Wednesday, February 25, 2009

പുസ്തകപരിചയം.. പിന്നെ വേറെ ചിലരും

ഞാന്‍ ദേ ഇപ്പൊ തന്നെ ട്രെയിന്‍ മിസ്സ് ചെയ്തു… ഇനി 15 മിനിട്ട് കഴിഞ്ഞേ വണ്ടിയുള്ളൂ.. ആ നേരം എന്തെങ്കിലും എഴുതാം എന്നു വിചാരിച്ചു.

ചെറിയതോതില്‍ വായനാശീലം ഉള്ള ആളാണു് ഞാന്‍. മുമ്പൊക്കെ ഒരു സമയത്ത് ഒരു പുസ്തകമേ വായിക്കാറുള്ളൂ.. ഇപ്പൊ 2-3 പുസ്തകങ്ങള്‍ ഉണ്ട് ഒരേ നേരം വായനാലിസ്റ്റില്‍.

rrഈയടുത്ത് ഞാനും Rare-റോസും തമ്മില്‍ ചെറിയൊരു ചര്‍ച്ച ഉണ്ടായി … അടുത്ത ജന്മത്തില്‍ ആരാവണം എന്നതിനെക്കുറിച്ചു്. ഹാരിപ്പോട്ടറായിരുന്നു ഞങ്ങളുടെ വിഷയം – അന്നാണു് ഞാന്‍ ആലോചിച്ചതു് – ബൂലോകരുടെ വായനാശീലത്തെയും താത്പര്യങ്ങളേയും പറ്റി.  [ലിങ്ക്ഇത്തിരി പഞ്ചാര ഉണ്ട്]

വായിക്കുന്ന സ്വഭാവം ഉള്ളവരെ വായനാശീലം ഉണ്ടു് എന്ന ഒരേ ഒരു കാരണം കൊണ്ടു് തന്നെ ഇഷ്ടപ്പെടുന്ന ആളാണു് ഞാന്‍. എന്റെ ഒരുവിധം സുഹൃത്തുക്കള്‍ക്കും ഈ അസുഖം ഉണ്ടു്.

കഴിഞ്ഞ ഒരു 3-4 കൊല്ലങ്ങളായി ആംഗലേയപുസ്തകങ്ങള്‍ ആണു് അധികം. ആദ്യം കുറേ കാലം വെറും നോവലുകള്‍, കഥകള്‍ ഒക്കെ ആയിരുന്നു.. ഇടക്കെപ്പോഴോ സീരിയസ് സംഭവങ്ങളും വായിക്കാന്‍ തുടങ്ങി.

ഇക്കൊല്ലം തുടക്കം ഇത്തിരി പിഴച്ചെങ്കിലും പിന്നീടെ ഞാന്‍ ‘ക്യാച്ച് അപ്പു്’ ചെയ്യാന്‍ തുടങ്ങി. freakonomics

കഷ്ടി 10 ദിവസം മുമ്പാണു്…. – ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന പോലെ – സാമ്പത്തിക ശാസ്ത്രം പഠിക്കണം എന്നൊരു മോഹം. അത്ര ഡീറ്റെയില്‍ഡ് ആയിട്ടൊന്നും വേണ്ടാ.. സാമ്പത്തിക പ്രതിസന്ധിയുടെ കാലമല്ലേ ഇത്തിരി വായിച്ചു് പഠിക്കാന്‍ ഒരാഗ്രഹം.

ഉടനേ സംഘടിപ്പിച്ചു ഫ്രീക്കണോമിക്സ് – സാധാരണക്കാരനുള്ള സാമ്പത്തികശാസ്ത്രം. ഞാന്‍ വിചാരിച്ച പോലുള്ള ഒരു പുസ്തകം അല്ല. എന്നാലും നല്ലൊരു ബുക്കു്. ഞാന്‍ ആഗ്രഹിച്ച സംഭവങ്ങള്‍ പഠിക്കണെങ്കില്‍ ബുക്കു് വേറെ വാങ്ങണം.1568811411.01.LZZZZZZZ

അതിനിടെ ഒരു ദിവസം ഞാന്‍ വെറുതേയിരിക്കുമ്പോള്‍ പ്രൊഫസറുടെ മുറിയില്‍ കയറി ഒന്നു പരതി. അവിടെയുണ്ടൊരു കുഞ്ഞു ലൈബ്രറി.. അവിടുന്നു കിട്ടി ഒരു ബുക്ക് – ഓണര്‍ ക്ലാസ്സ് – ഗണിതശാസ്ത്രത്തിലെ കുറച്ച് പ്രശ്നങ്ങളും അവയുടെ ചരിത്രവും ഒക്കെ – ഗണിതത്തേക്കാള്‍ കഥയാണു് അധികം. ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങി – നല്ല രസംണ്ടു്.

ഞാനും ഒരിത്തിരി ഒക്കെ അഹങ്കരിക്കട്ടേന്നേയ് .... ബൂലോകത്ത് കഥ/കവിത/നല്ല-സാഹിത്യം/യാത്രാക്കുറിപ്പുകള്‍ ഒക്കെ എഴുതി കൈയ്യടി വാങ്ങുന്നവരാ എല്ലാരും.. എനിക്കീപ്പറഞ്ഞ സംഭവങ്ങള്‍ ഒന്നും പിടിയില്ല..

