപ്പോള്‍, ഈ നിമിഷം വരെ ഞാന്‍ ആരോടും ഈ കഥ പറഞ്ഞിട്ടില്ല (അതോ പറഞ്ഞിട്ടുണ്ടോ ആവോ?). ജീവിതത്തില്‍ ആകെ 2 പ്രാവശ്യമേ ശരിക്കും പേടിച്ചിട്ടുള്ളൂ… അതിലൊന്നാണിതു്. :)

ഇതു തന്നെ വാഗ്ദത്ത കഥയും :)

---

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ ടോക്കില്ലേ? അതിന്റെ കാര്യം ശരിയായി. മാര്‍ച്ചില്‍ ജര്‍മ്മന്‍ സുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് ഒരു കുഞ്ഞു ടോക്ക്! രോമാഞ്ചകഞ്ചുകം! :)

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

Tuesday, January 13, 2009

ഒരുപാടു കാര്യങ്ങള്‍


ഇന്നു രാവിലെ ഞാന്‍ തീവണ്ടിയില്‍ കയറിയപ്പോള്‍ ആരോ എന്റെ പുറത്തു തട്ടി.. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു സ്റ്റെഫാനി - ഇവിടെ മാക്സ്-പ്ലാങ്കില്‍ ഗവേഷകയാണ് ആ ഇന്തൊനേഷ്യക്കാരി. എന്റെ ഒരു നല്ല സുഹൃത്താണു്. എന്താ സന്ദീപേ ഈ ലോകത്തൊന്നുമല്ലല്ലോ എന്നൊരു ചോദ്യം.

ശരിയാണു്, ഞാന്‍ ഈ ലോകത്തൊന്നും അല്ലായിരുന്നു. പ്ലാറ്റുഫോമില്‍ ആ കുട്ടി നില്‍ക്കുന്നതു് ഞാന്‍ കണ്ടിട്ടു പോലുമില്ലായിരുന്നു .. ഞാന്‍ ചിന്തകളുടെ ലോകത്തായിരുന്നു.

ഇന്നു ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ - അതായിരുന്നു മനസ്സില്‍.

  1. 1. എന്റെ ഇന്നത്തെ ജോലി - വായിക്കാന്‍ ഒരുപാടുണ്ട് - ഒരുപാടൊരുപാട്....!
  2. 2. ഒരു കുട്ടിക്കു കുറച്ചു പ്രോഗ്രാമിംഗ് ഉപദേശങ്ങള്‍ കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ട് - അതിനുള്ള തയ്യാറെടുക്കല്‍, പഠിപ്പിക്കല്‍.
  3. 3. രണ്ടുമൂ‍ന്നു ആര്‍ട്ടിക്കിളുകള്‍ എടുത്തു വെച്ചിട്ടുണ്ട് - വായിക്കാന്‍; അവ വായിക്കല്‍!
  4. 4. മലയാളം ബ്ലോഗ്ഗിങ്ങ് - ഇപ്പോ ഒരു മാസമായി ... ഇപ്പൊത്തന്നെ ആള്‍ക്കാര്‍ എന്നു മറന്നോ എന്തോ - ഇനിയും എഴുതാതിരുന്നാല്‍ എനിക്കു തന്നെ എന്നോടു ദേഷ്യം വരും - റെഗുലര്‍ അല്ലാത്തതിന്നു്.
  5. 5. വൈകീട്ടു് എന്റെ രണ്ട് സുഹൃത്തുക്കളെ കാണാം എന്നു പറഞ്ഞിട്ടുണ്ട് - (ആ പഴയ പോളിഷ് കുട്ടിയില്ലേ, ആ കുട്ടിയും പിന്നെ എന്റെ ടീച്ചറും) - കണ്ടിട്ട് ഒരു മാസമായി.. :(
  6. 6. ഭാഗ്യമുണ്ടെങ്കില്‍ ജര്‍മ്മന്‍ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു അവസരം ഉണ്ട്, അതിനു വേണ്ടി ഒരു ടോക്കിന്റെ രൂപരേഖ തയ്യാറാക്കല്‍, അയച്ചുകൊടുക്കല്‍.

ഇതൊക്കെ ആലോചിച്ചു നടക്കുന്ന ഞാനെവിടെ സ്റ്റെഫാനിയെ കാണാന്‍ അല്ലേ?

എന്തു ബ്ലോഗ്ഗണം എന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു - മൂന്ന് ടോപ്പിക്കുകളാണു് എന്റെ ലിസ്റ്റിലുണ്ടായിരുന്നതു്

  1. 1. ഞാന്‍ പേടിച്ച കഥ - ഇതാണ് വാഗ്ദത്തകഥ (ശരിക്കു രണ്ടേ രണ്ട് പ്രാവശ്യമേ ഞാന്‍ എന്റെ മൊത്തം ടോട്ടല്‍ ജീവിതത്തില്‍ പേടിച്ചിട്ടുള്ളൂ - അതിലൊരെണ്ണം ഒരിക്കല്‍ പറഞ്ഞതാണു ഇവിടെ)
  2. 2. കുഞ്ഞന്‍ ചേട്ടനും അമ്മു ഓപ്പോളും  - ഇതിവിടെ മ്യൂണിക്കില്‍ ഉള്ള രണ്ടു ചക്കര മനുഷ്യരാണു് - അവരെക്കുറിച്ചെഴുതാന്‍ കുറേക്കാലമായി ഒരുങ്ങിയിരിക്കുന്നു. [ഇതു വായിച്ചിട്ടിനി അവര്‍ അവരെക്കുറിച്ചുള്ള പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയും ആയി വരുമോ എന്തോ? വന്നാല്‍ വിവരമറിയും! ;) (ഞാന്‍) ;) ]
  3. 3. പിന്നെ താഴെയുള്ള ഫോട്ടോ സ്റ്റോറി - പറയത്തക്കതൊന്നുമില്ല.

