Sunday, February 21, 2010

തീക്കളിയോ ഇതു്


ഞാന്‍ ചെറിയൊരു തീക്കളി കളിക്കുന്നോ എന്നൊരു സന്ദേഹം. ഒരു പക്ഷേ, ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലം എനിക്കറിയാന്‍ വയ്യാത്തതിനാലായിരിക്കാം.

ഒന്നും വിശദീകരിച്ചെഴുതാനും വയ്യ. അതുകൊണ്ട്,  വേറെ ഒരു കൊച്ചു തമാശക്കഥ പറഞ്ഞിട്ടു പോവാം.

എന്റെ അപാര്‍ട്ട്മെന്റില്‍ ഒരു പോളണ്ടുകാരി കുട്ടി താമസമുണ്ട് – നല്ല കുട്ടിയാട്ടോ. ഇടക്കു് ഞങ്ങള്‍ ഒരുമിച്ചു സിനിമയൊക്കെ കാണാറുണ്ട്. ഞങ്ങളും, ഒരു ഗ്രീക്കുകാരന്‍ പയ്യനും (മറ്റൊരു താമസക്കാരന്‍) രാവെളുക്കുവോളം സംസാരിച്ചിരിക്കാറുമൊക്കെ ഉണ്ട്.

3 ദിവസം മുമ്പൊരു രാത്രി, ഞാന്‍ വളരെ വൈകിയാണു വീട്ടിലെത്തിയതു്. എന്റെ റൂമില്‍ കയറി (വാതില്‍ ചാരി) ഞാന്‍ തോര്‍ത്തൊക്കെ എടുക്കുകയായിരുന്നു (മേലുകഴുകാതെ ഉറക്കം വരില്ല)– അപ്പോള്‍ ഇടനാഴിയില്‍ നിന്നു് എന്തോ ഒരു കുശുകുശുപ്പ് കേട്ടു.

ഞാന്‍ ഉടനെ കമ്പ്യൂട്ടറില്‍ പാട്ടു വെച്ചു. അതു കേട്ടാല്‍ മനസ്സിലാവുമല്ലേ ഞാന്‍ ഉറങ്ങിയിട്ടില്ല എന്നു്. ഞാന്‍ മുന്നില്‍ ചെന്നു ചാടുന്നതിലും നല്ലതല്ലേ ഒരു സിഗ്നല്‍ കൊടുക്കുന്നതു്. (എനിക്കെന്തൊരു ബുദ്ധി)

2 മിനുട്ട് കഴിഞ്ഞു ഞാന്‍ കുളിക്കാന്‍ പോയി.. എന്തിനോ ഞാന്‍ അടുക്കളയില്‍ പോയി തിരിച്ചു വരുമ്പോള്‍ അതാ ഒരു പയ്യന്‍ ടോയ്ലറ്റില്‍ നിന്നു ഇറങ്ങിവരുന്നു.

എന്നെ കണ്ട ഉടനെ അവന്‍ ഒരൊറ്റ ചാട്ടം – നല്ല കള്ള ലക്ഷണവും. അവന്‍ ഉടനെ തന്നെ പാഞ്ഞു അവളുടെ മുറിയിലേക്കു പോയി.

ലൈംഗിക സ്വാതന്ത്ര്യത്തിനൊക്കെ പ്രാധാന്യം കല്പിക്കുന്ന ആളാണു് ഞാന്‍. അവരു തമ്മില്‍ എന്തൊക്കെ തന്നെ ആയാലും എന്നെ ബാധിക്കുന്നുമില്ല. എന്നിരുന്നാലും പാതിരാത്രിക്കു് അങ്ങനെ ഒരുത്തന്‍ ഞെട്ടുന്നതു കണ്ടപ്പോള്‍ എനിക്കൊരിത്തിരി ചിരി വന്നു.

സംഭവം അവള്‍ക്കൊരു ബോയ്ഫ്രണ്ടുണ്ട് – അവന്‍ പോളണ്ടിലാണു്. അതുകൊണ്ടായിരിക്കാം ഒളിച്ചു കളിയും കുശുകുശുപ്പും ഞെട്ടലും ഒക്കെ. എന്തായാലും ഈ സംഭവത്തിനു ശേഷം ഞാന്‍ അടുക്കളയില്‍ ഉള്ളപ്പോള്‍ അവള്‍ വന്നിട്ടില്ല. സാധാരണ നിലയില്‍ ഒരു ആണ്‍കുട്ടിയേയും പെണ്‍കൂട്ടിയേയും ഒരുമിച്ചൊരുമുറിയില്‍ കണ്ടാലും എനിക്കൊന്നുമില്ല. എന്തു തന്നെയായാലും അവരുടെ സ്വകാര്യ ബിസിനസ്സ് – അത്രയേ എനിക്കു പറയാനുള്ളൂ…