അപ്പൊ ഞാന്‍ “പ്രമാണങ്ങളെല്ലാം/അധാരങ്ങളെല്ലാം വാല്യക്കാരനേക്കൊണ്ട് ചുമപ്പിച്ച് ഉത്സവത്തിന്നു് പോയ നമ്പൂരിയേപ്പോലെ*, വായിക്കുന്ന കടിച്ചാപ്പൊട്ടാത്ത സംഭവങ്ങളെക്കുറിച്ചു പറഞ്ഞ് കൈയ്യടിവാങ്ങാം .. യേതു്? ;) [കഥ താഴെ]

309അന്നു തന്നെ ഞാന്‍ വേറൊരു പുസ്തകവും കൂടി സംഘടിപ്പിച്ചു - ചക്രവര്‍ത്തിയുടെ പുതിയ മനസ്സ് - (Emperor’s New Mind)  - പണ്ടൊരിക്കല്‍, എന്റെ ഒരു മാഷെനിക്കു തന്നതാ ഈ പുസ്തകം -- ഭയങ്കര കട്ടി (ക്വാണ്ടം ഫിസിക്സൊക്കെ) അതു കൊണ്ട്, അന്നു 100-150 പേജില്‍ നിര്‍ത്തി.. ഇപ്പൊ വീണ്ടും സംഘടിപ്പിച്ചു വായിക്കുന്നു .... ഗണിതവും, ഊര്‍ജ്ജതന്ത്രവും, ബയോളജിയും ഒക്കെ കൂട്ടിക്കുഴച്ച ഒരു സംഗതി – ഒരു വ്യത്യാസം മാത്രം : ഇപ്പൊ ഒരുവിധം ഒക്കെ മനസ്സിലാവുന്നുണ്ട്. :)

അപ്പൊ ചുരുക്കിപ്പറഞ്ഞാ‍ല്‍ ... എന്റെ വായനാമരം ഇപ്പൊ പൂത്തുലഞ്ഞു് നില്‍ക്കാണു്. മഞ്ഞുകാലമല്ലേ.. പുറത്തൊന്നും പോകാത്തതിനാല്‍ സമയവും ഉണ്ട്..  ഒരേ സമയം മൂന്നു പുസ്തകങ്ങള്‍! എന്തൊരു സന്തോഷാ‍ണെന്നറിയോ?

മലയാളത്തിനെ ഞാന്‍ മറന്നിട്ടില്ലാട്ടോ... ഏറ്റവും അവസാനം വായിച്ച (വായിക്കാന്‍ ശ്രമിച്ച്, പാതി വായിച്ചു വെച്ചു) മലയാളം പുസ്തകം - “ബ്രിഗേഡിയര്‍ കഥകള്‍“ - എനിക്കിഷ്ടായില്ല. :( ഒരു സുഖല്ല്യ. എന്നാല്‍ മലയാറ്റൂരിന്റെ വേറെ രണ്ടു പുസ്തകങ്ങള്‍ എനിക്കിഷ്ടമായിട്ടുണ്ട്.

അതിനു മുമ്പ് വായിച്ചതു് - “ഞാന്‍ ലൈംഗികത്തൊഴിലാളി” - by നളിനി നെറ്റൊ ... സോറി.. നളിനി ജമീല. ;) 

ഞാന്‍ മുമ്പ് പറഞ്ഞില്ലേ ... എന്റെ സുഹൃത്തുക്കളും കുറച്ചൊക്കെ വായനക്കാരാണെന്നു്? അധികവും ഇംഗ്ലീഷാട്ടോ...! :(

എന്നാലും മലയാളം വായിക്കുന്ന രണ്ടുപേരുണ്ടിവിടെ മ്യൂണിക്കില്‍ - അമ്മുഓപ്പോളും, കുഞ്ഞന്‍ ചേട്ടനും.
എന്റെ കണക്കു കൂട്ടലില്‍ ഇവിടെ ഉള്ള മലയാളികളില്‍ ‘മലയാളിത്തം’ ശരിക്കും ഉള്ള ദമ്പതികളാണീപ്പറഞ്ഞ ഓപ്പോളും ചേട്ടനും.. (എന്റെ ബ്ലോഗ് വായിക്കുന്ന ആളുകളായതു് കൊണ്ടു് പൊക്കിപ്പറഞ്ഞതല്ലാട്ടോ) .. :)

 

ഞങ്ങടെ കേരളസമാജത്തിലെ നെടും തൂണുകളും ആണിവര്‍ - (വേറെ ഒന്നു രണ്ട് നല്ല തൂണുകളും ഉണ്ട്ട്ടോ... പിന്നെ ഒരു കാലൊടിഞ്ഞ ഞാനും ഒരു നെടും തൂണു് തന്നെ ;) ... അഹങ്കാരം തീരെ ഇല്ലാ അല്ലേ?)

അവരെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ... എന്റെ കുഞ്ഞു അറിവു വെച്ചു, വളരേ നല്ല ചേട്ടനും ചേച്ചിയും ആണുട്ടോ. ഓപ്പോള്‍ടെ കുക്കിങ്ങ് ആണെങ്കില്‍ വിശേഷം... ഞാന്‍ വീടു മാറുമ്പോള്‍ അവരുടെ വീടിനടുത്തേക്കു മാറിയാലോ എന്നാണാലോചന. അങ്കോം കാണാം താളീം ഒടിക്കാം എന്നു പറഞ്ഞ പോലെ നല്ല ഭക്ഷണവും കിട്ടും, കഥ പറയാന്‍ ഇഷ്ടമുള്ള എനിക്കു്, ഒരു കേള്‍വിക്കാരിയേയും കിട്ടും (കഥ കേള്‍ക്കാന്‍ നല്ല ഇഷ്ടമുള്ള ഒരു മോളൂട്ടിയുണ്ടവര്‍ക്കു്)

അവര്‍ എന്റെ വായനക്കാരയതുകൊണ്ട് കൂടുതല്‍ ഞാന്‍ എഴുതുന്നില്ല... ആള്‍ക്കാരെ അധികം പൊക്കിപ്പറയാന്‍ പാടില്ല.