എനിക്കെന്റെ ജീവിതത്തില്‍ ഇതു വരെ പറയത്തക്ക ക്രിസ്തുമസ് സമ്മാനം ഒന്നും തന്നെ കിട്ടിയിട്ടില്ല എന്നു പറഞ്ഞാല്‍ എന്നെ കോണ്ട്രടിക്റ്റ് ചെയ്യാന്‍ ആരും വരുമെന്നു തോന്നുന്നില്ല. (ഉവ്വോ അമ്മേ? എന്തെങ്കിലും സമ്മാനം ക്രിസ്തുമസിനു എനിക്കു എന്നെങ്കിലും കിട്ടിയിട്ടുണ്ടോ?)

എന്നാല്‍ ഇക്കഴിഞ്ഞ പ്രാവശ്യം എനിക്കൊരു സമ്മാനം കിട്ടി - ഇത്രയും ഉപകാരമുള്ള മറ്റൊന്നും തന്നെ കിട്ടുകയും ഇല്ല. എന്തായിരുന്നു അതു്? -- ഒരു ഷാള്‍ (Shawl).

THE RED GIRL

എനിക്കെത്രമാത്രം സന്തോഷമായി എന്ന് പറഞ്ഞറിയിക്കാവുന്നതല്ല. എന്താണിതിന്റെ പ്രത്യേകത എന്നറിയോ?

എനിക്കിതു തന്ന കുട്ടി സ്വന്തമായി നെയ്തുണ്ടാക്കിയതാണു് - അതും അവളുടെ ക്രിസ്തുമസ് പരീക്ഷകളുടെ തിരക്കിനിടയില്‍. സന്തോഷം തോന്നണ്ടേ? [ഞാന്‍ മുമ്പൊരിക്കല്‍ ഈ കുട്ടിയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തിയിരുന്നു ഇവിടെ]

ചുവന്ന പെണ്‍കുട്ടി.... :)

ഇവിടുത്തെ തണുപ്പിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍ ഇതിലും നല്ല ഒരു സാധനം കിട്ടാനുമില്ല. കഴിഞ്ഞ 2 ആഴ്ചയായി താപനില പൂജ്യത്തിനു മുകളില്‍ വന്നിട്ടില്ല. ഇന്നലെ രാത്രി ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ മൈനസ് പത്തായിരുന്നു.

എല്ലാവര്‍ക്കും സുഖമായിരുന്നല്ലോ അല്ലേ? ക്രിസ്തുമസും നവവത്സരവും ഒക്കെ കലകലക്കിയില്ലേ? എന്റെയും അടിപൊളിയായിരുന്നു. (അന്നൊക്കെ വടിയും കുത്തിയായിരുന്നു നടപ്പ്. ഇപ്പൊ ഒരുവിധം പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു)

ഇനിമുതല്‍ ഞാന്‍ വീണ്ടും റെഗുലര്‍ ആവും... ആഴ്ചയില്‍ ഒരു വധം (പോസ്റ്റു്) വീതം ;)

അപ്പൊ അടുത്ത പ്രാവശ്യം വരെ വിട ചോദിക്കുന്നു, കരിങ്കല്ല്.

സങ്കടം: “ഒരു സങ്കീര്‍ത്തനം പോലെ” എന്ന പുസ്തകം ആര്‍ക്കെങ്കിലും വായിച്ചു കൊടുക്കണം എന്നൊരാഗ്രഹം എന്റെ മനസ്സില്‍ മൊട്ടിട്ടിട്ടു് കുറേ നാളായി. ആര്‍ക്കെങ്കിലും എന്നതു് അവിവാഹിതയായ ഒരു സുന്ദരിക്കുട്ടിക്കു് എന്നു വായിക്കുക. ഈ നാട്ടില്‍ അവിവാഹിതകളായ മലയാളിപ്പെണ്‍കുട്ടികളെ മഷിയിട്ടു നോക്കിയാല്‍ കിട്ടാനില്ല. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു് ഒരു കുട്ടി വന്നു. ആ കുട്ടിക്ക്യോ മലയാളം സംസാരിക്കാന്‍ അറിയാം എന്നല്ലാതെ ലേശം കട്ടിയുള്ള വാക്കുകള്‍ മനസ്സിലാവില്ല. (അതൊക്കെ വിശദീകരിച്ചു് വായിച്ചു കൊടുക്കാന്‍ എനിക്കും വയ്യ). അപ്പൊ ഞാന്‍ വീണ്ടും വേഴാമ്പലിനേപ്പോലെ ഒരു മലയാളിപ്പെണ്‍കുട്ടിക്കായുള്ള കാത്തിരിപ്പു തുടരുന്നു. പാവം ഞാന്‍! :( ;)

മനുഷ്യന്മാരുടെ ഓരോരോ ആഗ്രഹങ്ങളേ!! ;) ചുട്ട അടിയുടെ കുറവുണ്ട്‌!