എന്നാലും ഈ ഒളിച്ചുകളി കാണുമ്പോള്‍ ഒരു രസം. അല്ല ഉണ്ണിത്താന്‍-വധം-ആട്ടക്കഥ ആഘോഷിച്ച നാട്ടില്‍ നിന്നല്ലേ ഞാനും … അതിന്റെ ഒരു ഇതു് ഉണ്ടാവില്ലേ? ;)

എന്നാലും ഇത്രേം വ്യക്തി/ലൈംഗിക സ്വാതന്ത്ര്യമൊക്കെ ഉള്ള നാട്ടില്‍ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ? തലയുയർത്തി നടന്നൂടേ?

എല്ലാ നാട്ടിലും ഈ ഒളിപ്പിക്കലും ഒളിച്ചുകളിക്കലും ഉണ്ടെന്നേ..

അപ്പൊ, സ്നേഹാദരങ്ങളോടെ, കല്ല്… കരിങ്കല്ല്.

Monday, February 01, 2010

ആരുടെ സ്നേഹം?


ഇതാദ്യമായല്ല അവളുടെ വീട്ടിലേക്കു താൻ പോകുന്നതു്. എന്നാലും ബസ്സിലിരിക്കുമ്പോൾ ഗിരിക്കു  എന്തോ ഒരു ശരിയല്ലായ്മ തോന്നി..

ഒന്നു മയങ്ങിയെഴുന്നേറ്റപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പായിരുന്നു. ഇറങ്ങിയപ്പോൾ അതാ നിൽക്കുന്നു അനിത.

“എന്തിനാ അനൂ നീ ഇവിടെ വന്നതു്.. എനിക്കറിഞ്ഞൂടേ നിന്റെ വീട്ടിലേക്കുള്ള വഴി? അതും ഇരുട്ടിത്തുടങ്ങിയിരിക്കുന്നു”

“നിന്നെക്കാണാനല്ലേ വരാൻ പറഞ്ഞത്… നീ അവിടെ വരുന്നതു വരെ കാത്തിരിക്കാൻ വയ്യ”, എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.

“അനൂ… ആളുകൾ കാണുന്നു…”

“ഒന്നാമതു്, നീ തന്നെയല്ലേ പറഞ്ഞതു ഇരുട്ടിത്തുടങ്ങിയെന്നു? രണ്ടാമതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളിക്കെന്നെ വിശ്വാസമാണു? ഇനി ഇതിനെല്ലാം പുറമേ… നിനക്കൊരുമ്മ തരുന്നതും തെറ്റാണോ?”

“അനൂ… നിനക്കെല്ലാം കളിയാണു. നിന്നോട് തർക്കിക്കാൻ ഞാനില്ല.”

അവർ അവളുടെ അപാർട്ട്മെന്റിലേക്കു നടന്നു. അവൾ ഒരുപാടൊരുപാടു സംസാരിച്ചുകൊണ്ടിരുന്നു… ഗിരി എത്രയൊക്കെ തന്നെ ശ്രമിച്ചിട്ടും, അകന്നു നടക്കാൻ നോക്കിയിട്ടും, അവരുടെ തോളുകൾ മുട്ടിയുരുമ്മുകയായിരുന്നു.

“ഒറ്റക്കു നടക്ക് അനൂ…”

“എത്ര ശ്രമിച്ചാലും ഞാൻ പതുക്കെ പതുക്കെ നിന്റെ അരികിലെത്തുന്നു”, അവൾ പറഞ്ഞു. കണ്ണുകളിൽ കുസൃതി തുളുമ്പി.

ഭാഗ്യം, വീട്ടിലെത്തിയല്ലോ… ഇവളുടെ തോന്ന്യാസങ്ങൾ ആരെങ്കിലും കാണുമെന്നിനി പേടിക്കണ്ടല്ലോ… ഗിരി സമാധാനിച്ചു.

“ഗിരീ… നമുക്കെന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം.. എന്നിട്ടു ഇരിക്കാം… പോരേ? … നീ എന്നെ ആദ്യം സഹായിക്കു്.”

അവളെ അടുക്കളയിൽ സഹായിക്കുന്ന അത്രയും സുഖവും, അതേ സമയം ബുദ്ധിമുട്ടുമുള്ള ഒരു കാര്യം ഗിരിക്കറിയില്ലായിരുന്നു.