അപ്പൊ... വായനയെക്കുറിച്ചല്ലേ പറഞ്ഞതു് - കഴിഞ്ഞ പ്രാവശ്യം ഞാന്‍ അവരുടെ വീട്ടില്‍ പോയി വരാന്‍ നേരത്ത്... ഓപ്പോള്‍ എന്നെ വിളിച്ചു ഒരു പുസ്തകം എടുത്തു തന്നു - എന്താണെന്നറിയില്ല... എനിക്കു ഭയങ്കര സന്തോഷം തോന്നി. അധികം ആരും എനിക്കു പുസ്തകങ്ങള്‍ തരാറില്ല... പൊതുവേ ഞാന്‍ പുസ്തകങ്ങള്‍ അങ്ങോട്ടു കൊടുക്കുന്ന ആളാണു്... ഇങ്ങോട്ടു തന്നപ്പോള്‍ ... ഒരു സുഖം... :)

എന്റെ ലിസ്റ്റില്‍ ഒരുപാടു പുസ്തകങ്ങള്‍ ഇങ്ങനെ കിടക്കുന്നു. ഒരു വിധം എല്ലാ മാസവും ഞാന്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പുതിയതു് സംഘടിപ്പിക്കുന്നു. ഈയടുത്തായി എല്ലാം നോണ്‍-ഫിക്ഷന്‍ ആയതിനാല്‍ പല‍തും വായിക്കാന്‍ ഒരുപാടു സമയം എടുക്കുന്നു… വായിക്കാത്ത പുസ്തകങ്ങള്‍ കുറേ എന്റെ ശേഖരത്തില്‍ ഇരിക്കുന്നു. അമര്‍ത്യ സെന്നിന്റെ Argumentative Indian-ഉം, പിന്നെ ക്യാപ്റ്റന്‍ കോറേല്ലിയുടെ മാന്‍ഡൊലിനും ഒക്കെ എന്നെ കാത്തിരിക്കുന്നു….

ഇനി.. എന്റെ എല്ലാ വായനക്കാരും അവരവരുടെ വായനാശീലത്തെക്കുറിച്ച് മൂന്നു പേജില്‍ കവിയാതെ ഉപന്യസിക്കൂ… കാണട്ടെ!

സ്നേഹാദരങ്ങളോടെ, ഞാന്‍.

* … ഒരിക്കല്‍ നമ്മുടെ നമ്പൂരി ഉത്സവത്തിനു പോയപ്പോള്‍ ഒരു പെട്ടിയില്‍ എല്ലാ സ്ഥാവരജംഗമ വസ്തുക്കളുടെയും പ്രമാണങ്ങള്‍ എടുത്തു വെച്ച് കുഞ്ഞുരാമനെക്കൊണ്ടു് ചുമപ്പിച്ചു അമ്പലപ്പറമ്പില്‍ പോയിരുന്നു... അവിടെ എല്ലാം എടുത്തു നിരത്തി/പരത്തി വെച്ചു... “എന്താ നമ്പൂര്യേ ചെയ്യണേ“ എന്നു ചോദിച്ചവരോടു് പറഞ്ഞു - “എല്ലാരും അവരുടെ പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും ഒക്കെ അണിഞ്ഞു വരുന്നു..  മറ്റുള്ളോരെ കാണിക്കാന്‍... നമ്മുടെ കയ്യില്‍ ആകെയുള്ളതു് ഈ സ്ഥലവകകളൊക്കെ തന്നെ.. എന്നാപ്പിന്നെ നോം അതിന്റെയൊക്കെ പ്രമാണം അങ്ങ്ട് കൊണ്ടുവന്നു.. എല്ലാരും കാണട്ടെ” -- എന്നു്.

Tuesday, February 17, 2009

ചതിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി


എന്നോടെന്തിനൊളിക്കുന്നു നീ സഖീ… എല്ലാം നമുക്കൊരു പോലെയല്ലേ?” .. ദാ ഈ പാട്ട് പിന്നണിയില്‍ പാടുന്നു… ഞാന്‍ ബ്ലോഗ്ഗാനും ഇരിക്കുന്നു.

കഴിഞ്ഞ രണ്ടു പ്രാവശ്യമായി ഞാന്‍ പഴങ്കഥയല്ലേ പറയുന്നതു്? ഇന്നു നല്ല ചൂടുള്ള പുത്തന്‍ കഥ തന്നെ പറയാം.. :)

ഇന്നു ഞാന്‍ ഒരു പരീക്ഷാ നടത്തിപ്പിനു പോയിരുന്നു. എന്റെ പ്രൊഫസര്‍ എടുക്കുന്ന കോഴ്സിന്റെ പരീക്ഷ – അത്രേള്ളൂ. എത്ര കുട്ടികളാന്നറിയോ? 700 പേരു്. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ സയന്‍സ് – ഇതാണു് സംഭവം. (എന്റെ പ്രൊഫസര്‍ ഗണിതശാസ്ത്രത്തില് ആശാനാ – അതിന്റെ കുഴപ്പം ഉണ്ട് – ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിനാ ചോംസ്കി ഹൈറാര്‍ക്കി?)

അപ്പൊ പരീക്ഷയെപ്പറ്റി: 8-10 ഹാളുകളിലായായിരുന്നു പരീക്ഷ. അതിലെ ഏറ്റവും വലിയ ഹാളിലെ പ്രധാന പരിശോധകന്‍ ആരായിരുന്നു? ;)  ഞാന്‍ തന്നെ! :) (അഹങ്കാരം തീരെയില്ല അല്ലേ?)

ദാ താഴെ കാണുന്ന ഹാള്‍ ആയിരുന്നു എന്റേതു് (പഴയ ഏതോ ഫോട്ടോ ആണുട്ടോ… ഇന്നു കഷ്ടി 100 കുട്ടികളേ ഉണ്ടായുള്ളൂ – പരീക്ഷയല്ലേ തിരക്ക് പാടില്ലല്ലോ)

ഔഡിമാക്സ്...

എന്റെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നു – ഞങ്ങള്‍ കുട്ടികള്‍ക്കു പേപ്പറൊക്കെ കൊടുത്തു്, തെക്കുവടക്കു് നടക്കാന്‍ തുടങ്ങി.. കോപ്പിയടിക്കാരെ പിടിക്കാന്‍!

