Tuesday, January 13, 2009

ഒരുപാടു കാര്യങ്ങള്‍


ഇന്നു രാവിലെ ഞാന്‍ തീവണ്ടിയില്‍ കയറിയപ്പോള്‍ ആരോ എന്റെ പുറത്തു തട്ടി.. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു സ്റ്റെഫാനി - ഇവിടെ മാക്സ്-പ്ലാങ്കില്‍ ഗവേഷകയാണ് ആ ഇന്തൊനേഷ്യക്കാരി. എന്റെ ഒരു നല്ല സുഹൃത്താണു്. എന്താ സന്ദീപേ ഈ ലോകത്തൊന്നുമല്ലല്ലോ എന്നൊരു ചോദ്യം.

ശരിയാണു്, ഞാന്‍ ഈ ലോകത്തൊന്നും അല്ലായിരുന്നു. പ്ലാറ്റുഫോമില്‍ ആ കുട്ടി നില്‍ക്കുന്നതു് ഞാന്‍ കണ്ടിട്ടു പോലുമില്ലായിരുന്നു .. ഞാന്‍ ചിന്തകളുടെ ലോകത്തായിരുന്നു.

ഇന്നു ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ - അതായിരുന്നു മനസ്സില്‍.

  1. 1. എന്റെ ഇന്നത്തെ ജോലി - വായിക്കാന്‍ ഒരുപാടുണ്ട് - ഒരുപാടൊരുപാട്....!
  2. 2. ഒരു കുട്ടിക്കു കുറച്ചു പ്രോഗ്രാമിംഗ് ഉപദേശങ്ങള്‍ കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ട് - അതിനുള്ള തയ്യാറെടുക്കല്‍, പഠിപ്പിക്കല്‍.
  3. 3. രണ്ടുമൂ‍ന്നു ആര്‍ട്ടിക്കിളുകള്‍ എടുത്തു വെച്ചിട്ടുണ്ട് - വായിക്കാന്‍; അവ വായിക്കല്‍!
  4. 4. മലയാളം ബ്ലോഗ്ഗിങ്ങ് - ഇപ്പോ ഒരു മാസമായി ... ഇപ്പൊത്തന്നെ ആള്‍ക്കാര്‍ എന്നു മറന്നോ എന്തോ - ഇനിയും എഴുതാതിരുന്നാല്‍ എനിക്കു തന്നെ എന്നോടു ദേഷ്യം വരും - റെഗുലര്‍ അല്ലാത്തതിന്നു്.
  5. 5. വൈകീട്ടു് എന്റെ രണ്ട് സുഹൃത്തുക്കളെ കാണാം എന്നു പറഞ്ഞിട്ടുണ്ട് - (ആ പഴയ പോളിഷ് കുട്ടിയില്ലേ, ആ കുട്ടിയും പിന്നെ എന്റെ ടീച്ചറും) - കണ്ടിട്ട് ഒരു മാസമായി.. :(
  6. 6. ഭാഗ്യമുണ്ടെങ്കില്‍ ജര്‍മ്മന്‍ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു അവസരം ഉണ്ട്, അതിനു വേണ്ടി ഒരു ടോക്കിന്റെ രൂപരേഖ തയ്യാറാക്കല്‍, അയച്ചുകൊടുക്കല്‍.

ഇതൊക്കെ ആലോചിച്ചു നടക്കുന്ന ഞാനെവിടെ സ്റ്റെഫാനിയെ കാണാന്‍ അല്ലേ?

എന്തു ബ്ലോഗ്ഗണം എന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു - മൂന്ന് ടോപ്പിക്കുകളാണു് എന്റെ ലിസ്റ്റിലുണ്ടായിരുന്നതു്

  1. 1. ഞാന്‍ പേടിച്ച കഥ - ഇതാണ് വാഗ്ദത്തകഥ (ശരിക്കു രണ്ടേ രണ്ട് പ്രാവശ്യമേ ഞാന്‍ എന്റെ മൊത്തം ടോട്ടല്‍ ജീവിതത്തില്‍ പേടിച്ചിട്ടുള്ളൂ - അതിലൊരെണ്ണം ഒരിക്കല്‍ പറഞ്ഞതാണു ഇവിടെ)
  2. 2. കുഞ്ഞന്‍ ചേട്ടനും അമ്മു ഓപ്പോളും  - ഇതിവിടെ മ്യൂണിക്കില്‍ ഉള്ള രണ്ടു ചക്കര മനുഷ്യരാണു് - അവരെക്കുറിച്ചെഴുതാന്‍ കുറേക്കാലമായി ഒരുങ്ങിയിരിക്കുന്നു. [ഇതു വായിച്ചിട്ടിനി അവര്‍ അവരെക്കുറിച്ചുള്ള പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയും ആയി വരുമോ എന്തോ? വന്നാല്‍ വിവരമറിയും! ;) (ഞാന്‍) ;) ]
  3. 3. പിന്നെ താഴെയുള്ള ഫോട്ടോ സ്റ്റോറി - പറയത്തക്കതൊന്നുമില്ല.