അവളെ സഹായിക്കുക എന്നാൽ അടുക്കളയിലെ പ്രൊഫഷണലിസം കണ്ടാസ്വദിക്കുക – എത്ര സുഖകരമായ കാര്യം. എന്നാൽ അത്രയും അടുത്തു തട്ടിയും മുട്ടിയും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുക എന്നാലോ? ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ഇതിലും ബുദ്ധിമുട്ടുള്ള സമയമില്ല.

“ഞാൻ വൈൻ എടുക്കട്ടേ?”, അനിത ചോദിച്ചു.

വൈനും ഭക്ഷണവും വർത്തമാനവുമായി സമയം പോയതു രണ്ടുപേരുമറിഞ്ഞില്ല.

“എപ്പൊ വരും ശശാങ്കൻ?”, ഗിരി ചോദിച്ചു. ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി ഉടനെത്തന്നെ.

“രാത്രി പന്ത്രണ്ടാവും… ഒരു പതിനൊന്നരക്കു ഗിരി പൊക്കോളൂ..”

അവന്റെ കൈ അവൾ കയ്യിലെടുത്തു.. എന്നിട്ടു ശശാങ്കനെക്കുറിച്ചു പറയാൻ തുടങ്ങി. ഒരുപാടു കുറ്റങ്ങൾ… ശശാങ്കൻ അവളെ സ്നേഹിക്കുന്നില്ല… എന്ന പരാതികൾ.

“വല്ലപ്പോഴുമൊരിക്കൽ.. ഒരിക്കലെങ്കിലും എന്നെ കെട്ടിപ്പിടിച്ചാലെന്താ ശശിക്കു. ഒരിക്കലെങ്കിലും എന്നെ ഇഷ്ടമാണെന്നു പറഞ്ഞാലെന്താ?… ഇല്ല… ഞാൻ വേറൊരാളുടെ കൂടെ കിടന്നുറങ്ങിയെന്നു പറഞ്ഞാൽ പോലും ശശിക്കൊന്നുമില്ല”.

അവളെ വലിച്ചടുപ്പിക്കാനും, ഒരിക്കലും അവളെ ആർക്കും വിട്ടുകൊടുക്കാതിരിക്കാനും തോന്നി ഗിരിക്ക്.

നിയന്ത്രണം പോകുമെന്നു തോന്നിയ ആ നിമിഷത്തിൽ കോളിങ്ങ് ബെൽ ചിലച്ചു – ശശാങ്കൻ.

ശശാങ്കനു ഗിരിയെ കാണുന്നതു് ചതുർത്ഥികാണുന്ന പോലെയാണു്. ശശാങ്കൻ വന്നയുടനെ തന്നെ ഇറങ്ങിപ്പോകുന്നതു ശരിയല്ലല്ലോ എന്നു കരുതി ഗിരി ചെറിയ തോതിൽ കൊച്ചുവർത്തമാനമൊക്കെ പറയാൻ നോക്കി. ഇല്ല, ശശാങ്കൻ എന്തൊക്കെയോ പിറുപിറുക്കുന്നു.

പിന്നീടു കാണാം എന്നു പറഞ്ഞു ഗിരി പതുക്കെ പുറത്തേക്കിറങ്ങി. വാതിൽ തുറന്നു കൊടുക്കാൻ ചെന്ന അനിത, ശശിയുടെ കണ്ണു തെറ്റിയ നിമിഷത്തിൽ ഗിരിയെ ഒരിക്കൽ കൂടി ഉമ്മവെച്ചു. അടുത്ത ദിവസം കാണാമെന്നു പറഞ്ഞവർ പിരിഞ്ഞു.

തിരിച്ചു ബസ്‌സ്റ്റോപ്പിലേക്കു നടക്കുമ്പോൾ ഗിരി തന്നോടു തന്നെ ചോദിച്ചു… എന്താണവൾക്കു വേണ്ടതു്.. ശശാങ്കന്റെ സ്നേഹമോ? അതോ എന്റെയോ? അതോ എന്നിലൂടെ അവന്റെ സ്നേഹമോ?

കഴിഞ്ഞ 4 മണിക്കൂറ് അവളുടെ കൂടെയായിരുന്നപ്പോൾ കാണിച്ചതു് ആത്മനിയന്ത്രണമോ അതോ ഷണ്ഡത്വമോ എന്ന ചിന്ത നാമ്പുനീട്ടാൻ തുടങ്ങിയപ്പോൾ ഗിരി ബാഗിൽ നിന്നു ഒരു തടിയൻ പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി….

--- എന്റെ ഒരു എളിയ ശ്രമം… കഥയെഴുതാൻ.
--- സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.