പൊതുവെ സമാധാനപരമായ അന്തരീക്ഷം.

ഇത്തിരി ബുദ്ധിമുട്ടു കൂടിയ പരീക്ഷയാണു്. എന്നെക്കൊണ്ടാവുന്ന പാര ഞാന്‍ കുട്ടികള്‍ക്കു ആദ്യമേ വെച്ചിരുന്നു – ചോദ്യപേപ്പര്‍ തയ്യാറാക്കി കഴിഞ്ഞു് അതു നല്ല പേപ്പറാണ് എന്നു ഉറപ്പ് വരുത്തിയതു ഞാനും ചേര്‍ന്നാണു്.

രണ്ടു മണിക്കൂര്‍ പരീക്ഷ എന്നു സെറ്റ് ചെയ്യാന്‍ കാരണം ഞാനാണു്. അതിലും കൂടുതല്‍ സമയം വേണ്ടിവരും അധികം പേര്‍ക്കും. (ഇതിന്റെ പേരില്‍ എന്തൊക്കെ ശാപം എനിക്കു കിട്ടുമോ എന്തോ?) :(

ചില സമയത്തെനിക്കു തോന്നിയിട്ടുണ്ട് – മറ്റു പലരേയും അപേക്ഷിച്ച് എന്റെ തലക്കു പുറകിലെ കണ്ണു് നല്ല സ്ട്രോങ്ങാണെന്നു്. സാധാരണ, അമ്മമ്മാര്‍ക്കൊക്കെ പുറകില്‍ കണ്ണുണ്ടെന്നു തോന്നിയിട്ടില്ലേ? ആ കണ്ണാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. ഒരു പക്ഷേ വെറും തൊന്നലായിരിക്കാം… :)

ക്ലാസ്സിലെ ഒരു മൂലക്കു്, ഒരു പെണ്‍കുട്ടി, പിന്നെ ഒരു പയ്യന്‍, പിന്നെ വേറൊരു പയ്യന്‍ അവരിങ്ങനെ ഒരോരോ സീറ്റ് ഗ്യാപ്പിട്ട് ഇരിക്കുന്നുണ്ട്. ഇടക്കെനിക്കു തോന്നി അവരുടെ പെരുമാറ്റം അത്ര പന്തിയല്ലെന്നു്… അപ്പൊത്തൊട്ടു ഞാനവരെ ഇത്തിരി കാര്യമായി ഗൌനിക്കാന്‍ തുടങ്ങി…

പിന്നെ എനിക്കുറപ്പായി അവര്‍ നല്ല കോപ്പിയടി ആണെന്നു് … ഞാന്‍ ചെന്നു നടുവിലിരുന്ന പയ്യനെ മാറ്റിയിരുത്തി. അവന്‍ അതു തീരെ പിടിച്ചില്ല.. ആ പെണ്‍കുട്ടിക്കും പിടിച്ചില്ല.

പക്ഷേ എന്തായാലും അതോടെ എന്റെ ഫീലിങ്ങ് ആകെ മാറി.. ആ പെണ്‍കുട്ടിയെ എനിക്കങ്ങട് ക്ഷ പിടിച്ചു. അല്ലെങ്കിലും അത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റ്വോ? ;)

മുമ്പൊരിക്കലും ഇതു തന്നെ സംഭവിച്ചിട്ടുണ്ട് – കഴിഞ്ഞ കൊല്ലം ഇതുപോലെ തന്നെ … കോപ്പിയടിച്ചു കൊണ്ടിരിക്കേ ഒരു പെണ്‍കുട്ടിയെ ഞാന്‍ പിടികൂടി. ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ആ കുട്ടിയെ എനിക്കിഷ്ടായിരുന്നു – കോപ്പിയടിച്ചതോടെ ഭയങ്കര ഇഷ്ടം! ;) പിന്നെ ട്രെയിനില്‍ വെച്ചു കണ്ടാലൊക്കെ നല്ല പഞ്ചാര അടിക്കുമായിരുന്നു.

എന്നാലും പഠിപ്പിക്കുന്ന കുട്ടിയെ ഒക്കെ ഇഷ്ടപ്പെടുക എന്നതു മോശമല്ലേ? അതോണ്ട് നിര്‍ത്തി! ;)

എന്തായാലും ഇന്നത്തെ കുട്ടികളുടെ മേല്‍ ഞാന്‍ പിന്നെ ഒരു എക്സ്ട്രാ കണ്ണ് വെച്ചു! ;)

(മുകളില്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അര്‍ത്ഥം ഇപ്പൊ പിടികിട്ടിയോ? എന്നോടെന്തിനൊളിക്കുന്നു നീ സഖീ :) )

ഇനി.. പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളെ മാത്രം നോക്കിയതു കൊണ്ടാണ് അവരെ മാത്രം കണ്ടതെന്നു പറയണ്ട.. കൂട്ടുപ്രതികള്‍ ആണ്‍കുട്ട്യോള്‍ തന്നെ. മാത്രല്ല കോപ്പിയടിക്കുന്ന ആണ്‍കുട്ട്യോളും കുറവല്ല. എന്നാലും പുറത്തേക്കു പറയുമ്പോ പെണ്‍കുട്ടികള്‍ ചതിക്കുന്നു എന്നൊക്കെ പറഞ്ഞാലല്ലേ വായനക്കാരു വരൂ… :) [ടൈറ്റില്‍ ട്രിക്സ് ;) ]

പിന്നെ ദാ ഇന്നു വൈകീട്ടു എന്റെ രണ്ടു സുഹൃത്തുക്കളുമായി കുറേ നേരം സംസാരിച്ചു – ഒരുത്തന്‍ മിഠായി വില്‍പ്പനക്കാരന്‍ (ഒറീസയില്‍ ക്യാഡ്‌ബറീസിന്റെ മൊത്തവില്പന – ഭയങ്കര മാനേജര്‍).. പിന്നെ ഒരു പോളിഷ് സുഹൃത്ത്. കുറേ കാലമായി ഇവരോട് സംസാരിച്ചിട്ടു്  - ഭയങ്കര സന്തോഷം! :)

ഞാന്‍ പോയി ദോശയും രസവും ഉണ്ടാക്കട്ടെ.

