Tuesday, September 21, 2010

അച്ഛൻ..


എത്രയോ നാളായി ഇവിടെ എഴുതിയിട്ടു്.. എഴുതാൻ തോന്നാതെയല്ല.. എഴുതാനില്ലാതെയുമല്ല... പക്ഷേ, എന്തുകൊണ്ടൊ, സാധിക്കുന്നില്ലായിരുന്നു.

അച്ഛന്റെ വേർപാടിനു ശേഷം, ഒരു പാടു കാര്യങ്ങൾ മാറി.. പുറമേക്കു അധികം കാണില്ലായിരിക്കാം, എന്നാലും ഉള്ളിന്റെയുള്ളിൽ എല്ലാം കുഴഞ്ഞു മറിഞ്ഞു.

ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നൊരു ഫോൺ വന്നു.. അച്ഛനു അപകടം പറ്റിയെന്നു പറഞ്ഞു.. 20 മണിക്കൂറിനുള്ളിൽ പറന്നെത്താൻ കഴിഞ്ഞതു തന്നെ വലിയ കാര്യം...

എത്തിയിട്ടു് അച്ഛനു വേണ്ടി ഒന്നും ചെയ്യാനുണ്ടായിട്ടല്ല... - ഐസിയുവിലല്ലേ..! :(

എന്നാലും അമ്മക്കും അനിയത്തിക്കും ഒരു ആശ്വാ‍സം... ഒന്നുമില്ലെങ്കിലും ഞാൻ കരിങ്കല്ലല്ലേ... പെട്ടെന്നൊന്നും ഷോക്കാവാൻ പാടില്ലല്ലോ.

പിന്നെ ഒരാഴ്ച : പ്രതീക്ഷയും, അതിന്റെ തകർച്ചയും..

ഇവിടുന്നു നാട്ടിലേക്കുള്ള വിമാനത്തിൽ ഇരിക്കുമ്പോൾ വിചാരിച്ചിരുന്നു ... അച്ഛനെ തിരിച്ചു കിട്ടുന്നെങ്കിൽ മുഴുവനായും വേണം എന്നു്. അച്ഛനെ ഒരു പകുതി മനുഷ്യനായി കാണാൻ സാധിക്കില്ലായിരുന്നു.

ആശുപത്രിയിൽ വെച്ചു പലരും പറഞ്ഞു - ദൈവം സഹായിച്ചു്, ഇത്രക്കല്ലേ പറ്റിയുള്ളൂ എന്നു്. തലച്ചോറിനു ക്ഷതം സംഭവിച്ചതിനെയും “ഇത്രക്കല്ലേ പറ്റിയുള്ളൂ” എന്നു പറയുന്നതു കേട്ടപ്പോൾ - “ഈ സഹായിച്ച ദൈവത്തിനു ഒരു 5 മിനുട്ടു് നേരത്തെ സഹായിക്കാമായിരുന്നില്ലേ” എന്നു ചോദിക്കാൻ തോന്നി.

സഹായം പോലും!

അച്ഛൻ മരിച്ചപ്പോഴും അവരൊക്കെ പറഞ്ഞിരിക്കും - “കിടത്തി ബുദ്ധിമുട്ടിച്ചില്ലല്ലോ” എന്നു്. അതെ, പരമകാരുണ്യവാനായ ദൈവം.

എനിക്കു അച്ഛനെ നഷ്ടപ്പെട്ടതിനേക്കാൾ വിഷമം, അച്ഛനു ജീവിക്കാനാവുന്നില്ലല്ലോ എന്നാണു്. അന്നു രാവിലെ അച്ഛൻ എന്നെ വിളിച്ചു - “എടാ, എനിക്കു് മൊത്തത്തിൽ ബോറടിക്കുന്നു. ഞാൻ ഇനിയുള്ള കാലം മുഴുവൻ നിങ്ങളെയൊക്കെ വിട്ടു പിരിഞ്ഞു, വേറൊരു സ്ഥലത്തു പോയി ജീവിക്കാൻ പോണു”, എന്നു പറഞ്ഞിരുന്നെങ്കിൽ, ആവശ്യമുള്ള സാധനങ്ങളും എടുത്തു എവിടേക്കെങ്കിലും പോയിരുന്നെങ്കിൽ വിഷമമുണ്ടാവുമായിരുന്നു... എന്നാലും അച്ഛനിഷ്ടമുള്ള കാര്യത്തിനല്ലേ പോയിരിക്കുന്നതെന്നൊരു ആശ്വാസം ഉണ്ടാവുമായിരുന്നു.

ഇതിപ്പോ, അച്ഛന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ.. ഒന്നും ഇനി നടക്കില്ല. എത്രയോ പൂരങ്ങളും അഘോഷങ്ങളും വരും... അതിനൊന്നും പോവാൻ അച്ഛനു പറ്റില്ല.

അല്ല, ജീവിതം ഇങ്ങനെ തന്നെയാണു്.. അംഗീകരിച്ചേ കഴിയൂ.

(ഈശ്വരവിശ്വാസമുള്ളവർ അച്ഛൻ സ്വർഗ്ഗത്തിൽ പോയെന്നു കരുതി ആശ്വസിക്കുന്നു. ഈശ്വരനിലോ, സ്വർഗ്ഗത്തിലോ, ആത്മാവിലോ വിശ്വസിക്കാത്ത ഞാൻ അങ്ങനെ ആശ്വസിക്കാൻ നോക്കുന്നില്ല.. എസ്കേയ്പ്പിസം എനിക്കു വയ്യ)

അമ്മയേയും അനിയത്തിയേയും സമ്മതിക്കുക തന്നെ വേണം. ആർക്കും ചോദിക്കാനാവുന്നതിലും സ്ട്രോങ്ങായിരുന്നു രണ്ടു പേരും.

ആദ്യത്തെ 2-3 ആഴ്ചകളിൽ, വിഷമത്തേക്കാൾ കൂടുതൽ ദേഷ്യമായിരുന്നു ... അരോടെന്നില്ലാത്തെ ദേഷ്യം. ഇവിടെ തിരിച്ചു വന്നതിനു ശേഷമാണു് ഞാൻ ശരിക്കൊന്നു കരഞ്ഞതു തന്നെ.

നിരീശ്വരവാദിയായിരുന്ന അച്ഛനു് ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ വിടപറഞ്ഞു. അമ്മയും അനിയത്തിയും അതേ അഭിപ്രായക്കാരായിരുന്നു.. പല ബന്ധുക്കൾക്കും ഇഷ്ടമായിക്കാണില്ല. ഞാൻ ശ്രദ്ധിക്കാൻ/വില-കല്പിക്കാൻ പോയില്ല.

എന്തായാലും ഞാൻ ബൂലോകത്തേക്കു തിരിച്ചു വരുന്നു... ഇനി മുതൽ ഇത്തിരികൂടി റെഗുലർ ആവാൻ നോക്കാം. :)

നൂറിൽ‌പ്പരം ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ദ ഷോ മസ്റ്റ് ഗോ ഓൺ ... അല്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: എല്ലാം നല്ല പോലെ പോയാൽ അടുത്ത മാസം എനിക്കു ഡോക്ടറേറ്റു് കിട്ടും.. അച്ഛനുണ്ടായിരുന്നെങ്കിൽ...!!