വെറുതെയിരിക്കുന്ന നായർക്കൊരു വിളി തോന്നി എന്നു പറയില്ലേ? അങ്ങനെയാണു.. വെറുതേയിരുന്ന എനിക്കൊരു പാക്കറ്റ് സ്വിസ്സ് ചോക്കലേറ്റ് കിട്ടിയതു്.
ഗൾഫ് മലയാളി ബ്ലോഗ്ഗർമാർക്കും, കേരളത്തിലെ ബ്ലോഗ്ഗർമാർക്കും… എന്തിനു അമേരിക്കയിലെ മലയാളി ബ്ലോഗ്ഗർമാർക്കും വരെ മീറ്റും മീറ്റിങ്ങും ഉണ്ട്. ഞങ്ങൾ പാവങ്ങൾ യൂറോപ്യൻ മലയാളികൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയുക പോലുമില്ല.
അങ്ങനെയിരിക്കുന്ന കാലഘട്ടത്തിലാണു്, സ്വിറ്റ്സർലാൻഡിലുള്ള ഒരു സഹബ്ലോഗ്ഗർ എന്നെ കോണ്ടാക്റ്റിയതു്. കുറേ കാലം ഞങ്ങൾ വല്ലപ്പോഴുമൊക്കെ “സിഗററ്റുണ്ടോ സഖാവേ ഒരു ലൈറ്റർ എടുക്കാൻ?” എന്നു ഓൺലൈനിൽ/ജി-ടോക്കിൽ ചോദിച്ചു ചോദിച്ചു ഞങ്ങൾക്കു് തന്നെ മടുത്തു.
ഒരിക്കൽ കുഞ്ഞൻസ് പറഞ്ഞു - മ്യൂണിക് വരെ ഒന്നു വരാനാലോചിക്കുന്നു എന്നു. അതു കേട്ട പാതി കേൾക്കാത്ത പാതി, ഞാൻ കുറ്റിയും പറിച്ച് നാട്ടിലേക്കു പറന്നു.. ഓൺലൈനിൽ ഉപദ്രവിച്ചതു പോരേ സഹോദരാ എന്നു ചോദിക്കുന്നതിലും നല്ലതാണല്ലോ.. നാടേ വിട്ടു ഓടിപ്പോയി സൂചന കൊടുക്കുന്നതു്.
എന്താ കാര്യം? കുമാരേട്ടൻ പറയുന്ന പോലെ ഉറക്കഗുളിക കഴിച്ചെന്നഭിനയിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ. എന്റെ സൂചനയൊന്നും മനസ്സിലാവാത്ത പോലെ, പുള്ളി മ്യൂണിക്കിലോട്ടു പോന്നു.
പരദൂഷണം പറയാണെന്നു വിചാരിക്കരുതു്… നല്ലൊരു മനുഷ്യൻ – തങ്കമാന മനിതൻ.. മലയാളിയാണെന്നു മുഖത്തെഴുതിയൊട്ടിച്ചാൽ പോലും കിട്ടാത്തത്ര നല്ല മലയാളി ലുക്ക്. :)
ഒരു ശനിയാഴ്ച വന്നു, ഞായറാഴ്ച പോയി… ഇത്തിരി നേരമേ ഒരുമിച്ചുണ്ടായുള്ളൂ എങ്കിലും നല്ല അടിപൊളി സമയം ആയിരുന്നു.
പോകുന്നതിനു മുമ്പ് എനിക്കു് ചോക്കലേറ്റും, ഒരു പുസ്തകവും തന്നു – വി എം ദേവദാസിന്റെ ഡിൽഡോ. അതിനെക്കുറിച്ചുള്ള കുറിപ്പുകൾ ബൂലോകമാകെ ചിതറിക്കിടക്കുകയല്ലേ.. അതുകൊണ്ടിനി ഞാനായി അധികം എഴുതുന്നില്ല.. വളരെ നല്ലൊരാഖ്യാനശൈലി എന്നെനിക്കു തോന്നി. “ടു ദ പോയിന്റ്” തരത്തിലുള്ള എഴുത്ത്.
കഴിയുമെങ്കിൽ ഒന്നു വാങ്ങി വായിച്ചുനോക്കൂ…
അതേയ്, ഇത്തിരി തിരക്കിലാട്ടോ… അല്ലെങ്കിൽ കുറേക്കൂടി വധിക്കാമായിരുന്നു നിങ്ങളെയൊക്കെ…
എല്ലാരും ക്രിസ്തുമസ്സൊക്കെ നന്നായി ആഘോഷിക്കൂ.. താഴത്തെ പായ്ക്കറ്റിൽ നിന്നു ഓരോ ചോക്ക്ലേറ്റും എടുത്തോളൂ… :)
സ്നേഹാദരങ്ങളോടെ,
ഞാൻ.