ബൈ ദ വേ, ലോകത്തിലെ ഏറ്റവും നല്ല രസം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയോ? ദാ താഴെ നോക്കൂ… പണ്ടൊരിക്കല്‍ അമ്മ എഴുതിതന്നതാ.. ഞാന്‍ സ്കാന്‍ ചെയ്തു സെറ്റപ്പാക്കി… എന്റെ വെബ്ബില്‍ ഇട്ടു – എപ്പൊ വേണെങ്കിലും ഒന്നു നോക്കാന്‍ ;) [രസം ഡോട്ട് പി ഡി എഫ്]

 rasam

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

~

Monday, February 09, 2009

ഞാനും എന്റെ സിക്സ് പാക്കും

 

sixpackഈയടുത്തായി സിക്സ് പാക്കിനെക്കുറിച്ചാണത്രേ കുട്ടികള്‍ ക്യാം‌പസുകളില്‍ ചര്‍ച്ച ചെയ്യുന്നതു്.   ഇവന്മാരൊക്കെ സിക്സ്പാക്ക് പോയിട്ടു ജിം എന്നു തന്നെ കേള്‍ക്കുന്നതിന്നു മുമ്പ് തന്നെ ജിമ്മിലൊക്കെ പോയിട്ടുള്ളവനാ ഈ സന്ദീപ്. അതും നിസ്സാര ജിമ്മല്ല – ഐ ഐ ടി യിലെ അത്യന്താധുനിക ജിം.

കൊടകരപുരാണത്തില്‍ വി.എം പറയുന്ന പോലെ, കട്ട-ജിമ്മന്മാര്‍ വിഹരിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു നെല്ലായിയില്‍. അന്നു ഞാന്‍ വെറും കുഞ്ഞായിരുന്നതിനാല്‍ ആ വേണ്ടാത്ത പണിക്കൊന്നും ഞാന്‍ പോയില്ല.

വളര്‍ന്നു വലുതായി ഐഐടി-ലെത്തി. സഹമുറിയന്‍ സിദ്ദേഷ് – ഒരു മറാഠി – കട്ട എന്നൊന്നും പറഞ്ഞാല്‍ പോരാ.. ഒരു 100 കിലോ തൂക്കം വരുന്ന ഒരു അതിശക്തന്‍ ... എന്നും ജിമ്മിലൊക്കെ പോകുന്ന ഗഡി.

എന്റെ മനസ്സിലും ജിം സ്വപ്നങ്ങള്‍ നാമ്പെടുക്കാന്‍ തുടങ്ങി.. എന്നാലും എന്നെപ്പോലൊരു കുഴിമടിയനു ഇത്തരം സ്വപ്നങ്ങളൊക്കെ കരിയിച്ചു കളയലായിരുന്നു ഹോബി. അതിനിടയില്‍ സഹമുറിയനു വേറെ മുറി കിട്ടി മാറിപ്പോയി... അപ്പൊ എന്റെ സ്വപ്നങ്ങള്‍ക്കു ദിവസം വെള്ളം ഒഴിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായി! :(

അങ്ങനെയിരിക്കുമ്പോഴാണു എന്റെ വേറൊരു സുഹൃത്ത് (തൃശ്ശൂര്‍ക്കാരന്‍ തന്നെ) 2004 ജനുവരി മുതല്‍ ജിമ്മില്‍ പോകുന്നു എന്നു പറഞ്ഞതു്. പാവം അതിനൊരു കൂട്ടായിക്കോട്ടെ എന്നു കരുതി, ഞാനും പറഞ്ഞു.. “നമുക്കൊരുമിച്ചു പോകാം” എന്നു.

2004 ജനുവരി 1, സമയം രാവിലെ 6 മണി - നര്‍മ്മദ ഹോസ്റ്റലിലെ 367-ആം നമ്പര്‍ മുറിയില്‍ മാത്രം ആളനക്കം (അതെന്റെ മുറിയായിരുന്നു). എഴുന്നേറ്റ്, പെട്ടെന്നു റെഡിയായി, സുഹൃത്തിനെയും കൂട്ടി ജിമ്മിലെത്തി.

ആദ്യമായാണു് ഞാന്‍ ആ ജിം കാണുന്നതു്. പല പെണ്‍കുട്ടികളുടെയും കൂടെ അതിലേ നടക്കാന്‍ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ആ ഭാഗത്തേക്കു ശ്രദ്ധിച്ചിട്ടിലായിരുന്നു. ബ്രെയിന്‍ മസിലുകളെ ശക്തമാക്കിയാല്‍ മതി എന്നതായിരുന്നു നമ്മുടെ ഒരു ലൈന്‍ - അന്നു വരെ.

ഒരു ഭീകരന്‍ ജിം - ലോകത്തിലെ എല്ലാ സംഭവങ്ങളും ഉണ്ട്.   trgym

എന്നാലും “പയ്യെത്തിന്നാല്‍ പനയും തിന്നാം” എന്നതായിരുന്നു എന്റെ നിലപാടു്. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം ചെയ്യാന്‍ നോക്കിയാല്‍ കിടപ്പിലാവും എന്നൊക്കെ എനിക്കറിയാം. (ഞാന്‍ എല്ലാം വിക്കിപ്പീഡിയയില്‍ വായിച്ചു വെച്ചിരുന്നു - ഞാനാരാ മോന്‍? )

കടന്നു ചെന്നു.. വാതില്ക്കല്‍ തന്നെ ഇരിക്കുന്നു ജിം-മാസ്റ്റര്‍.