എനിക്കെന്റെ ജീവിതത്തില്‍ ഇതു വരെ പറയത്തക്ക ക്രിസ്തുമസ് സമ്മാനം ഒന്നും തന്നെ കിട്ടിയിട്ടില്ല എന്നു പറഞ്ഞാല്‍ എന്നെ കോണ്ട്രടിക്റ്റ് ചെയ്യാന്‍ ആരും വരുമെന്നു തോന്നുന്നില്ല. (ഉവ്വോ അമ്മേ? എന്തെങ്കിലും സമ്മാനം ക്രിസ്തുമസിനു എനിക്കു എന്നെങ്കിലും കിട്ടിയിട്ടുണ്ടോ?)

എന്നാല്‍ ഇക്കഴിഞ്ഞ പ്രാവശ്യം എനിക്കൊരു സമ്മാനം കിട്ടി - ഇത്രയും ഉപകാരമുള്ള മറ്റൊന്നും തന്നെ കിട്ടുകയും ഇല്ല. എന്തായിരുന്നു അതു്? -- ഒരു ഷാള്‍ (Shawl).

THE RED GIRL

എനിക്കെത്രമാത്രം സന്തോഷമായി എന്ന് പറഞ്ഞറിയിക്കാവുന്നതല്ല. എന്താണിതിന്റെ പ്രത്യേകത എന്നറിയോ?

എനിക്കിതു തന്ന കുട്ടി സ്വന്തമായി നെയ്തുണ്ടാക്കിയതാണു് - അതും അവളുടെ ക്രിസ്തുമസ് പരീക്ഷകളുടെ തിരക്കിനിടയില്‍. സന്തോഷം തോന്നണ്ടേ? [ഞാന്‍ മുമ്പൊരിക്കല്‍ ഈ കുട്ടിയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തിയിരുന്നു ഇവിടെ]

ചുവന്ന പെണ്‍കുട്ടി.... :)

ഇവിടുത്തെ തണുപ്പിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍ ഇതിലും നല്ല ഒരു സാധനം കിട്ടാനുമില്ല. കഴിഞ്ഞ 2 ആഴ്ചയായി താപനില പൂജ്യത്തിനു മുകളില്‍ വന്നിട്ടില്ല. ഇന്നലെ രാത്രി ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ മൈനസ് പത്തായിരുന്നു.

എല്ലാവര്‍ക്കും സുഖമായിരുന്നല്ലോ അല്ലേ? ക്രിസ്തുമസും നവവത്സരവും ഒക്കെ കലകലക്കിയില്ലേ? എന്റെയും അടിപൊളിയായിരുന്നു. (അന്നൊക്കെ വടിയും കുത്തിയായിരുന്നു നടപ്പ്. ഇപ്പൊ ഒരുവിധം പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു)

ഇനിമുതല്‍ ഞാന്‍ വീണ്ടും റെഗുലര്‍ ആവും... ആഴ്ചയില്‍ ഒരു വധം (പോസ്റ്റു്) വീതം ;)

അപ്പൊ അടുത്ത പ്രാവശ്യം വരെ വിട ചോദിക്കുന്നു, കരിങ്കല്ല്.

സങ്കടം: “ഒരു സങ്കീര്‍ത്തനം പോലെ” എന്ന പുസ്തകം ആര്‍ക്കെങ്കിലും വായിച്ചു കൊടുക്കണം എന്നൊരാഗ്രഹം എന്റെ മനസ്സില്‍ മൊട്ടിട്ടിട്ടു് കുറേ നാളായി. ആര്‍ക്കെങ്കിലും എന്നതു് അവിവാഹിതയായ ഒരു സുന്ദരിക്കുട്ടിക്കു് എന്നു വായിക്കുക. ഈ നാട്ടില്‍ അവിവാഹിതകളായ മലയാളിപ്പെണ്‍കുട്ടികളെ മഷിയിട്ടു നോക്കിയാല്‍ കിട്ടാനില്ല. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു് ഒരു കുട്ടി വന്നു. ആ കുട്ടിക്ക്യോ മലയാളം സംസാരിക്കാന്‍ അറിയാം എന്നല്ലാതെ ലേശം കട്ടിയുള്ള വാക്കുകള്‍ മനസ്സിലാവില്ല. (അതൊക്കെ വിശദീകരിച്ചു് വായിച്ചു കൊടുക്കാന്‍ എനിക്കും വയ്യ). അപ്പൊ ഞാന്‍ വീണ്ടും വേഴാമ്പലിനേപ്പോലെ ഒരു മലയാളിപ്പെണ്‍കുട്ടിക്കായുള്ള കാത്തിരിപ്പു തുടരുന്നു. പാവം ഞാന്‍! :( ;)

മനുഷ്യന്മാരുടെ ഓരോരോ ആഗ്രഹങ്ങളേ!! ;) ചുട്ട അടിയുടെ കുറവുണ്ട്‌!