വളരേ ഭവ്യതയോടെ ഞാന്‍ പറഞ്ഞു -- “എനിക്കൊരിത്തിരി ജിമ്മണം

പുള്ളി ആദ്യം തന്നെ എന്റെ തോളെല്ലില്‍ ഒന്നു പിടിച്ചു നോക്കി. എന്നിട്ടു ചോദിച്ചു - “ഉയരം എത്ര?

176 സെ. മീ എന്നു ഞാനും പറഞ്ഞു.

ഒരിക്കല്‍ കൂടി തോളത്തു പിടിച്ചിട്ടു് പുള്ളി പറഞ്ഞു - “തൂക്കം പോരാ, ഒരു 10-12 കിലോ അണ്ടര്‍ വെയിറ്റാ.. 65 കിലോ വരെ ആവാവുന്നതാണു

എന്റെ ഭാവമാറ്റം കാണാ‍നായിരിക്കും പുള്ളി ഒന്നു നിര്‍ത്തി. എന്നാല്‍ ഞാന്‍ ഞെട്ടല്‍ കാണിക്കാത്തതിനാലായിരിക്കണം - “എന്നാല്‍ ഒന്നു വെയിറ്റ് നോക്കൂ“ എന്നു നിര്‍ദ്ദേശിച്ചു ജിം-മാസ്റ്റര്‍.

അരികില്‍ കിടന്നിരുന്ന വെയിങ്ങ് മെഷീനില്‍ ഞാന്‍ കയറി നിന്നപ്പോള്‍ 54 കിലോ!!
ഇപ്പൊ ഞാനൊന്നു ഞെട്ടി - കൃത്യം 10-12 കിലോ എന്നു പുള്ളിക്കു മനസ്സിലായതെങ്ങനെ!!

അദ്ദേഹം തുടര്‍ന്നു - “സാരല്ല്യ, നമുക്കു എല്ലാം ശരിയാക്കാം. എന്നും രാവിലെ ഇവിടെ വന്നാല്‍ മതി. കുറച്ചു ജിമ്മും, കുറച്ചു ഭക്ഷണക്രമീകരണങ്ങളും - നിന്നെ ഞാന്‍ ശരിയാക്കിത്തരാം” എന്നു്.

നല്ല പോലെ മുട്ട, പാല്‍, ഐസ്ക്രീം, കേയ്ക്ക് മുതലായവ കഴിക്കാനും പുള്ളി പറഞ്ഞു.

എന്നിലെ ആവേശം വേണ്ടത്ര പോര എന്നു തോന്നിയിട്ടാകാം .. ഒരു കാര്യം കൂടി പറഞ്ഞു. ഇതുപോലെ മെലിഞ്ഞു അണ്ടര്‍വെയിറ്റാണെങ്കില്‍ അവളെ തൃപ്തിപ്പെടുത്താനൊന്നും പറ്റില്ല.

“അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
“തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
പറ്റില്ല”

എന്റെ ചെവിയില്‍ ഇതു മുഴങ്ങിക്കേട്ടു... പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. ആവേശ്വം കത്തിജ്ജ്വലിച്ചു...

ഞാന്‍ ചെന്നു ഓരോന്നോരോന്നായി അഭ്യസിക്കാന്‍ തുടങ്ങി..

മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല

എല്ലാ അഭ്യാസങ്ങളും കഴിഞ്ഞു്, വൈകിയെങ്കിലും ഇവിടെ ഇപ്പോഴെങ്കിലും വന്നല്ലോ എന്ന് കരുതി, മന്ദഹസിച്ച് ഞാന്‍ തിരിച്ചു് ഹോസ്റ്റലിലേക്കു പോയി.

പിന്നെ എനിക്കുള്ള ശരിയായ ഓര്‍മ്മ - ഒരാഴ്ചത്തെ പനി ആയിരുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും മത്സരിച്ചു മത്സരിച്ച് വേദനിക്കുന്നുണ്ടായിരുന്നു.

മനസ്സിന്റെ വേദനയോ അതിലും ഭയങ്കരം - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”!!!

ശരീരവേദന കുറയുന്നതോടെ മനസ്സിലും ചെറിയ മാറ്റം വന്നു - “ജീവനോടെ ഉണ്ടായിട്ടു വേണ്ടേ, തൃപ്തിപ്പെടുത്താന്‍” ...

പനി മാറിയപ്പോഴേക്കും ജിം എന്ന സ്വപ്നത്തെ ഞാന്‍ വേരോടെ പിഴുതെറിഞ്ഞിരുന്നു! :(

അതാണു് എന്റെ സിക്സ്പാക്കിന്റെ കഥ.

അതിനു ശേഷം ആരെങ്കിലും ജിം എന്നു പറഞ്ഞാല്‍ - “വട്ടുണ്ടോ, തനിക്കു്? എന്നേപ്പോലുള്ള ഒരു പെര്‍ഫക്റ്റ് ആരോഗ്യവാനു ജിമ്മിന്റെ ആവശ്യമില്ല”, “ബ്രെയിന്‍ മസിലുകള്‍ -  അതാണു് പ്രധാനം” എന്നൊക്കെ പറഞ്ഞു ഞാന്‍ ഘോരഘോരം വാദിക്കും!

കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു...

ജിമ്മിന്റെ നഷ്ടം നികത്താന്‍ ഞാന്‍ ഭയങ്കരമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം തന്നെ ഞാന്‍ ആണെന്നൊക്കെ അസൂയാലുക്കള്‍ പറയുന്ന രീതിയില്‍ ഉള്ള ഭക്ഷണം കഴിക്കല്‍ (ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചു 3 മാസം കൊണ്ട് 5 കിലോ കൂടി എനിക്കു്) .. ഒരാള്‍ കഴിക്കുന്ന ചോറിനേക്കാള്‍ കൂടുതല്‍ കാണും ഞാന്‍ ചവച്ചുപേക്ഷിച്ചിട്ട മുരിങ്ങാക്കോലുകള്‍ (അവളുടെ തൃപ്തിയും മുരിങ്ങയും തമ്മിലുള്ള ബന്ധം അറിയാല്ലോ അല്ലേ) ;)

അങ്ങനെ 2004 ഏപ്രില്‍ വന്നെത്തി... ഹോസ്റ്റല്‍ ഡേ സെലിബ്രേഷന്‍സ് ആവാറായി..

നര്‍മ്മദയിലെ ആഘോഷങ്ങള്‍ക്കു കാവേരിയിലെ സുഹൃത്തുക്കളെ ക്ഷണിക്കാ‍നായി ഞാനും പ്രിയങ്കറും കാവേരിയിലെത്തി.. എല്ല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട് ഞങ്ങളുടെ ഗാങ്ങില്‍ : ഗുരു - തമിഴന്‍, സഞ്ജയ് - കന്നഡിഗ, മനീഷ് - യു. പി, സന്ദീപ് - ബീഹാറി, പ്രിയങ്കര്‍ – ബം‌ഗാളി, സിദ്ദേഷ് - മറാഠി.. അങ്ങനെയങ്ങനെ…

dumbbellഎല്ലാരും സന്ദീപിന്റെ റൂമില്‍ കൂടിയിരുന്നു വര്‍ത്തമാനം പറയുമ്പോള്‍ - അതാ അവിടെ കിടക്കുന്നു.  ഒരു ഡം-ബെല്‍! സിദ്ദേഷ്-കട്ട ഉടനെത്തന്നെ അതെടുത്തു കളിക്കാന്‍ തുടങ്ങി. എല്ലാരുടെയും മസില്‍ സ്വപ്നങ്ങള്‍ വീണ്ടും കത്തിജ്ജ്വലിക്കാന്‍ തുടങ്ങി. 

നമ്മുടെ കട്ടസുഹൃത്ത്, ഉടനെ തന്നെ അതെടുത്തു ഒരു 100 എണ്ണം അടിച്ചു. എന്നിട്ടു ഞങ്ങളെ വെല്ലുവിളിച്ചു. ഗുരുവുണ്ടോ വിടുന്നു - അവന്‍ ബെറ്റു വെച്ചടിച്ചു 70 എണ്ണം. എന്നാപ്പിന്നെ ഞാനായിട്ടു് ചെയ്യാതിരുന്നാല്‍ മോശമല്ലേ... ഞാനും കാച്ചി ഒരു 50 എണ്ണം - വലതു കയ്യുകൊണ്ട്!

അടുത്ത ഒരാഴ്ച വലതു കയ്യനക്കാന്‍ വയ്യാതെ ഞാനും ഗുരുവും പരസ്പരം ദയനീയമായി നോക്കി നടന്നു. മറ്റുള്ളവരാകട്ടെ അവസരം ശരിക്കു മുതലാക്കുകയും ചെയ്തു! ഞങ്ങളെ കുടുക്കിയ സിദ്ദേഷാകട്ടെ - “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഃ” എന്നൊരു ലൈന്‍! :(

ആന അപ്പിയിടുന്നതു കണ്ടിട്ടു ആടു മുക്കരുതു് എന്ന പഴമൊഴി അന്നു എനിക്കു വളരെ നന്നായി മനസ്സിലായി! :(

എന്റെ ബോഡി ബില്‍ഡിം‌ഗ് സ്വപ്നങ്ങളുടെ പൂര്‍ണ്ണവിരാമം അങ്ങനെ ആയിരുന്നു.

സ്നേഹാദരങ്ങളോടെ കരിങ്കല്ല്.

Wednesday, February 04, 2009

പെണ്‍കുട്ടിയുടെ പ്രേതം

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണു് ഈ സംഭവം നടന്നത്.

ഒരു ദിവസം, വീട്ടില്‍ ഞങ്ങള്‍ 4 പേരും കൂടി ചിത്രഗീതം കണ്ടിരിക്കുന്ന സമയത്താണു്. പരസ്യത്തിന്റെ സമയത്ത് പുറത്തേക്കു നോക്കിയപ്പോള്‍ അതാ അവിടെ പോലീസ് ജീപ്പും ഫയര്‍ ഫോഴ്സും ഒക്കെ…

സംഭവം അന്വേഷിച്ചു പിടിച്ചപ്പോഴല്ലേ മനസ്സിലായതു് – പന്ത്ലലൂരുള്ളൊരു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്രേ. കുട്ടിയെ അമ്പലത്തില്‍ കണ്ടവരുണ്ട് – വൈകീട്ട്. കുട്ടിയെ കാണാതായതിനു ശേഷം ആ കുട്ടിയുടെ പുസ്തകങ്ങള്‍ അമ്പലക്കടവില്‍ നിന്നു കിട്ടിയത്രേ – അതാണു് പോലീസും ഫയര്‍ ഫോഴ്സുമെല്ലാം …

മുങ്ങല്‍ വിദഗ്ദര്‍ക്കു മൃതദേഹം കിട്ടുകയും ചെയ്തു.

അടുത്ത ദിവസം, ഞാന്‍ പന്തലൂരു പോയി അതു കാണുകയും ചെയ്തു. (അല്ല, സംഭവം, വെള്ളം കുടിച്ചുമരിച്ചാല്‍ ശരീരം എങ്ങനെ അണെന്നറിയണല്ലോ! – അപകടങ്ങള്‍ ഒക്കെ കാണിച്ചുതരാന്‍ കൊണ്ടുപോവുന്ന സ്വഭാവം അച്ഛനുണ്ടായിരുന്നു. അതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ടായിരിക്കണം ഞാന്‍ പോയതു്)

അപ്പൊ ഇതിവിടെ ഒരു ഇന്‌ട്രോഡക്ഷന്‍ ആയി നിക്കട്ടെ. ദാ, കുറുമാലിപ്പുഴയുടെ താഴെ ചിത്രത്തില്‍ കാണുന്ന ഭാഗത്താണു് സംഭവം നടന്നതു്.

കുറുമാലിപ്പുഴ

ഇനി നമുക്കു മറ്റൊരു ഭാഗത്തേക്കു നോക്കാം … ഇതേ സ്ഥലത്തു നിന്നും പുറകുവശത്തേക്കു – ആ ഭാഗത്താണു് ഞങ്ങളുടെ തറവാടു്. പുഴയോരത്തൊരു സുന്ദരന് വീടു്. [സ്വപ്നം – ആ വീടിനെ കുറിച്ചൊരു ഇംഗ്ലീഷ് പോസ്റ്റ്]

അവിടെ പുഴയ്ക്കു് ആഴവും ഇത്തിരി കുറവാണു് – ദാ ചിത്രം താഴെ..

IMG_3069

അങ്ങനെ ഒരു മധ്യവേനലവധിക്കു് എന്റെ കസിനും, ചെറിയച്ചനും പിന്നെ ഞാനും ചേര്‍ന്നു കക്ക വാരാന്‍ പോയി.

നല്ല ചെളിയുള്ള സ്ഥലത്തു് തപ്പിയാല്‍ ഇഷ്ടം പോലെ കിട്ടും. കക്കയിറച്ചിക്കാണെങ്കില്‍ നല്ല സ്വാദും. നല്ല എരിവുള്ള, നാളികേരക്കൊത്തിട്ട, കക്കയിറച്ചി കഴിച്ച കാലം മറന്നു. സ്വാദാണെങ്കില്‍ നാവിന്‍ തുമ്പത്തും.. :(

അപ്പൊ പറഞ്ഞു വന്നതു് – ഞങ്ങള്‍ കക്ക വാരാന്‍ പോയി. ലോനപ്പേട്ടന്റെ പറമ്പില്‍ നിന്ന് അക്കാലത്തൊരു തെങ്ങ് പുഴയിലേക്കു വീണിരുന്നു.. അവിടെ ഒക്കെ നല്ല ചളിപിളി ആയി കിടക്കുന്ന കാരണം നല്ല കളക്ഷനും ആയിരുന്നു.

ഞങ്ങള്‍ മൂന്നു പേരും മുങ്ങും, കക്ക വാരും, മുകളില്‍ വന്നു (പൊന്തിക്കിടക്കുന്ന) വലിയ അലുമിനിയം വട്ടകയില്‍ ഇടും, വീണ്ടും മുങ്ങും. ഇഷ്ടം പോലെ കിട്ടുന്ന കാരണം നല്ല ആവേശത്തില്‍ പണി നടക്കുന്നു.

ഒരു പ്രാവശ്യം ഞാന്‍ മുങ്ങി ചെരിഞ്ഞു കിടക്കുന്ന തെങ്ങിന്റെ താഴെ പരതുമ്പോള്‍ എനിക്കു തോന്നി ഞാന്‍ ഒരു ശരീരത്തില്‍ തൊട്ടുവെന്നു്. മറിഞ്ഞു വീണു കിടക്കുന്ന തെങ്ങിന്റെ അടിയില്‍ എന്തു ശരീരം?

ഒന്നു കൂടി തൊട്ടു നോക്കി – ഉറപ്പായി, അതൊരു ശരീരം തന്നെ. എന്തു ജീവിയാണെന്നൊന്നും അറിയില്ല. എനിക്കു പെട്ടെന്നു മുകളില്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മ വന്നു. ഒറ്റക്കുതിക്കലിനു ഞാന്‍ മുകളില്‍ എത്തി. ഉള്ളില്‍ ഒരു ഭയം – എന്താണെന്നറിയില്ല.

ചെറിയച്ചനും കസിനും ഉണ്ട് മുകളില്‍ – പേടിച്ചാലും ആരും അറിയരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ മുഖം തിരിച്ചു. ഹൃദയം പടപടാന്നു് അടിക്കുന്നുണ്ട്… ഇവരോട് പറയാതെ പറ്റില്ല – താഴെ എന്താണെന്നു്.

പെട്ടെന്നു ചെറിയച്ഛന്‍ ചോദിച്ചു - “എന്താടാ സന്ദീപേ, നീ വെള്ളത്തിന്റെ അടിയില്‍ വെച്ച് ഇക്കിളിയാക്കുന്നോ?” …. എന്നു്.

ഹൊ! എന്റെ ശ്വാസം വീണ്ടും നേരേവീണു! എന്തൊരാശ്വാസം!

എന്നേക്കാള്‍ മുമ്പ് എങ്ങനെ ചെറിയച്ഛന്‍ മുകളിലെത്തി എന്നൊന്നും എനിക്കറിയില്ല. ആലോചിച്ചുമില്ല. എന്തായാലും പേടി പോയി. :) ദാ.. ഇന്നു, ഇപ്പോള്‍, ഈ നിമിഷം വരെ ഞാന്‍ ആരോടും ഈ കഥ പറഞ്ഞിട്ടില്ല (അതോ പറഞ്ഞിട്ടുണ്ടോ ആവോ?). ജീവിതത്തില്‍ ആകെ 2 പ്രാവശ്യമേ ശരിക്കും പേടിച്ചിട്ടുള്ളൂ… അതിലൊന്നാണിതു്. :)

ഇതു തന്നെ വാഗ്ദത്ത കഥയും :)

---

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ ടോക്കില്ലേ? അതിന്റെ കാര്യം ശരിയായി. മാര്‍ച്ചില്‍ ജര്‍മ്മന്‍ സുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് ഒരു കുഞ്ഞു ടോക്ക്! രോമാഞ്ചകഞ്ചുകം! :)

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.